എം ടി രമേശിനെ നിലനിർത്തും; കെ സുരേന്ദ്രൻ, വി മുരളീധരൻ പക്ഷത്തെ തഴഞ്ഞേക്കും; അടിമുടി മാറാൻ കേരള ബിജെപി

യുവമോർച്ച സംസ്ഥാന അധ്യക്ഷനായി പി ശ്യാംരാജും മഹിളാമോർച്ച അധ്യക്ഷയായി നവ്യാ ഹരിദാസും എത്തിയേക്കും

കോഴിക്കോട്: ബിജെപി സംസ്ഥാന ഭാരവാഹി പട്ടിക ഇന്ന് പുറത്തിറക്കിയേക്കും. പത്ത് ഉപാധ്യക്ഷന്മാർ ഉൾപ്പെടെ ഇരുപ്പത്തിയഞ്ച് ഭാരവാഹികളെയാണ് പട്ടികയിൽ ഉള്ളതെന്നാണ് വിവരം. എം.ടി രമേശ്, ശോഭ സുരേന്ദ്രൻ, എസ് സുരേഷ്, ഷോൺ ജോർജ് എന്നിവർ ജനറൽ സെക്രട്ടറിമാരയേക്കും. പി സുധീർ, സി കൃഷ്ണകുമാർ എന്നിവരെ മാറ്റും. യുവമോർച്ച സംസ്ഥാന അധ്യക്ഷനായി പി ശ്യാംരാജും മഹിളാമോർച്ച അധ്യക്ഷയായി നവ്യാ ഹരിദാസും എത്തിയേക്കും.

ജൂലൈ 12ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ കേരളത്തിലെത്തുന്നുണ്ട്. അതിന് മുൻപായിത്തന്നെ പുതിയ നേതൃത്വമുണ്ടാകേണ്ടതുണ്ട്. പുതിയ ഭാരവാഹികളുടെ പേരുകളടങ്ങിയ പട്ടിക കേന്ദ്രനേതൃത്വം ഇന്ന് പ്രസിദ്ധീകരിക്കും എന്നാണ് സൂചന. നിലവിലെ ജനറൽ സെക്രട്ടറിമാരിൽ ഒരാളായ എം ടി രമേശ് തുടർന്നേക്കും. ഉപാധ്യക്ഷ സ്ഥാനത്തുനിന്ന് ജനറൽ സെക്രട്ടറി സ്ഥാനത്തേയ്ക്ക് ശോഭ സുരേന്ദ്രൻ എത്തും. മുരളീധരൻ പക്ഷത്തുനിന്നുളള പി സുധീർ, സുരേന്ദ്രൻ പക്ഷത്തുനിന്നുള്ള സി കൃഷ്ണകുമാർ എന്നിവരെ മറ്റ് ഭാരവാഹിത്വത്തിലേക്ക് മാറ്റി പുതിയ നേതാക്കളെ പരിഗണിക്കും. സംഘടനയെ ചലിപ്പിക്കാൻ തനിക്ക് കൂടി സ്വീകാര്യരായ നേതാക്കളെ രാജീവ് ചന്ദ്രശേഖർ പരിഗണിക്കാൻ തീരുമാനിച്ചാൽ ഷോൺ ജോർജ്, എസ് സുരേഷ് എന്നിവരെ ജനറൽ സെക്രട്ടറി പദത്തിലേക്ക് കൊണ്ടുവന്നേക്കും.

യുവമോർച്ചയുടെ സംസ്ഥാന അധ്യക്ഷനാകാൻ സാധ്യത കൂടുതൽ ശ്യാംരാജിനാണ്. മഹിളാമോർച്ച അധ്യക്ഷയായി കഴിഞ്ഞ പാർലമെന്റ് തിരഞ്ഞെടുപ്പിൽ വയനാട്ടിൽ നിന്ന് മത്സരിച്ച നവ്യാ ഹരിദാസ് എത്തിയേക്കും. നേരത്തെ യുവമോർച്ച, മഹിളാ മോർച്ച അധ്യക്ഷ തിരഞ്ഞെടുപ്പിന് അഭിമുഖം വെച്ചത് വലിയ വിവാദമായിരുന്നു. സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ, ശോഭ സുരേന്ദ്രൻ, കുമ്മനം രാജശേഖരൻ എന്നിവരാണ് അഭിമുഖം നടത്തിയത്. ഇതിൽ എതിർപ്പുമായി കെ സുരേന്ദ്രൻ, വി മുരളീധരൻ വിഭാഗം രംഗത്തെത്തിയിരുന്നു.

പുനഃസംഘടനയിൽ സുരേന്ദ്രൻ, മുരളീധരൻ വിഭാഗങ്ങളെ പൂർണമായും തഴഞ്ഞേക്കുമെന്നാണ് സൂചകൾ. നേരത്തെ ബിജെപി സംസ്ഥാന നേതൃയോഗത്തിൽ നിന്ന് മുരളീധരനെയും സുരേന്ദ്രന്റെയും ഒഴിവാക്കിയത് വലിയ വിവാദമായിരുന്നു. ഇതിന് പിന്നാലെ സംസ്ഥാന ബിജെപിയില്‍ എന്ത് തീരുമാനമെടുക്കാനും ദേശീയ നേതൃത്വം രാജീവ് ചന്ദ്രശേഖരിന് പൂര്‍ണ്ണ സ്വാതന്ത്ര്യം നല്‍കിയിരുന്നു. വിഭാഗീയ പ്രവര്‍ത്തനങ്ങള്‍ വേരോടെ പിഴുതെറിയാനും നിര്‍ദ്ദേശം നല്‍കിയിരുന്നു. സംസ്ഥാന ഭാരവാഹി യോഗവുമായി ബന്ധപ്പെട്ട വിവാദങ്ങളില്‍ ദേശീയ നേതൃത്വത്തിന് അതൃപ്തിയുണ്ടായിരുന്നു. വിവാദങ്ങള്‍ ഉണ്ടാക്കാന്‍ കൂട്ടുനിന്നവരുടെ വിവരങ്ങള്‍ ദേശീയ നേതൃത്വത്തിന് രാജീവ് ചന്ദ്രശേഖര്‍ കൈമാറുകയും ചെയ്തിരുന്നു.

Content Highlights: New bjp state leaders may get selected today

To advertise here,contact us