'പഹല്‍ഗാമില്‍ സുരക്ഷാ വീഴ്ച ഉണ്ടായില്ലേ,അതേ വീഴ്ച ഗോവിന്ദച്ചാമിയുടെ കാര്യത്തിലും ഉണ്ടായി'; പി ജയരാജന്‍

സൗമ്യ വധക്കേസ് പ്രതി ഗോവിന്ദച്ചാമിയുടെ ജയില്‍ച്ചാട്ടത്തില്‍ ആഭ്യന്തരവകുപ്പിന് വീഴ്ച്ചയുണ്ടായിട്ടില്ലെന്ന് ജയില്‍ ഉപദേശക സമിതിയംഗം പി ജയരാജന്‍

കണ്ണൂര്‍ : സൗമ്യ വധക്കേസ് പ്രതി ഗോവിന്ദച്ചാമിയുടെ ജയില്‍ച്ചാട്ടത്തില്‍ ആഭ്യന്തരവകുപ്പിന് വീഴ്ചയുണ്ടായിട്ടില്ലെന്ന് ജയില്‍ ഉപദേശക സമിതിയംഗം പി ജയരാജന്‍. നമ്മുടെ സമൂഹത്തെ ഞെട്ടിച്ച കേസാണ് സൗമ്യ വധക്കേസ്. ഗോവിന്ദച്ചാമി ജയില്‍ച്ചാടിയതില്‍ ജയില്‍വകുപ്പിന് വീഴ്ച സംഭവിച്ചിട്ടില്ല. പഹല്‍ഗാമില്‍ അതിര്‍ത്തി കടന്നെത്തിയ ഭീകരർ വിനോദസഞ്ചാരികളെ കൊലപ്പെടുത്തിയത് സുരക്ഷാ വീഴ്ച കൊണ്ടല്ലേ എന്നും അത്തരം ഒരു സുരക്ഷാവീഴ്ച്ചയാണ് കണ്ണൂര്‍ സെന്‍ട്ര ജയിലിലുമുണ്ടായതെന്നും പി ജയരാജന്‍ മാധ്യമങ്ങളോട് പറഞ്ഞു. സര്‍ക്കാര്‍ കാര്യങ്ങള്‍ വിശദമായി അന്വേഷിക്കുകയാണ്. ആദ്യപടിയായി സുരക്ഷാവീഴ്ചയ്ക്ക് കാരണമായ മൂന്ന് ജയിൽ ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്‌തെന്നും തുടര്‍നടപടികളുണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി.

ഇന്നലെ പുലര്‍ച്ചെ ഒന്നരയോടെ ജയില്‍ ചാടിയ ഗോവിന്ദച്ചാമിയെ പത്തരയോടെയാണ് പൊലീസ് കണ്ടെത്തിയത്. തളാപ്പിലെ ആളൊഴിഞ്ഞ പറമ്പിലെ കിണറ്റിനുള്ളില്‍ നിന്നായിരുന്നു ഇയാളെ കണ്ടെത്തിയത്. കിണറ്റില്‍ ഒളിഞ്ഞിരിക്കുകയായിരുന്നു ഗോവിന്ദച്ചാമി. ഗോവിന്ദച്ചാമിയുടെ ജയില്‍ചാട്ടവുമായി ബന്ധപ്പെട്ട് ജയില്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുത്തിട്ടുണ്ട്. ഹെഡ് വാര്‍ഡനെയും മൂന്ന് വാര്‍ഡന്‍മാരെയും അന്വേഷണവിധേയമായി സസ്‌പെന്‍ഡ് ചെയ്തു. ജയില്‍ ഉദ്യോഗസ്ഥര്‍ക്ക് വീഴ്ചയുണ്ടായി എന്ന് ജയില്‍ മേധാവി വ്യക്തമാക്കിയിട്ടുണ്ട്.

2011 ഫെബ്രുവരി ഒന്നിന് എറണാകുളത്ത് നിന്നും ഷൊര്‍ണ്ണൂരിലേക്കുള്ള ട്രെയിനിലെ വനിതാ കംപാര്‍ട്ട്മെന്റില്‍ വെച്ചാണ് സൗമ്യ ആക്രമിക്കപ്പെടുന്നത്. ഗോവിന്ദച്ചാമി ട്രെയിനില്‍ നിന്നും തള്ളിയിട്ട് ക്രൂരമായി പീഡിപ്പിച്ച് കൊലപ്പെടുത്തുകയായിരുന്നു. 2016ലാണ് ഗോവിന്ദച്ചാമിയുടെ വധശിക്ഷ സുപ്രീംകോടതി റദ്ദാക്കിയത്. കൊലപാതകം സംശയാതീതമായി തെളിയിക്കാനായില്ലെന്ന് നിരീക്ഷിച്ചായിരുന്നു ഹൈക്കോടതിയുടെ ശിക്ഷാവിധി സുപ്രീംകോടതി റദ്ദാക്കിയത്. എന്നാല്‍ ബലാത്സംഗം നടന്നതായി ബോധ്യപ്പെടുകയും ഹൈക്കോടതി നല്‍കിയ ജീവപര്യന്തം ശിക്ഷയും മറ്റുവകുപ്പുകള്‍ പ്രകാരമുള്ള ശിക്ഷകള്‍ നിലനില്‍ക്കുമെന്നും കോടതി വിധിന്യായത്തില്‍ വ്യക്തമാക്കിയിരുന്നു.

content highlights: p jayarajan about govindachamy's escape

To advertise here,contact us