പാപത്തിന്റെ ശിക്ഷ എന്താണെന്ന് ബൈബിൾ നോക്കി പഠിക്കണമെന്ന് പി കെ ശശി; പാര്‍ട്ടി ബഹിഷ്കരിച്ച വേദിയില്‍ താക്കീത്

ഉദ്ഘാടകയായ കോങ്ങാട് എംഎൽഎ അടക്കമുള്ളവരാണ് ചടങ്ങിൽ പങ്കെടുക്കാതെ വിട്ടുനിന്നത്

കാഞ്ഞിരപ്പുഴ: പാലക്കാട് പി കെ ശശി - സിപിഐഎം പോര് മുറുകുന്നു. പി കെ ശശി വിഭാഗത്തിന്റെ സഹകരണ ബാങ്ക് ഉദ്ഘാടനത്തിൽ നിന്നും പാർട്ടി പ്രവർത്തകരോട് വിട്ടുനിൽക്കാൻ നിർദ്ദേശം നൽകിയതോടെയാണ് പോര് ശക്തമായത്. കാഞ്ഞിരപ്പുഴ റൂറൽ ക്രെഡിറ്റ് കോ- ഓപറേറ്റീവ് സൊസൈറ്റി ഓഫീസ് ഉദ്ഘാടന ചടങ്ങിലാണ് പാർട്ടി നിർദേശപ്രകാരം സിപിഐഎം നേതാക്കൾ വിട്ടുനിന്നത്. ചടങ്ങിൽ പ്രവർത്തകർ പങ്കെടുക്കരുതെന്ന് സിപിഐഎം ലോക്കൽ സെക്രട്ടറിയാണ് ആഹ്വാനം ചെയ്തത്.ഇത് സംബന്ധിച്ച നിർദേശം നൽകുന്ന വാട്‌സ് ആപ്പ് ചാറ്റും പുറത്തുവന്നു.

ഉദ്ഘാടകയായ കോങ്ങാട് എംഎൽഎ ശാന്തകുമാരി,കാഞ്ഞിരപ്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സതി രാമരാജൻ അടക്കമുള്ളവരാണ് ചടങ്ങിൽ പങ്കെടുക്കാതെ വിട്ടുനിന്നത്. എന്നാൽ കോങ്ങാട് ഉണ്ടായ അപകടവുമായി ബന്ധപ്പെട്ട് തിരക്കിലായതിനാലാണ് പരിപാടിക്ക് എത്താതിരുന്നതെന്ന് ശാന്തകുമാരി എംഎൽഎ റിപ്പോർട്ടറിനോട് പറഞ്ഞു.

അതേസമയം നേതാക്കളുടെ നീക്കത്തിന് പിന്നാലെ കണ്ണൂരിട്ടി പേടിപ്പിക്കാൻ നോക്കേണ്ട, ഇത് വെള്ളരിക്കാപട്ടണമല്ലെന്നായിരുന്നു പി കെ ശശിയുടെ പ്രതികരണം. ഇത് അവസാന വെള്ളിയാഴ്ച്ചയല്ലെന്ന് ഉദ്യോഗസ്ഥർ മനസിലാക്കണം. പാപത്തിന്റെ ശിക്ഷ എന്താണെന്ന് ബൈബിൾ നോക്കി പഠിക്കണമെന്നും പി കെ ശശി പരിപാടിയിൽ സംസാരിക്കവെ പറഞ്ഞു. ശാന്തകുമാരിയുടെ അസാന്നിധ്യത്തിൽ പി കെ ശശിയാണ് ഉദ്ഘാടനം നിർവഹിച്ചത്.

ലീഗ് ഭരിക്കുന്ന മണ്ണാർക്കാട് നഗരസഭയുടെ പരിപാടിയിൽ പങ്കെടുത്തതിന് പിന്നാലെയാണ് സിപിഐഎമ്മും പികെ ശശിയും നേരിട്ട് ഏറ്റുമുട്ടൽ തുടങ്ങിയത്. പാര്‍ട്ടിയില്‍ പരസ്പരം വാക്‌പോരിനും ഇത് വഴിവെച്ചിരുന്നു.

Content Highlights: Palakkad PK Sasi - CPIM fight intensifies

To advertise here,contact us