തിരുവനന്തപുരം: യെമനിലെ ജയിലിൽ കഴിയുന്ന നിമിഷപ്രിയയുടെ മോചനത്തിനായി ഗ്ലോബൽ പീസ് ഇനിഷ്യേറ്റീവ് സ്ഥാപകൻ കെ എ പോളിനെ നേരിട്ട് ബന്ധപ്പെട്ടതാണെന്ന് നിമിഷയുടെ ഭർത്താവ് ടോമി. ചാണ്ടി ഉമ്മൻ എംഎൽഎ വഴിയല്ല കെ എ പോളിനെ ബന്ധപ്പെട്ടതെന്നും പോൾ നന്നായി കാര്യങ്ങൾ ചെയ്ത് തരുന്നുണ്ടെന്നും ടോമി പറഞ്ഞു. മോചനത്തിന്റെ പേരിൽ അടിസ്ഥാന രഹിതമായ വാർത്തകൾ നൽകരുതെന്നും ടോമി വ്യക്തമാക്കി.
അതേസമയം നിമിഷപ്രിയ വിഷയത്തിൽ കേന്ദ്ര-സംസ്ഥാന സർക്കാരുകളെ വിമർശിച്ച് കെ എ പോൾ രംഗത്ത് വന്നു. നിമിഷപ്രിയയെ ഇത്ര കാലം മോചിപ്പിക്കാത്തത്തിൽ വിദേശകാര്യ മന്ത്രി മറുപടി പറയണമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി നിമിഷപ്രിയക്ക് വേണ്ടി എന്ത് ചെയ്തുവെന്നും പോൾ ചോദിച്ചു. 11 വർഷമായി ഭരിക്കുന്ന മോദിക്ക് എന്ത് കൊണ്ട് നിമിഷ പ്രിയയെ മോചിപ്പിക്കാൻ കഴിഞ്ഞില്ല. നിമിഷപ്രിയ വിഷയത്തിൽ എന്ത് നിലപാടാണ് സർക്കാരുകൾ സ്വീകരിച്ചതെന്നും അദ്ദേഹം വിമർശിച്ചു.
നിമിഷപ്രിയയുടെ മോചനത്തിനെന്ന പേരിൽ വ്യാജപണപ്പിരിവ് നടത്തുന്നുവെന്ന് ആരോപിച്ച് കെ എ പോളിനെതിരെ നിമിഷ പ്രിയ ആക്ഷൻ കമ്മിറ്റി മുഖ്യമന്ത്രിക്ക് പരാതി നൽകിയിട്ടുണ്ട്. ആക്ഷൻ കൗൺസിൽ ലീഗൽ അഡൈ്വസറും സുപ്രീംകോടതി അഭിഭാഷകനുമായി അഡ്വ സുഭാഷ് ചന്ദ്രനാണ് പരാതി നൽകിയത്. നിമിഷപ്രിയയുടെ മോചനത്തിന് ആവശ്യമായ തുക പ്രധാനമന്ത്രിയുടെ ഫണ്ടിൽനിന്ന് നൽകണമെന്ന് ആവശ്യപ്പെട്ട് പോൾ എക്‌സിൽ പോസ്റ്റ് പങ്കുവച്ചിരുന്നു. ഇതിന് പിന്നാലെയായിരുന്നു പോളിന്റെ പരസ്യ പ്രതികരണം.
വ്യാജനെന്നടക്കം തനിക്കെതിരെ ഉയർന്ന ആരോപണങ്ങളെ പോൾ തള്ളിക്കളഞ്ഞു. എനിക്ക് ഒന്നും മറയ്ക്കാനില്ല. ഞാൻ വ്യാജനാണെന്ന് മാധ്യമങ്ങൾ വരെ എഴുതി. അത്തരം പരാമർശങ്ങൾ അങ്ങേയറ്റം വേദനിപ്പിച്ചെന്നും പോൾ പറഞ്ഞു. നിമിഷ പ്രിയയുടെ മകളും ഭർത്താവും യെമനിൽ പോയതിനു പണം ചെലവഴിച്ചത് ഞാനാണ്. ഞാൻ ഒന്നും മാധ്യമങ്ങൾക്ക് മുന്നിൽ വന്ന് പറഞ്ഞ് ആളാവാൻ നോക്കിയിട്ടില്ലെന്നും പോൾ പറഞ്ഞു.
Content Highlights: Nimisha Priya Husband Tomy reaction