രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ ആരോപണം; പ്രതികരിക്കാതെ ഒഴിഞ്ഞുമാറി വി ടി ബല്‍റാം

രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ വെളിപ്പെടുത്തലുമായി ഇന്ന് മറ്റൊരു യുവതിയും രംഗത്തെത്തി

കൊച്ചി: യൂത്ത് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ ആരോപണങ്ങളില്‍ പ്രതികരിക്കാതെ ഒഴിഞ്ഞുമാറി കോണ്‍ഗ്രസ് നേതാവ് വി ടി ബല്‍റാം. പറയാനുള്ളത് കെപിസിസി പ്രസിഡന്റ് പറയുമെന്ന് ഒറ്റ വാചകത്തില്‍ മറുപടിയൊതുക്കി. മാധ്യമങ്ങളുടെ ആവര്‍ത്തിച്ചുള്ള ചോദ്യത്തോട് 'നിലപാട് നേതൃത്വം പറയും' എന്നായിരുന്നു വി ടി ബല്‍റാമിന്റെ പ്രതികരണം.

അതിനിടെ രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ വെളിപ്പെടുത്തലുമായി ഇന്ന് മറ്റൊരു യുവതിയും രംഗത്തെത്തി. രാഹുല്‍ മാങ്കൂട്ടത്തില്‍ നിര്‍ബന്ധിച്ച് മുറിയിലെത്തിച്ചുവെന്നും സാഹചര്യമുണ്ടാക്കി സംസാരിക്കാന്‍ തനിക്കറിയാത്ത സ്ഥലം തെരഞ്ഞെടുത്ത് അവിടെയെത്തിച്ചുവെന്നും യുവതി ആരോപിച്ചു.

'നല്ല രീതിയില്‍ സമയമെടുത്താണ് അദ്ദേഹം സമീപിച്ചത്. ആദ്യം താല്‍പര്യമില്ലെന്ന് പറഞ്ഞു. പുള്ളി തന്നെ ഇനീഷ്യേറ്റീവെടുത്ത് രാവിലെയും ഉച്ചയ്ക്കും രാത്രിയും കോള്‍ ചെയ്യുമായിരുന്നു. ഓക്കെയല്ലെങ്കില്‍ നിര്‍ത്താം ഞാന്‍ നിനക്ക് പറ്റുന്നയാളാണോയെന്ന് നോക്കാമെന്ന് പുള്ളി നിര്‍ബന്ധിച്ചു. കാണാം, സംസാരിക്കാമെന്ന് പറഞ്ഞ് സാഹചര്യമുണ്ടാക്കി. പുള്ളിയും ഫെനി നൈനാനും കൂടെയുണ്ടായിരുന്നു. അവനും കൂടി വന്നിട്ടാണ് എന്നെ കൂട്ടിക്കൊണ്ടുപോയത്. സംസാരിക്കാന്‍ എനിക്ക് അറിയാത്ത സ്ഥലം തെരഞ്ഞെടുത്തു. ആളുകള്‍ കാണും, മുറിയെടുത്ത് സംസാരിക്കാമെന്നും അതായിരിക്കും സേഫെന്ന് പറഞ്ഞ് നിര്‍ബന്ധിച്ചു', യുവതി പറഞ്ഞു.

2023ലാണ് രാഹുലിനെ പരിചയപ്പെടുന്നതെന്നും അതിന് മുമ്പ് തന്നെ രാഹുലിനെ അറിയാമായിരുന്നുവെന്നും യുവതി പറഞ്ഞു. ആദ്യം ഇന്‍സ്റ്റാഗ്രാമിലൂടെയായിരുന്നു ചാറ്റ് ചെയ്തത്. അതിന് ശേഷം നമ്പര്‍ വാങ്ങിച്ചു. ടെലഗ്രാമിലൂടെ മെസേജ് അയക്കുമായിരുന്നുവെന്നും യുവതി. ഇന്‍സ്റ്റാഗ്രാമില്‍ ടൈമര്‍ സെറ്റ് ചെയ്തായിരുന്നു സംസാരിച്ചത്. മെസേജുകള്‍ റെക്കോര്‍ഡ് ചെയ്യരുതെന്ന് പുള്ളിക്ക് ഉണ്ടായിരുന്നുവെന്നും യുവതി വെളിപ്പെടുത്തി.

വിവാഹ വാഗ്ദാനം നല്‍കി രാഹുല്‍ പീഡിപ്പിച്ചെന്നും യുവതി പറഞ്ഞു. ലൈംഗിക ബന്ധത്തിന് പിന്നാലെ വിവാഹം കഴിക്കാന്‍ പറ്റില്ലെന്ന് പറഞ്ഞെന്നും യുവതി പറഞ്ഞു. തന്റെ ഒരു സീനിയറിനും ഇതേ അനുഭവം ഉണ്ടായി. പിന്നീടാണ് ഇക്കാര്യം അറിഞ്ഞത്. ഇനി മറ്റൊരാള്‍ക്കും ഇത്തരം അനുഭവം ഉണ്ടാകരുത്. അതുകൊണ്ടാണ് വെളിപ്പെടുത്തലിന് തയ്യാറായതെന്നും നിയമനടപടിയുമായി മുന്നോട്ട് പോകാന്‍ ഭയമാണെന്നും യുവതി പറഞ്ഞു. പുറത്ത് പറയുമെന്ന് പറഞ്ഞപ്പോള്‍ ഐ ഡോണ്ട് കെയര്‍ എന്നായിരുന്നു രാഹുലിന്റെ മറുപടിയെന്നും യുവതി വെളിപ്പെടുത്തി.

രാഹുല്‍ യുവതിയെ ഗര്‍ഭഛിദ്രത്തിന് നിര്‍ബന്ധിക്കുന്ന ഓഡിയോ ഇന്നലെ റിപ്പോര്‍ട്ടര്‍ പുറത്തുവിട്ടിരുന്നു. സിനിമ നടി റിനി ആന്‍ ജോര്‍ജിന്റെ വെളിപ്പെടുത്തലിന് പിന്നാലെയാണ് രാഹുലിനെതിരായ ശബ്ദം റിപ്പോര്‍ട്ടര്‍ പുറത്തുവിട്ടത്.തനിക്ക് അശ്ലീല സന്ദേശം അയക്കുകയും ഹോട്ടല്‍ മുറിയിലേക്ക് ക്ഷണിക്കുകയും ചെയ്തെന്നാണ് റിനി വെളിപ്പെടുത്തിയത്. കൊച്ചിയിലെ ട്രാന്‍സ്ജെന്‍ഡറും രാഹുലിനെതിരെ ഗുരുതരാരോപണങ്ങളുമായി രംഗത്തെത്തിയിരുന്നു. തുടര്‍ച്ചയായി ഗുരുതര വെളിപ്പെടുത്തലുകള്‍ പുറത്തുവന്നതോടെ രാഹുല്‍ യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്ത് നിന്നും രാജിവെക്കുകയായിരുന്നു. പരാതി ലഭിച്ചാല്‍ ഉടനെ നടപടിയിലേക്ക് കടക്കാനാണ് പൊലീസ് തീരുമാനം. വെളിപ്പെടുത്തിയവരോ തെളിവുകള്‍ പുറത്തുവിട്ടവരോ നിലവില്‍ രാഹുലിനെതിരെ പരാതി നല്‍കിയിട്ടില്ല.

Content Highlights: VT Balram evades comment on allegations against rahul mamkootathil

To advertise here,contact us