ആരുടെയും സഹായം കൊണ്ടല്ല കന്യാസ്ത്രീകള്‍ക്ക് ജാമ്യം കിട്ടിയത്; ബിജെപിക്കെതിരെ വി ശിവന്‍കുട്ടി

'കന്യാസ്ത്രീകളായാലും അച്ചന്‍മാരായാലും അവരുടെ തിരുവസ്ത്രമണിഞ്ഞ് ഏത് അര്‍ധരാത്രിയിലും സഞ്ചരിക്കാനുള്ള സ്വാതന്ത്ര്യം കേരളത്തിലുണ്ട്.'

തിരുവനന്തപുരം: ഛത്തീസ്ഗഢില്‍ അറസ്റ്റ് ചെയ്യപ്പെട്ട കന്യാസ്ത്രീകള്‍ക്ക് ജാമ്യം ലഭിച്ചത് ആരുടെയും സഹായം കൊണ്ടല്ലെന്ന് മന്ത്രി വി ശിവന്‍കുട്ടി. കള്ളക്കേസായതുകൊണ്ടാണ് അവരെ കോടതി പുറത്തുവിട്ടതെന്നും അദ്ദേഹം പറഞ്ഞു.

കന്യാസ്ത്രീകളായാലും അച്ചന്‍മാരായാലും അവരുടെ തിരുവസ്ത്രമണിഞ്ഞ് ഏത് അര്‍ധരാത്രിയിലും സഞ്ചരിക്കാനുള്ള സ്വാതന്ത്ര്യം കേരളത്തിലുണ്ട്. കേരളമൊഴികെ മറ്റ് സംസ്ഥാനങ്ങളിലൊന്നും ഇങ്ങനെ സാധിക്കില്ലെന്ന് ഇനിയെങ്കിലും തിരിച്ചറിയണമെന്നും വി ശിവന്‍കുട്ടി പറഞ്ഞു.

യാക്കോബായ സഭാദ്ധ്യക്ഷനായി ചുമതലയേറ്റെടുത്ത ശേഷം ആദ്യമായി തലസ്ഥാനത്തെത്തിയ ബസേലിയോസ് ജോസഫ് കാതോലിക്ക ബാവയ്ക്ക് പുന്നന്‍ റോഡ് സെന്റ് പീറ്റേഴ്‌സ് യാക്കോബായ സിംഹാസന കത്തീഡ്രലില്‍ നല്‍കിയ സ്വീകരണത്തില്‍ പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

യാക്കോബായ സഭയുടെ വൈദിക സെമിനാരി റെസിഡന്റ് മെത്രാപ്പൊലീത്ത കുര്യാക്കോസ് മോര്‍ തെയോഫിലോസ് അദ്ധ്യക്ഷനായി, മുന്‍ കേന്ദ്രമന്ത്രി വി മുരളീധരന്‍, ആന്റണി രാജു എംഎല്‍എ, മുന്‍ ചീഫ് സെക്രട്ടറി ജിജി തോംസണ്‍, ചങ്ങനാശ്ശേരി അതിരൂപത ആര്‍ച്ച് ബിഷപ്പ് മാര്‍ തോമസ് തറയില്‍, മലങ്കര കത്തോലിക്കാ സഭ കൂരിയ ബിഷപ്പ് ആന്റണി മോര്‍ സില്‍വാനോസ്, ബിലീവേഴ്‌സ് ഈസ്‌റ്റേണ്‍ ചര്‍ച്ച് ബിഷപ്പ് മാത്യൂസ് മാര്‍ സില്‍വാനിയോസ്, ഫാ. അലക്‌സാണ്ടര്‍ തോമസ്, ഫാ. സാം ജോര്‍ജ് മാത്യു എന്നിവര്‍ സംസാരിച്ചു.

Content Highlights: Nuns were not granted bail with anyone's help; V Sivankutty

To advertise here,contact us