കേരളത്തിന്റെ പൊതുരംഗത്തെ ശക്തമായ സാന്നിധ്യം; വി എസിന്‌റെ വേര്‍പാട് തീരാനഷ്ടം: സണ്ണി ജോസഫ്

മികച്ച ഭരണാധികാരിയും പൊതുപ്രവര്‍ത്തകനുമായിരുന്നു വി എസ് എന്ന് സണ്ണി ജോസഫ്

തിരുവനന്തപുരം: മുതിര്‍ന്ന സിപിഐഎം നേതാവും മുന്‍ മുഖ്യമന്ത്രിയുമായിരുന്ന വി എസ് അച്യുതാനന്ദന്റെ വിയോഗത്തില്‍ അനുശോചിച്ച് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്. മികച്ച ഭരണാധികാരിയും പൊതുപ്രവര്‍ത്തകനും ആയിരുന്നു വി എസ് എന്ന് അദ്ദേഹം തന്‌റെ അനുശോചനകുറിപ്പില്‍ പറഞ്ഞു. അദ്ദേഹത്തിന്റെ വേര്‍പാട് സംസ്ഥാനത്തിന് വലിയ നഷ്ടമാണ്. സാധാരണ തൊഴിലാളി പ്രവര്‍ത്തകനായി വളര്‍ന്നുവന്ന് നിരവധി സമരമുഖങ്ങളില്‍ നേതൃത്വം വഹിച്ച നേതാവാണ് വി എസ് എന്നും സണ്ണി ജോസഫ് പറഞ്ഞു.

കേരളത്തിന്റെ പൊതുരംഗത്ത് ശക്തമായ സാന്നിധ്യമായി വി എസ് മാറിയെന്നും സണ്ണി ജോസഫ് പറഞ്ഞു. മുഖ്യമന്ത്രി, പ്രതിപക്ഷ നേതാവ് എന്നീ നിലകളില്‍ എല്ലാം അദ്ദേഹത്തിന്റെ സേവനങ്ങള്‍ വിലപ്പെട്ടതായിരുന്നുവെന്നും വി എസിന്‌റെ കുടുംബത്തിന്റെയും സിപിഐഎം പാര്‍ട്ടിയുടെയും ദുഃഖത്തില്‍ കെപിസിസിയും പങ്കുചേരുന്നുവെന്നും സണ്ണി ജോസഫ് വ്യക്തമാക്കി.

ഇന്ന് ഉച്ചയ്ക്ക് 3.20 നാണ് വി എസ് അച്യുതാനന്ദന്‍ വിടവാങ്ങിയത്. ഹൃദയാഘാതത്തെ തുടര്‍ന്ന് തിരുവനന്തപുരം എസ്യുടി ആശുപത്രിയിലെ തീവ്ര പരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ച വിഎസിന് പിന്നീട് സാധാരണ നിലയിലേയ്ക്ക് തിരിച്ചുവരാന്‍ സാധിച്ചിരുന്നില്ല. വെന്റിലേറ്ററിന്റെ സഹായത്തോടെ വിഎസിന്റെ ചികിത്സ തുടരുന്നതിനിടെയായിരുന്നു അന്ത്യം.

മരിക്കുമ്പോള്‍ 101 വയസ്സായിരുന്നു വി എസ് അച്യുതാനന്ദന്റെ പ്രായം. കേരളത്തിന്റെ ഏറ്റവും ജനകീയനായ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായിരുന്നു വിഎസ് അച്യുതാനന്ദന്‍. സിപിഐഎമ്മിന്റെ പൊളിറ്റ്ബ്യൂറോ അംഗം, സംസ്ഥാന സെക്രട്ടറി തുടങ്ങിയ നിലകളിലെല്ലാം പ്രവത്തിച്ച വിഎസ് അക്ഷരാര്‍ത്ഥത്തില്‍ സമരകേരളത്തിന്റെ രാഷ്ട്രീയ മുഖമായിരുന്നു. അവിഭക്ത കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ നാഷണല്‍ കൗണ്‍സിലില്‍ നിന്നും ഇറങ്ങി വന്ന് സിപിഐഎം രൂപീകരിക്കുന്നതില്‍ മുന്നിലുണ്ടായിരുന്ന അവസാന നേതാവ് കൂടിയാണ് ഓര്‍മ്മയാകുന്നത്. തിരുവിതാംകൂറിലും പിന്നീട് ഐക്യകേരളത്തിലും നടന്ന തൊഴിലാളി വര്‍ഗ രാഷ്ട്രീയ പോരാട്ടങ്ങളുടെ ഒരുയുഗം കൂടിയാണ് വിഎസിന്റെ വിയോഗത്തോടെ അവസാനിച്ചിരിക്കുന്നത്.

content Highlights: Sunny joseph condemns on v s achuthanandan's death

To advertise here,contact us