പാലിയേക്കരയിൽ ടോൾ നിരക്ക് കൂട്ടി; പുതിയ നിരക്ക് ഇങ്ങനെ, സെപ്തംബര്‍ 10 മുതല്‍ പ്രാബല്യത്തില്‍

എല്ലാവർഷവും സെപ്തംബർ ഒന്നിനാണ് ടോൾ നിരക്ക് പരിഷ്‌കരിക്കാറുള്ളത്

തൃശൂർ: പാലിയേക്കരയിൽ ടോൾ നിരക്ക് കൂട്ടാൻ കരാർ കമ്പനിയായ ജിഐപിഎല്ലിന് അനുമതി നൽകി ദേശീയപാത അതോറിറ്റി. ഒരുവശത്തേക്ക് അഞ്ച് മുതൽ പത്ത് രൂപ വരെ കൂടുതൽ നൽകേണ്ടി വരും. സെപ്തംബർ 10 മുതലാണ് നിരക്ക് വർധന നിലവിൽ വരുന്നത്.

ഒരുഭാഗത്തേക്ക് പോകുന്ന കാറുകൾക്ക് 90 രൂപയായിരുന്നു നൽകേണ്ടിയിരുന്നതെങ്കിൽ ഇനിമുതൽ 95 രൂപയാണ് നൽകേണ്ടിവരിക. ഇവർക്ക് ഒന്നിൽ കൂടുതൽ യാത്രയ്ക്ക് 140 രൂപ എന്ന നിരക്കിൽ മാറ്റമില്ല. എല്ലാവർഷവും സെപ്തംബർ ഒന്നിനാണ് ടോൾ നിരക്ക് പരിഷ്‌കരിക്കാറുള്ളത്.

ചെറുകിട വാണിജ്യ വാഹനങ്ങൾക്ക് 160 രൂപയിൽനിന്ന് 165 രൂപ നൽകേണ്ടി വരും. ഇവയുടെ ഒരു ദിവസം ഒന്നിൽകൂടുതൽ യാത്രകൾക്ക് 245 രൂപ നൽകേണ്ടി വരും. നേരത്തെ ഇത് 240ആയിരുന്നു. ബസ്, ട്രക്ക് എന്നിവയ്ക്ക് നിരക്ക് 320 രൂപയിൽനിന്ന് 330 ആയി ഉയർത്തി. ഒരു ദിവസം ഒന്നിൽ കൂടുതൽ യാത്ര ചെയ്യുന്നതിനുള്ള നിരക്ക് 775 ൽനിന്ന് 795 രൂപയാകും.

അതേസമയം മണ്ണൂത്തി ഇടപ്പള്ളി ദേശീയപാതയിലെ ഗതാഗതകുരുക്ക് പരിഹരിക്കാൻ ദേശീയ പാത അതോറിറ്റി പരാജയപ്പെട്ടു എന്ന് ചൂണ്ടിക്കാട്ടി ഹൈക്കോടതി സെപ്തംബർ ഒമ്പത് വരെ ടോൾ പിരിവ് തിർത്തി വച്ചിരിക്കുകയാണ്.

Content Highlights: paliyekkara toll amount revised

To advertise here,contact us