'മധ്യസ്ഥതയുടെ പേരിൽ സാമുവൽ ജെറോം പണം കവർന്നു, അദ്ദേഹത്തിൻ്റെ കള്ളവും വഞ്ചനയും തെളിയിക്കും'; തലാലിൻ്റെ സഹോദരൻ

മധ്യസ്ഥതയുടെ പേരില്‍ സാമുവല്‍ ജെറോം തങ്ങളെ കാണുകയോ ഒരു ടെക്‌സ്റ്റ് മെസേജിലൂടെ ബന്ധപ്പെടുകയോ ചെയ്തിട്ടില്ലെന്നും മറിച്ചാണെന്ന് തെളിയിക്കാന്‍ അദ്ദേഹത്തെ വെല്ലുവിളിക്കുന്നുവെന്നും തലാലിന്റെ സഹോദരന്‍

സന: നിമിഷപ്രിയയുടെ മോചനത്തിനായെന്ന പേരില്‍ പണം പിരിച്ച മനുഷ്യാവകാശ പ്രവര്‍ത്തകന്‍ സാമുവല്‍ ജെറോമിനെതിരെ കൊല്ലപ്പെട്ട തലാലിന്റെ സഹോദരന്‍ ഫത്താഹ് അബ്ദുള്‍ മഹ്ദി. ബിബിസിയില്‍ അവകാശപ്പെട്ടത് പോലെ സാമുവല്‍ ജെറോം അഭിഭാഷകനല്ലെന്ന് അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു. മധ്യസ്ഥതയുടെ പേരില്‍ സാമുവല്‍ ജെറോം പണം പിരിക്കുകയാണെന്നും എന്നാല്‍ ഇയാള്‍ മധ്യസ്ഥതയ്ക്കായി തങ്ങളെ ഇതുവരെ കണ്ടിട്ടില്ലെന്ന് മഹ്ദി പറയുന്നു.

'നിരവധി പ്ലാറ്റ്‌ഫോമുകളില്‍ നിന്നും മധ്യസ്ഥതയുടെ പേരില്‍ എണ്ണമില്ലാത്ത അത്രയും പണം അദ്ദേഹം ശേഖരിക്കുകയാണ്. പുതുതായി 40000 ഡോളറാണ് ശേഖരിച്ചത്. ഈ വിഷയത്തില്‍ അദ്ദേഹം ഞങ്ങളെ കാണുകയോ ഒരു ടെക്‌സ്റ്റ് മെസേജിലൂടെ ബന്ധപ്പെടുകയോ ചെയ്തിട്ടില്ല, മറിച്ചാണെന്ന് തെളിയിക്കാന്‍ ഞാന്‍ അദ്ദേഹത്തെ വെല്ലുവിളിക്കുന്നു', തലാലിന്റെ സഹോദരന്‍ പറയുന്നു.

നിമിഷപ്രിയയെ വധിക്കാനുള്ള ഉത്തരവ് പ്രസിഡന്റ് അംഗീകരിച്ചപ്പോള്‍ സനയില്‍ നിന്നും സാമുവല്‍ ജെറോം തന്നെ കണ്ടെന്നും സന്തോഷത്തോടെ അദ്ദേഹം തങ്ങളെ അഭിനന്ദിക്കുകയുമായിരുന്നുവെന്നും മഹ്ദി കൂട്ടിച്ചേര്‍ത്തു. എന്നാല്‍ മണിക്കൂറുകള്‍ക്ക് ശേഷം കേരളത്തിലെ മാധ്യമങ്ങള്‍ കണ്ടപ്പോള്‍ മധ്യസ്ഥതയെ കുറിച്ച് സാമുവല്‍ സംസാരിക്കുന്നത് കണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

'തലാലിന്റെ കുടുംബവുമായി ചര്‍ച്ച ചെയ്യാനുള്ള ചെലവെന്ന പേരില്‍ 20 ഡോളറിന് വേണ്ടി അഭ്യര്‍ത്ഥിക്കുന്ന വാര്‍ത്ത കണ്ടു. ഞങ്ങള്‍ മാധ്യമങ്ങളിലൂടെ മാത്രം അറിഞ്ഞ അദ്ദേഹത്തിന്റെ 'മധ്യസ്ഥത'യ്ക്ക് വേണ്ടി ഞങ്ങളുടെ ചോര ഊറ്റുകയാണ് അയാള്‍. സത്യം ഞങ്ങള്‍ക്ക് അറിയാം. അദ്ദേഹം കളവ് പറയുന്നതും വഞ്ചനയും അവസാനിപ്പിച്ചില്ലെങ്കില്‍ ഞങ്ങള്‍ അത് വെളിപ്പെടുത്തും', മഹ്ദി പറയുന്നു.

നേരത്തെ സാമുവല്‍ ജെറോമിനെതിരെ വിമര്‍ശനവുമായി സേവ് നിമിഷപ്രിയ ഇന്റര്‍നാഷണല്‍ ആക്ഷന്‍ കൗണ്‍സില്‍ നിയമസമിതി കണ്‍വീനര്‍ അഡ്വ. സുഭാഷ് ചന്ദ്രന്‍ രംഗത്തെത്തിയിരുന്നു. സാമുവല്‍ ജെറോമിന് ക്രെഡിറ്റ് നല്‍കാമെന്നും നിമിഷയെ രക്ഷിക്കാനുളള ശ്രമങ്ങളെ പ്രതിസന്ധിയിലാക്കരുതെന്നും സുഭാഷ് ചന്ദ്രന്‍ പറഞ്ഞിരുന്നു. 'സാമുവല്‍ ജെറോമിന് എന്ത് റിസള്‍ട്ട് ഉണ്ടാക്കാന്‍ സാധിച്ചു? സാമുവലിന് 44,000 ഡോളര്‍ നല്‍കി. അത് എന്തിനാണ് ഉപയോഗിച്ചതെന്ന് അറിയിച്ചിട്ടില്ല. ദയവുചെയ്ത് മോചനശ്രമങ്ങളെ പരാജയപ്പെടുത്തരുത്', സുഭാഷ് ചന്ദ്രന്‍ പറഞ്ഞു.

യെമന്‍ പൗരനായ തലാല്‍ അബ്ദുള്‍ മഹ്ദിയെ കൊലപ്പെടുത്തിയ കേസില്‍ 2017 മുതല്‍ ജയിലിലാണ് പാലക്കാട് കൊല്ലങ്കോട് സ്വദേശിയായ നിമിഷപ്രിയ. ജൂലൈ 16-ന് നിമിഷപ്രിയയുടെ വധശിക്ഷ നടത്തുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ വധശിക്ഷ നീട്ടിവയ്ച്ചുകൊണ്ടുളള ഉത്തരവ് പുറത്തിറങ്ങി. കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാരുടെ ഇടപെടലിനു പിന്നാലെയാണ് നിമിഷപ്രിയയുടെ വധശിക്ഷയുമായി ബന്ധപ്പെട്ട അനൗദ്യോഗിക ചര്‍ച്ചകള്‍ക്ക് തുടക്കമായത്. യെമനിലെ പ്രമുഖ സൂഫി പണ്ഡിതനായ ഷൈഖ് ഹബീബ് ഉമര്‍ ബിന്‍ ഹബീദുല്‍ വിഷയത്തില്‍ ഇടപെട്ടതോടെയാണ് നിമിഷപ്രിയയുടെ വധശിക്ഷ നീട്ടിവെക്കുന്നതിനുള്ള അനൗദ്യോഗിക ചര്‍ച്ചകള്‍ യെമനില്‍ ആരംഭിച്ചത്.

Content Highlights: Nimisha Priya case Thalal s brother against Samuel Jerome

To advertise here,contact us