തിരുവനന്തപുരം: ദിയ കൃഷ്ണയുടെ സ്ഥാപനത്തിലെ സാമ്പത്തിക തട്ടിപ്പ് രീതി ജീവനക്കാരികള്‍ ക്രൈംബ്രാഞ്ചിനോട് വിവരിക്കുന്ന ദൃശ്യങ്ങള്‍ റിപ്പോര്‍ട്ടറിന്. ദിയ കൃഷ്ണയുടെ ആഭരണങ്ങള്‍ വില്‍ക്കുന്ന കടയായ ഒ ബൈ ഓസിയിലെ സാമ്പത്തിക തട്ടിപ്പിനെക്കുറിച്ചുള്ള വിവരങ്ങളാണ് ജീവനക്കാരികളായിരുന്ന വിനീത, രാധകുമാരി എന്നിവര്‍ ക്രൈംബ്രാഞ്ചിനോട് പങ്കുവച്ചത്. മെഷീന്‍ ഉപയോഗിച്ചുള്ള ക്യൂ ആര്‍ കോഡില്‍ കൃത്രിമം കാണിച്ചതുള്‍പ്പെടെയുള്ള കാര്യങ്ങളാണ് ഇവര്‍ വ്യക്തമാക്കിയത്.
ദിയയുടെ സ്ഥാപനത്തില്‍ നിന്നും സാധനങ്ങള്‍ വാങ്ങുമ്പോള്‍ നല്‍കുന്ന ബില്ലില്‍ കസ്റ്റമറുടെ പേരും ഫോണ്‍ നമ്പറും വയ്ക്കാറില്ലെന്നാണ് വീഡിയോയില്‍ ജീവനക്കാരി പറയുന്നതാണ്. ആഭരണങ്ങളുടെ വില നിശ്ചയിക്കുന്നത് ദിയയാണെന്നും കസ്റ്റമര്‍ സെലക്ട് ചെയ്യുന്ന ആഭരണത്തിന്റെ ചിത്രം ദിയയ്ക്ക് അയക്കുമ്പോള്‍ വില നിശ്ചയിച്ച് ദിയ മറുപടി നല്‍കുമെന്നും ജീവനക്കാരി പറയുന്നു. യഥാര്‍ത്ഥ വില അറിയുന്നതിനുള്ള ബാര്‍കോഡ് ബില്ലില്‍ ഉള്‍പ്പെടുത്തില്ലെന്നും ഇവര്‍ ക്രൈംബ്രാഞ്ചിനോട് പറഞ്ഞു.
നിലവില്‍ മൂന്നിടത്താണ് ക്രൈംബ്രാഞ്ച് പ്രതികളുമായി തെളിവെടുപ്പിനെത്തിയത്. ആഭരണം വാങ്ങിയ ജ്വല്ലറി, ദിയയുടെ ഫ്‌ളാറ്റ്, സ്ഥാപനം എന്നിവിടങ്ങളിലാണ് തെളിവെടുപ്പ് നടന്നത്. സംഭവത്തില്‍ രണ്ട് പ്രതികള്‍ ക്രൈംബ്രാഞ്ചിന് മുന്നില്‍ ഹാജറായെങ്കിലും മൂന്നാമത്തെയാളെ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. മൂന്നാമത്തെയാള്‍ക്കായുള്ള അന്വേഷണം ഊര്‍ജിതമായി നടക്കുകയാണ്.
ദിയ കൃഷ്‌ണ നടത്തുന്ന ആഭരണ കടയിലെ ക്യു ആര്‍ കോഡില്‍ കൃത്രിമം കാട്ടി മൂന്ന് ജീവനക്കാരികള്‍ 69 ലക്ഷം രൂപ തട്ടിയെടുത്തു എന്നാണ് കേസ്. ഇതില്‍ കേസെടുത്തതിന് പിന്നാലെ ജീവനക്കാര്‍ കൃഷ്ണകുമാറിനെതിരെയും ദിയക്കെതിരെയും തട്ടിക്കൊണ്ടുപോകൽ പരാതി നൽകിയിരുന്നു. തുടർന്ന് ആരോപണങ്ങളും പ്രത്യാരോപണങ്ങളുമായി കൃഷ്ണകുമാറും ദിയയും സ്ഥാപനത്തിലെ ജീവനക്കാരും രംഗത്തെത്തി. കൃഷ്ണകുമാറിനും കുടുംബത്തിനുമെതിരെ ഗുരുതര ആരോപണങ്ങളായിരുന്നു ജീവനക്കാർ ഉന്നയിച്ചത്. സംഭവം ചർച്ചയായതോടെ ജീവനക്കാർ കുറ്റം സമ്മതിച്ചുവെന്ന് ചൂണ്ടിക്കാട്ടി കൃഷ്ണകുമാറിന്റെ കുടുംബം ഒരു വീഡിയോ പങ്കുവെച്ചിരുന്നു.
Content Highlight; Diya Krishna Case: Culprits Speak to Crime Branch