'വി എസ് അച്യുതാനന്ദന്‍ മരണത്തെ ജയിച്ച നേതാവ്'; അനുശോചിച്ച് സ്വാമി സന്ദീപാനന്ദ ഗിരി

വി എസ് അച്യുതാനന്ദന്‍ മരിച്ചിട്ടില്ലെന്നും ജനങ്ങളിലൂടെ ജീവിക്കുന്നു എന്നും അദ്ദേഹം കുറിച്ചു.

ആലപ്പുഴ: മുതിര്‍ന്ന സിപിഐഎം നേതാവും മുന്‍മുഖ്യമന്ത്രിയുമായ വി എസ് അച്യുതാനന്ദന്റെ വിയോഗത്തില്‍ അനുശോചിച്ച് സ്വാമി സന്ദീപാനന്ദ ഗിരി. വി എസ് അച്യുതാനന്ദന്‍ മരണത്തെ ജയിച്ച നേതാവെന്ന് സ്വാമി സന്ദീപാനന്ദ ഗിരി തന്‌റെ ഫേസ്ബുക്കില്‍ കുറിച്ചു. വി എസ് അച്യുതാനന്ദന്‍ മരിച്ചിട്ടില്ലെന്നും ജനങ്ങളിലൂടെ ജീവിക്കുന്നു എന്നും അദ്ദേഹം കുറിച്ചു. വി എസിന് വേണ്ടി മുഴക്കിയ ഇല്ല, ഇല്ല മരിച്ചിട്ടില്ല, ജീവിക്കുന്നു ഞങ്ങളിലൂടെ എന്ന മുദ്രാവാക്യമായിരുന്നു ഫേസ്ബുക്ക് കുറിപ്പിലെ സന്ദീപാനന്ദ ഗിരിയുടെ ആദ്യവരി. ഈ മുദ്രാവാക്യം ധാരാളം അര്‍ത്ഥതലങ്ങള്‍ നിറച്ചുവെച്ചിരിക്കുന്നുവെന്നും ഈ മുദ്രാവാക്യമല്ലേ നാം പ്രത്യക്ഷമായി കണ്ടുകൊണ്ടിരിക്കുന്നത് എന്നും അദ്ദേഹം തന്‌റെ ഫേസ്ബുക്കില്‍ കുറിച്ചു. ഒരു കമ്യൂണിസ്റ്റുകാരനും മരിക്കുന്നില്ല എന്നും സന്ദീപാനന്ദഗിരി തന്‌റെ ഫേസ്ബുക്കില്‍ കുറിച്ചു.

ഫേസ്ബുക്ക് പോസ്റ്റിന്‌റെ പൂര്‍ണരൂപം,

മരണത്തെ ജയിച്ച വി.എസ് …ഇല്ല, ഇല്ല മരിച്ചിട്ടില്ല, ജീവിക്കുന്നു ഞങ്ങളിലൂടെ!''ഈ മുദ്രാവാക്യം ധാരാളം അര്‍ത്ഥതലങ്ങള്‍ നിറച്ചുവെച്ചിരിക്കുന്നു…ഈ മുദ്രാവാക്യമല്ലേ നാം പ്രത്യക്ഷമായി കണ്ടുകൊണ്ടിരിക്കുന്നത് !ഒരു കമ്യൂണിസ്റ്റുകാരനും മരിക്കുന്നില്ല…

അതേ സമയം അനന്തപുരിയില്‍ നിന്ന് ആലപ്പുഴയിലേക്കുള്ള വിഎസ്സിന്റെ അന്ത്യയാത്ര പുരോഗമിക്കുകയാണ്. തൊണ്ടപൊട്ടി മുദ്രാവാക്യം മുഴക്കിയാണ് തങ്ങളുടെ പ്രിയ സഖാവിനെ യാത്രയാക്കാന്‍ സെക്രട്ടേറിയേറ്റ് പരിസരത്ത് ജനസാഗരം തടിച്ചുകൂടിയത്. നിരവധിപ്പേരാണ് റോഡിന്റെ ഇരുവശങ്ങളിലും വിഎസ്സിനെ കാണാന്‍ കാത്തുനില്‍ക്കുന്നത്. ആലപ്പുഴയിലെ വേലിക്കകത്ത് വീട്ടിലേക്കാണ് വിലാപയാത്രയായി വിഎസിന്റെ ഭൗതികശരീരം കൊണ്ടുപോകുന്നത്. വീട്ടിലെ പൊതുദര്‍ശനത്തിനുശേഷം നാളെ രാവിലെ ആലപ്പുഴ ജില്ലാ കമ്മറ്റി ഓഫീസില്‍ പൊതുദര്‍ശനം. ശേഷം വൈകിട്ടോടെ വലിയ ചുടുകാട്ടില്‍ സംസ്‌കാരം നടത്തും. സമരഭൂമിയില്‍ വി എസ് അന്ത്യവിശ്രമം കൊള്ളും. കഴിഞ്ഞ ദിവസമാണ് വിഎസ് അച്യുതാനന്ദന്‍ വിടപറഞ്ഞത്. ഹൃദയാഘാതത്തെ തുടര്‍ന്ന് തിരുവനന്തപുരം എസ്യുടി ആശുപത്രിയിലെ തീവ്ര പരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ച വിഎസിന് പിന്നീട് സാധാരണ നിലയിലേയ്ക്ക് തിരിച്ചുവരാന്‍ സാധിച്ചിരുന്നില്ല. വെന്റിലേറ്ററിന്റെ സഹായത്തോടെ വിഎസ്സിന്റെ ചികിത്സ തുടരുന്നതിനിടെയായിരുന്നു അന്ത്യം. മരിക്കുമ്പോള്‍ 101 വയസ്സായിരുന്നു വിഎസ്സിന്. കേരളത്തിന്റെ ഏറ്റവും ജനകീയനായ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായിരുന്നു വിഎസ് അച്യുതാനന്ദന്‍. സിപിഐഎമ്മിന്റെ പൊളിറ്റ്ബ്യൂറോ അംഗം, സംസ്ഥാന സെക്രട്ടറി തുടങ്ങിയ നിലകളിലെല്ലാം പ്രവത്തിച്ച വിഎസ് അക്ഷരാര്‍ത്ഥത്തില്‍ സമരകേരളത്തിന്റെ രാഷ്ട്രീയ മുഖമായിരുന്നു. അവിഭക്ത കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ നാഷണല്‍ കൗണ്‍സിലില്‍ നിന്നും ഇറങ്ങി വന്ന് സിപിഐഎം രൂപീകരിക്കുന്നതില്‍ മുന്നിലുണ്ടായിരുന്ന അവസാന നേതാവ് കൂടിയാണ് ഓര്‍മ്മയാകുന്നത്. തിരുവിതാംകൂറിലും പിന്നീട് ഐക്യകേരളത്തിലും നടന്ന തൊഴിലാളി വര്‍ഗ രാഷ്ട്രീയ പോരാട്ടങ്ങളുടെ ഒരുയുഗം കൂടിയാണ് വിഎസിന്റെ വിയോഗത്തോടെ അവസാനിച്ചിരിക്കുന്നത്.

content highlights: 'V.S. Achuthanandan was a leader who conquered death'; Swami Sandeepananda Giri mourns

To advertise here,contact us