വിഭജന ഭീതി ദിനാചരണം ആർഎസ്എസ് അജണ്ട നടപ്പിലാക്കാൻ; ഉത്തരവ് പിൻവലിക്കണമെന്ന് ഡിവൈഎഫ്ഐ

'ഇത്തരം പരിപാടികളിലൂടെ മതവിദ്വേഷവും വർഗീയതയും പ്രചരിപ്പിച്ച് രാഷ്ട്രീയ ലാഭം കൊയ്യാനാണ് ആർഎസ്എസ് ശ്രമിക്കുന്നത്'

തിരുവനന്തപുരം: സ്വാതന്ത്ര്യ ദിനത്തിന്റെ പ്രാധാന്യം കുറയ്ക്കാനും ആർഎസ്എസ് അജണ്ട നടപ്പിലാക്കാനും വേണ്ടിയാണ് വിഭജന ഭീതി ദിനാചരണമെന്ന് ഡിവൈഎഫ്ഐ. ഇത്തരം പരിപാടികളിലൂടെ മതവിദ്വേഷവും വർഗീയതയും പ്രചരിപ്പിച്ച് രാഷ്ട്രീയ ലാഭം കൊയ്യാനാണ്ആർഎസ്എസ് ശ്രമിക്കുന്നത്. അതിനുള്ള ഉപകരണമായി ഗവർണറെ മാറ്റിയെന്നും ഉത്തരവ് പിൻവലിക്കണമെന്നും ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടേറിയറ്റ് ആവശ്യപ്പെട്ടു.

ഇന്ത്യാ വിഭജനത്തിന്റെ ഭീകരത സ്മരിക്കാൻ ഓഗസ്റ്റ് 14-ന് പ്രത്യേക ദിനാചരണം സംഘടിപ്പിക്കാനാണ് സംസ്ഥാനത്തെ സർവകലാശാലകൾക്ക് ഗവർണർ രാജേന്ദ്ര അർലേക്കർ നിർദ്ദേശം നൽകിയത്. ഇത് വലിയ വിവാദമായിരിക്കുകയാണ്. സെമിനാറുകളും നാടകങ്ങളും സംഘടിപ്പിക്കാൻ വിസിമാർ പ്രത്യേക ആക്ഷൻ പ്ലാൻ തയാറാക്കണം. എല്ലാ വൈസ് ചാൻസലർമാറും വിദ്യാർത്ഥികളും ദിനാചരണത്തിൽ പങ്കെടുക്കണമെന്നും സർക്കുലറിൽ നിർദേശിച്ചിരുന്നു.

2021-ലെ സ്വാതന്ത്ര്യദിന പ്രസംഗത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് ഇത്തരമൊരു ദിനാചരണം പ്രഖ്യാപിച്ചത്. ഇതിനു പിന്നാലെ ഓഗസ്റ്റ് 14- ന് പ്രത്യേക ദിനാചരണം പ്രഖ്യാപിക്കാൻ സംഘടിപ്പിക്കാൻ എല്ലാ സഡവകലാശാലകളിലും സ്കൂളുകളിലും സർക്കുലർ അയക്കാറുണ്ട്. എന്നാൽ കേരളത്തിൽ ഇത്തരം പരിപാടികൾ സംഘടിപ്പിക്കാറില്ല.

ഓഗസ്റ്റ് 15-ന് പുറമെ മറ്റൊരു ദിനാചരണം വേണമെന്ന ആശയം സംഘപരിവാർ ബുദ്ധി കേന്ദ്രങ്ങളുടേതാണെന്നായിരുന്നു കഴിഞ്ഞദിവസം മുഖ്യമന്ത്രി പിണറായി വിജയൻ വിമർശിച്ചത്. ഇത്തരം അജണ്ട നടപ്പിലാക്കാനുള്ള വേദിയായി നമ്മുടെ സർവ്വകലാശാലകളെ വിട്ടുകൊടുക്കാനാകില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

ഓഗസ്റ്റ് 14-ന് വിഭജന ഭീതിയുടെ ഓർമ്മദിനമായി ആചരിക്കാൻ വൈസ് ചാൻസലർമാർക്ക് സർക്കുലറയച്ച ഗവർണറുടെ നടപടി പ്രതിഷേധാർഹമാണ്. അത്തരമൊരു അജണ്ട നടപ്പാക്കാനുള്ള വേദിയായി നമ്മുടെ സർവ്വകലാശാലകളെ വിട്ടുകൊടുക്കാനാവില്ലെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു.

Content Highlights: dyfi against governor over partition horror day

To advertise here,contact us