'നിസ്സഹായയായി നിന്ന വേളയില്‍ ആശ്വാസത്തിന്റെ കരസ്പർശമായിരുന്ന പ്രിയ സഖാവ്'; അനുശോചിച്ച് കെ കെ രമ

പ്രാണനില്‍ ഇരുട്ട് പടര്‍ന്നപ്പോഴും, ആരും സഹായിക്കാനില്ലാതിരുന്ന വേളയിലും കൈത്താങ്ങായിരുന്ന നേതാവാണ് വി എസ് അച്യുതാനന്ദന്‍ എന്ന് കെ കെ രമ തന്‌റെ ഫേസ്ബുക്കില്‍ കുറിച്ചു

തിരുവനന്തപുരം: മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന സിപിഐഎം നേതാവുമായ വി എസ് അച്യുതാനന്ദന്‌റെ വിയോഗത്തിൽ അനുശോചിച്ച് ആർഎംപി നേതാവും എംഎൽഎയുമായ കെ കെ രമ. പ്രാണനില്‍ ഇരുട്ട് പടര്‍ന്നപ്പോഴും, ആരും സഹായിക്കാനില്ലാതിരുന്ന വേളയിലും കൈത്താങ്ങായിരുന്ന നേതാവാണ് വി എസ് അച്യുതാനന്ദന്‍ എന്ന് കെ കെ രമ തന്‌റെ ഫേസ്ബുക്കില്‍ കുറിച്ചു.

ഫേസ്ബുക്ക് കുറിപ്പിന്‌റെ പൂര്‍ണരൂപം

പ്രാണനില്‍ പടര്‍ന്ന ഇരുട്ടില്‍,നിസ്സഹായയായി നിന്ന വേളയില്‍ ആശ്വാസത്തിന്റെകരസ്പര്‍ശമായിരുന്നപ്രിയ സഖാവ്..അന്ത്യാഭിവാദ്യങ്ങള്‍..

ഇന്ന് ഉച്ചയ്ക്ക് 3.20 നാണ് വി എസ് അച്യുതാനന്ദന്‍ വിടവാങ്ങിയത്. ഹൃദയാഘാതത്തെ തുടര്‍ന്ന് തിരുവനന്തപുരം എസ്യുടി ആശുപത്രിയിലെ തീവ്ര പരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ച വിഎസിന് പിന്നീട് സാധാരണ നിലയിലേയ്ക്ക് തിരിച്ചുവരാന്‍ സാധിച്ചിരുന്നില്ല. വെന്റിലേറ്ററിന്റെ സഹായത്തോടെ വിഎസിന്റെ ചികിത്സ തുടരുന്നതിനിടെയായിരുന്നു അന്ത്യം. മരിക്കുമ്പോള്‍ 101 വയസ്സായിരുന്നു വി എസ് അച്യുതാനന്ദന്റെ പ്രായം.

കേരളത്തിന്റെ ഏറ്റവും ജനകീയനായ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായിരുന്നു വി എസ് അച്യുതാനന്ദന്‍. സിപിഐഎമ്മിന്റെ പൊളിറ്റ്ബ്യൂറോ അംഗം, സംസ്ഥാന സെക്രട്ടറി തുടങ്ങിയ നിലകളിലെല്ലാം പ്രവത്തിച്ച വി എസ് അക്ഷരാര്‍ത്ഥത്തില്‍ സമരകേരളത്തിന്റെ രാഷ്ട്രീയ മുഖമായിരുന്നു. അവിഭക്ത കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ നാഷണല്‍ കൗണ്‍സിലില്‍ നിന്നും ഇറങ്ങി വന്ന് സിപിഐഎം രൂപീകരിക്കുന്നതില്‍ മുന്നിലുണ്ടായിരുന്ന അവസാന നേതാവ് കൂടിയാണ് ഓര്‍മ്മയാകുന്നത്. തിരുവിതാംകൂറിലും പിന്നീട് ഐക്യകേരളത്തിലും നടന്ന തൊഴിലാളി വര്‍ഗ രാഷ്ട്രീയ പോരാട്ടങ്ങളുടെ ഒരുയുഗം കൂടിയാണ് വിഎസിന്റെ വിയോഗത്തോടെ അവസാനിച്ചിരിക്കുന്നത്.

content highlights: K K Rema condemns on VS Achuthanandan's death

To advertise here,contact us