'ട്രംപിന്‍റെ താരിഫ് വർധനവ് കേരളത്തിൻ്റെ സമ്പദ്ഘടനയെ ബാധിക്കുന്ന വിഷയം'; പ്രതികരണവുമായി എം വി ഗോവിന്ദൻ

അമേരിക്കന്‍ സാമ്രാജ്യത്വത്തിന്റെ കാല്‍ക്കീഴില്‍ ജൂനിയര്‍ പങ്കാളിയായി നിലനില്‍ക്കുന്ന ഇന്ത്യയ്ക്ക് ഇത് വലിയ തിരിച്ചടിയാണെന്ന് എം വി ഗോവിന്ദന്‍ പറഞ്ഞു

തിരുവനന്തപുരം: സിപിഐഎം സംസ്ഥാന സമിതിയില്‍ അമേരിക്കയുടെ താരിഫ് നയങ്ങള്‍ ചര്‍ച്ചയായതായി സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍.ട്രംപിന്റെ താരിഫ് വര്‍ധനവ് രാജ്യത്താകെ വലിയ പ്രതിഷേധത്തിന് കാരണമായിരുന്നു. തീരുവ വര്‍ധിപ്പിച്ചത് രാജ്യത്തിന്റെ സമ്പദ്ഘടനയെ തന്നെ ബാധിക്കുന്ന വിഷയമാണെന്ന് എം വി ഗോവിന്ദന്‍ വ്യക്തമാക്കി. ചെമ്മീന്‍, സുഗന്ധ വ്യജ്ഞനങ്ങള്‍ എന്നിവ കൂടുതലായും കയറ്റുമതി ചെയ്യുന്ന സംസ്ഥാനം എന്ന നിലയില്‍ തീരുവ വര്‍ധനവ് കേരളത്തിന് വലിയ തിരിച്ചടിയാണ്. അമേരിക്കന്‍ സാമ്രാജ്യത്വത്തിന്റെ കാല്‍ക്കീഴില്‍ ജൂനിയര്‍ പങ്കാളിയായി നില്‍ക്കുന്ന ഇന്ത്യയ്ക്ക് ഇത് വലിയ തിരിച്ചടിയാണെന്നും എം വി ഗോവിന്ദന്‍ പറഞ്ഞു.

രാജ്യത്തിനേറ്റ ഏറ്റവും വലിയ പ്രഹരത്തില്‍ ശക്തിയായി പ്രതികരിക്കാന്‍ കഴിയുന്നില്ലെന്നും ഗോവിന്ദന്‍ കുറ്റപ്പെടുത്തി. അമേരിക്കയിലേക്കുള്ള റഷ്യന്‍ ഇറക്കുമതിയില്‍ ട്രംപ് ഉരുണ്ട് കളിക്കുകയാണെന്നും, ചൈനയെ വളഞ്ഞ് പിടിക്കാനുള്ള അമേരിക്കന്‍ തന്ത്രത്തിനൊപ്പം നിന്ന് അമേരിക്കയെ സഹായിച്ച ഇന്ത്യയ്ക്ക് ഏറ്റവും വലിയ തിരിച്ചടിയാണ് ഇതെന്നും ഗോവിന്ദന്‍ കൂട്ടിച്ചേര്‍ത്തു.

ട്രംപിന്റെ തീരുവ നയങ്ങളില്‍ പ്രതികരണവുമായി സിപിഐഎം സംസ്ഥാന ജനറല്‍ സെക്രട്ടറി എം എ ബേബിയും കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. ട്രംപിന്റെ ഈ ധിക്കാരം അംഗീകരിച്ചുകൊടുക്കരുത്, ഇന്ത്യ നടപടി സ്വീകരിക്കണം എന്നായിരുന്നു എം എ ബേബി വ്യക്തമാക്കിയത്. ട്രംപിന്റെ പെരുമാറ്റം ലോകത്തിന്റെ പ്രസിഡന്റ് എന്ന നിലയ്ക്കാണെന്നും എം എ ബേബി പറഞ്ഞിരുന്നു.

Content Highlight; 'Trump's tariff hike is an issue affecting Kerala's economy'; MV Govindan responds

To advertise here,contact us