പാലക്കാട്: രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയെ മണ്ഡലത്തില്‍ കാല് കുത്താന്‍ സമ്മതിക്കില്ലെന്ന് ബിജെപി പാലക്കാട് സിറ്റി ജില്ലാ അധ്യക്ഷന്‍ പ്രശാന്ത് ശിവന്‍. രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ ആരോപണങ്ങള്‍ പുറത്തുവരുന്നതിന് പിന്നാലെയാണ് പ്രശാന്ത് ശിവന്‍ തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ പ്രതികരിച്ച് രംഗത്തെത്തിയത്. പാലക്കാട് മണ്ഡലത്തിലെ സ്ത്രീകളുടെ സുരക്ഷ മുന്‍നിര്‍ത്തി കാട്ടുകോഴി എംഎല്‍എയെ ഇനി പാലക്കാട് കാലു കുത്തിക്കാന്‍ പാലക്കാട് ജനത അനുവദിക്കരുത് എന്നും ഈ നാട്ടിലെ അമ്മമാരുടെയും സഹോദരിമാരുടെയും മാനം കാക്കാന്‍ ബിജെപിക്ക് ഉത്തരവാദിത്വമുണ്ടെന്നും പ്രശാന്ത് ശിവന്‍ പറഞ്ഞു. ഒരു പെണ്ണ് പിടിയനെ ഈ നാട്ടുകാര്‍ എന്തിന് ഇനിയും സഹിക്കണമെന്നാണ് പ്രശാന്ത് ശിവന്‍ ചോദിക്കുന്നത്. എംഎല്‍എ സ്ഥാനം രാജിവച്ചില്ലെങ്കില്‍ മാങ്കൂട്ടത്തിലിന് നാട്ടില്‍ ഇറങ്ങാന്‍ പറ്റില്ല. ചാണകം മുക്കിയ ചൂലുമായി ഞങ്ങളുടെ അമ്മമാരും സഹോദരിമാരും കാത്തിരിപ്പുണ്ട്, പ്രശാന്ത് ശിവന്‍ കൂട്ടിച്ചേര്‍ത്തു.
യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എക്കെതിരായ ഗുരുതര ശബ്ദ സംഭാഷണം പുറത്ത് വന്നതിന് പിന്നാലെയാണ് പ്രശാന്ത് ശിവന്‍റെ പ്രതികരണം. രാഹുല്‍ മാങ്കൂട്ടത്തില്‍ യുവതിയെ ഗർഭച്ഛിദ്രത്തിന് സമ്മര്‍ദ്ദം ചെലുത്തുന്ന ശബ്ദ സംഭാഷണത്തിന്റെ പ്രസക്തഭാഗമാണ് റിപ്പോര്‍ട്ടര്‍ പുറത്തുവിട്ടത്. സ്വകാര്യത മാനിച്ച് ഫോണ്‍ സംഭാഷണത്തില്‍ യുവതിയുടെ ശബ്ദം എഡിറ്റ് ചെയ്താണ് റിപ്പോര്‍ട്ടര്‍ പുറത്തുവിടുന്നത്.
യുവ രാഷ്ട്രീയ നേതാവില്‍ നിന്നും മോശം അനുഭവം ഉണ്ടായെന്നാണ് മാധ്യമ പ്രവര്‍ത്തകയും അഭിനേതാവുമായ റിനി ആന്‍ ജോര്‍ജ് കഴിഞ്ഞദിവസം വെളിപ്പെടുത്തിയിരുന്നു. അശ്ലീല സന്ദേശങ്ങള്‍ അയച്ചെന്നും മോശം സമീപനം ഉണ്ടായെന്നുമായിരുന്നു വെളിപ്പെടുത്തല്‍. ഇതിന് പിന്നാലെ ഹണി ഭാസ്കകറും യുവ നേതാവിനെതിരെ രംഗത്തെത്തിയിരുന്നു. പേരുപറയാതെയായിരുന്നു വിമര്‍ശനം. അതിനിടെയാണ് രാഹുൽ മാങ്കൂട്ടത്തിൽ ഒരു യുവതിയെ ഗർഭച്ഛിദ്രത്തിന് നിർബന്ധിക്കുന്ന ഫോണ്‍ സംഭാഷണം പുറത്തുവരുന്നത്. രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ സോഷ്യൽ മീഡിയയിലൂടെ നടത്തിയ അശ്ലീല ചാറ്റും പുറത്ത് വന്നിട്ടുണ്ട്.
രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ആരോപണങ്ങൾ പുറത്തുവന്ന സാഹചര്യത്തിൽ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അദ്ധ്യക്ഷ സ്ഥാനത്ത് നിന്ന് രാജിവെക്കാന്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്ക്ക് എഐസിസി നിര്‍ദേശം നല്‍കിയിട്ടുണ്ട്. പാര്‍ട്ടി സംസ്ഥാന നേതൃത്വത്തോട് ഹൈക്കമാന്‍ഡ് വിശദാംശങ്ങള്‍ തേടിയിരുന്നു.
നിലവിലെ ആരോപണങ്ങള്‍ പുറത്തുവരും മുന്‍പ് തന്നെ രാഹുലിനെതിരെ പരാതി ലഭിച്ചിരുന്നു. അന്വേഷിക്കാന്‍ സംസ്ഥാനത്തിന്റെ ചുമതലയുള്ള എഐസിസി ജനറല്‍സെക്രട്ടറി ദീപദാസ് മുന്‍ഷി കെപിസിസി നേതൃത്വത്തിന് നിര്‍ദേശം നല്‍കിയിരുന്നു. ശേഷം ലഭിച്ച വിവരങ്ങളില്‍ രാഹുലിനെതിരെ ഉയര്‍ന്ന ആരോപണങ്ങളില്‍ കഴമ്പുണ്ടെന്ന് കണ്ടെത്തിയിരുന്നു. അതിന് ശേഷമാണ് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അദ്ധ്യക്ഷ സ്ഥാനത്ത് നിന്ന് രാജിവെക്കാന്‍ നിര്‍ദേശം നല്‍കിയിരിക്കുന്നത്.
Content Highlight; Prasanth Sivan about allegation towards Rahul Mamkootathil