കൊച്ചി: യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി കെ ഫിറോസിനെതിരെ ആരോപണം കടുപ്പിച്ച് കെ ടി ജലീല്‍. കൂലിയും വേലയും ഇല്ലാത്ത ആളുകള്‍ ഇരുട്ടി വെളുക്കുമ്പോഴേക്ക് പണക്കാരനാകണമെങ്കില്‍ മയക്കുമരുന്ന് കച്ചവടമോ വട്ടിപ്പലിശയ്ക്ക് കൊടുക്കലോ ആകണമെന്ന് കെ ടി ജലീല്‍ പറഞ്ഞു. ഫേസ്ബുക്കിലൂടെയാണ് പി കെ ഫിറോസിന് മറുപടിയുമായി കെ ടി ജലീല്‍ രംഗത്തെത്തിയത്. വരവില്‍ കവിഞ്ഞ് സ്വത്ത് സമ്പാദിക്കുന്നുവെന്നാരോപിച്ച് കെ ടി ജലീല്‍ പി കെ ഫിറോസിനെതിരെ വിജിലന്‍സില്‍ നല്‍കിയിയിരുന്നു. ഇതിനോടുള്ള പി കെ ഫിറോസിന്റെ മറുപടിയിലാണ് കെ ടി ജലീല്‍ ആരോപണം കടുപ്പിച്ചത്.
പി കെ ഫിറോസിന്റെ കുറിപ്പിന് താഴെ കമന്റ് ചെയ്ത ഹൈക്കോടതി അഭിഭാഷകന്‍ അഡ്വ. ഹരീഷ് വാസുദേവനെയും കെ ടി ജലീല്‍ പരിഹസിച്ചു. സ്ഥലം വാങ്ങാന്‍ പണം ആവശ്യമുള്ളവര്‍ ഹരീഷ് വാസുദേവന്റെ അച്ഛനെ കണ്ടാല്‍ പലിശയില്ലാതെ പണം കിട്ടുമെന്നായിരുന്നു ജലീലിന്റെ പരിഹാസം.
കെ ടി ജലീലിന്റെ കുറിപ്പ്-
തമ്പീ...നീ യാറുപ്പാ, അദാനിയോട അണ്ണനാ?
ഫിറോസിച്ചയുടെ വീട്ടിൽ പണം കായ്ക്കുന്ന മരമുണ്ടോ? അതോ കഞ്ചാവ് വിളയുന്ന തോട്ടമാണോ ഉള്ളത്? ഹരീഷ് വാസുദേവൻ്റെ അച്ഛനാണത്രെ സ്ഥലം വാങ്ങാൻ ഫിറോസിച്ചക്ക് പണം കൊടുത്തത്. എന്നാണ് ആ പണം അദ്ദേഹം തിരിച്ചു കൊടുത്തത്? കത്വ ഫണ്ട് സമാഹരണത്തിന് ശേഷമാണോ അതല്ല ദോതി ചാലഞ്ചിന് ശേഷമാണോ?
കൂലിയും വേലയും ഇല്ലാത്ത ആളുകൾ ഇരുട്ടി വെളുക്കുമ്പോഴേക്ക് പണക്കാരനാകണമെങ്കിൽ രണ്ടു വഴികളേ ഉള്ളൂ. ഒന്നുകിൽ മയക്കുമരുന്ന് കച്ചവടം അല്ലെങ്കിൽ വട്ടിപ്പലിശക്ക് കൊടുക്കൽ. ഇതിൽ ഏതാണ് പണമുണ്ടാക്കാൻ ഫിറോസിച്ച സ്വീകരിച്ചത്?| പത്രക്കാരെ അഭിമുഖീകരിക്കാൻ എന്താ ഫിറോസിച്ചക്ക് ഇത്ര മടി. ദിവസം നാലു പ്രാവശ്യം പത്രസമ്മേളനം നടത്താറുളള പതിവ് തെറ്റുകയാണല്ലോ?
സ്വന്തം വീട്ടിൽ മയക്കുമരുന്ന് കച്ചവടക്കാരൻ ഉണ്ടായിട്ട് അത് പോലീസിനെ അറിയിക്കാതെ മറച്ചുവെച്ച് നാട്ടുകാരെ നന്നാക്കാൻ ഇറങ്ങിപ്പുറപ്പെട്ട കപടൻമാരെ ലീഗുകാർ തിരിച്ചറിഞ്ഞു. ഫിറോസിച്ചയുടെ നാട്ടിലെയും മറുനാട്ടിലെയും അനധികൃത നിക്ഷേപങ്ങളുടെ തെളിവുകൾ ശേഖരിച്ചു വരികയാണ്. നല്ല ലീഗുകാർ തന്നെ അതെത്തിച്ചു തരുന്നുണ്ട്. ഫണ്ട് മുക്കിയും നാട്ടുകാരെ പറ്റിച്ചും സമ്പന്നനായവനെക്കൊണ്ട് അത് കക്കിച്ചേ അടങ്ങൂ.
NB: സ്ഥലം വാങ്ങാൻ പണം ആവശ്യമുള്ളവർ ഹരീഷ് വാസുദേവൻ്റെ അച്ഛനെ കണ്ടാൽ പലിശയില്ലാതെ പണം കിട്ടും.
"ഡേയ്, നാന്‍ ഒരു തടവ സൊന്നാ, നൂറ് തടവ് സൊന്ന മാതിരി"
പി കെ ഫിറോസ് വരവില്‍ കഴിഞ്ഞ് സ്വത്ത് സമ്പാദിക്കുന്നുവെന്നും ഇതില്‍ അന്വേഷണം നടത്തണം എന്നുമായിരുന്നു കെ ടി ജലീല്‍ വിജിലന്‍സില്‍ പരാതി നല്‍കിയത്. പരമ്പരാഗതമായി സ്വത്തോ സ്വന്തമായി ജോലിയോ ഇല്ലാത്ത ഫിറോസിന് ഉപജീവനം നടത്താന്‍ പാര്‍ട്ടി എന്തെങ്കിലും ധനസഹായം നല്‍കിയതായി അറിവില്ലെന്നും പിന്നെ എങ്ങനെയാണ് ഫിറോസിന് ഇത്രയധികം ധനം സമ്പാദിക്കാന്‍ കഴിഞ്ഞതെന്ന് അന്വേഷിക്കണമെന്നും വിജിലന്‍സ് ആന്‍ഡ് ആന്റി കറപ്ഷന്‍ ബ്യൂറോയ്ക്ക് നല്‍കിയ പരാതിയില്‍ കെ ടി ജലീല്‍ ഉന്നയിക്കുന്നുണ്ട്. എന്നാല്‍ കെ ടി ജലീലിന്റെ അഴിമതിയും പിന്‍വാതില്‍ നിയമനവും കയ്യോടെ പൊക്കിയതിന് ശേഷം ഇക്കഴിഞ്ഞ ഏഴ് കൊല്ലമായി തനിക്കെതിരെ വിവിധങ്ങളായി പരാതി നല്‍കുകയാണെന്ന് പി കെ ഫിറോസും മറുപടി നല്‍കി.
പി കെ ഫിറോസിന്‍റെ ഫേസ്ബുക്ക് കുറിപ്പ്-
നമ്മുടെ ജലീലിക്കാക്ക് ആകെ കിളി പോയിരിക്കുകയാണ്. എന്നും രാവിലെ എണീറ്റാൽ "പി.കെ ഫിറോസ്, പി.കെ ഫിറോസ്" എന്ന് പല വട്ടം ഉരുവിടുക, പിന്നെ ഇടക്കിടക്ക് "വയനാട് വയനാട്'' "ലീഗ് ലീഗ്'' എന്ന് പിച്ചും പേയും പറയുക. ഇതൊക്കെയാണ് ഇക്കാൻ്റെ ഇപ്പോഴത്തെ ജോലി.
എനിക്കെതിരെ പരാതി കൊടുക്കാൻ വേണ്ടി മാത്രം സർക്കാർ ശമ്പളം കൊടുത്ത് ഒരാളെ മന്ത്രി ആപ്പീസിൽ ജോലിക്കെന്ന പേരിൽ നിയമിച്ചിരുന്നു. അയാള് നാടായ നാട് മുഴുവൻ പരാതി കൊടുത്തു. എന്നിട്ടെന്തായി? എല്ലാം ഖുദാ ഗവ! എന്ത് ചെയ്താലും കൈവിട്ട വാക്കും തെറിച്ചു പോയ മന്ത്രി സ്ഥാനവും തിരികെ കിട്ടൂല ഇക്കാ.
ഇപ്പോ ഇക്ക തന്നെ യുദ്ധം നേരിട്ട് ഏറ്റെടുത്തിരിക്കുകയാണ്. 2011ൽ 13 സെൻ്റ് സ്ഥലം വാങ്ങിയത് ഇക്കാക്ക് സഹിച്ചിട്ടില്ലത്രേ! എം.എൽ.എയും മന്ത്രിയുമൊന്നുമല്ലാത്ത ഒരാൾക്ക് ഇതൊക്കെ എങ്ങിനെ സാധിച്ചു എന്ന് പുള്ളിയെ ബോധ്യപ്പെടുത്തിയിട്ടല്ലത്രേ! പോരാത്തതിന് 2013ൽ വീട് പണിയും തുടങ്ങി. 2020 ആകുമ്പോഴേക്ക് പണിയും തീർത്തു. ഇതൊക്കെ ഇക്ക എങ്ങിനെ സഹിക്കും?
ഒരു പണിയുമെടുക്കാതെ സ്ഥലം വാങ്ങുന്നതും വീട് വെക്കുന്നതുമൊക്കെ കൂടെയുള്ളവരുടെ ശീലമല്ലേ ഇക്കാ? മുമ്പൊരു നേതാവിൻ്റെ വീട് കാണാൻ പോയതും അതിൻ്റെ പേരിൽ അവരെ പാർട്ടിയിൽ നിന്ന് സസ്പെൻ്റ് ചെയ്തതുമൊക്കെ ഇക്ക മറക്കാനിടയില്ലല്ലോ? സേവനമൊന്നും നൽകാതെ ലക്ഷങ്ങൾ വാങ്ങിയ ഒരു കേസ് കൂടെയുള്ളവർ ഇപ്പോ നടത്തുന്നതും അറിഞ്ഞൂടെ ഇക്കാക്ക്. എല്ലാരും അങ്ങിനെ ആണെന്ന് വിചാരിക്കല്ലേ ഇക്കാ.
ഇക്കാ
ഒന്ന് ചോദിച്ചോട്ടെ
എനിക്ക് ജോലിയും കൂലിയുമില്ലാന്ന് ഒരു ഭാഗത്ത് പറയുകയും വേറൊരു ഭാഗത്ത് ട്രാവൽസും വില്ല പ്രോജക്ടുമൊക്കെ ഉണ്ടെന്നും പറയുന്നത് കേട്ടല്ലോ! ഒന്നും അങ്ങോട്ട് മെനയാകുന്നില്ലല്ലോ ഇക്കാ!
പിന്നെ ഇക്കാ,
പരാതി കൊടുക്കുന്നതൊക്കെ കൊള്ളാം. പോലീസ് അന്വേഷണം നടത്തി ഇക്കാൻ്റെ പരാതി രാഷ്ട്രീയ പ്രേരിതമാണെന്ന് പറഞ്ഞ് ചവറ്റു കൊട്ടയിലിട്ടാൽ അവരെ സസ്പെൻ്റ് ചെയ്യരുത്. അതും കഴിഞ്ഞ് ഇക്ക കൊടുക്കുന്ന സ്വകാര്യ അന്യായം കോടതി എടുത്ത് തോട്ടിലെറിയുമ്പോൾ ജഡ്ജിയെ തെറി വിളിക്കരുത്.
ഇക്കാ...
ഇക്കയുടെ അഴിമതിയും പിൻവാതിൽ നിയമനവും ഞാൻ കയ്യോടെ പൊക്കിയതിന് ശേഷം ഇക്കഴിഞ്ഞ ഏഴ് കൊല്ലമായിട്ട് എനിക്കെതിരെ എന്തെല്ലാം അന്വേഷണം നടത്തി, എവിടെയെല്ലാം പരാതി നൽകി. എന്നിട്ട് എന്തെങ്കിലും ആയോ ഇക്കാ?
അത് കൊണ്ട് അവസാനമായിട്ട് പറയാണ്
നീ നെനച്ചാൽ എതുമേ മുടിയാത് അണ്ണാ...
അതിനിടെ പി കെ ഫിറോസിന്റെ മറുപടിക്ക് താഴെ, ഒരു സ്ഥലം വാങ്ങാന്‍ ആഗ്രഹമുണ്ടെന്നും തല്‍ക്കാലം പൈസ ഇല്ലെന്നും പറഞ്ഞ് പി കെ ഫിറോസ് തന്റെ പിതാവിനെ സമീപിച്ചിരുന്നുവെന്നും പണം കൈമാറിയതിന്റെ ബാങ്ക് രേഖകള്‍ കൈവശമുണ്ടെന്നും ഹരീഷ് വാസുദേവന്‍ കുറിച്ചിരുന്നു.
അഡ്വ. ഹരീഷ് വാസുദേവന്റെ കമന്റ്
ആ സ്ഥലം വാങ്ങാൻ ആഗ്രഹമുണ്ട് തൽക്കാലം പൈസയില്ല എന്ന് പറഞ്ഞിട്ട് വീട്ടിൽ വന്നു എന്റെ അച്ഛന്റെ കയ്യിൽ നിന്ന് പണം കടം വാങ്ങിച്ചാണല്ലോ ഫിറോസ് ആ സ്ഥലം അന്ന് വാങ്ങിയത്. കടം ബാങ്ക് വഴിയാണ് തന്നതും. എത്രയോ കാലം കഴിഞ്ഞാണ് ആ കടം ഫിറോസ് തിരികെ കൊടുത്തത് എന്ന് ഞാൻ ഓർമ്മിക്കുന്നു. Bank Statements are still with us.
ഇനി പോലീസ് എന്റെ അച്ഛനെയും അന്വേഷിച്ച് വരുമോ ആവോ!!.
Content Highlights: K T Jaleel Against P K Firos And adv Harish Vasudevan