36 വർഷം മുൻപ് രണ്ടാമതൊരു കൊലപാതകം കൂടി ചെയ്തു; മുഹമ്മദാലിയുടെ വെളിപ്പെടുത്തലിൽ ഞെട്ടി പൊലീസ്

കൃത്യത്തിൽ ഒരാൾ കൂടി ഉണ്ടായിരുന്നുവെന്നും എന്നാൽ അയാളെ പിന്നീട് അയാളെ കണ്ടില്ലെന്നും മുഹമ്മദാലി

കോഴിക്കോട്: 1986 ല്‍ കൂടരഞ്ഞിയിൽ കൊലപാതകം നടത്തിയെന്ന് വെളിപ്പെടുത്തിയ വേങ്ങര സ്വദേശി മുഹമ്മദാലി മറ്റൊരു കൊലപാതകം കൂടി നടത്തിയെന്ന് മൊഴി. വെള്ളയിൽ ബീച്ചിൽ വെച്ച് 1989ൽ ഒരാളെ കൊലപ്പെടുത്തിയെന്നാണ് മൊഴി. ഇതോടെ മൂന്ന് വർഷങ്ങൾക്കിടെ രണ്ട് കൊലപാതകങ്ങൾ ഇയാൾ നടത്തിയെന്നാണ് പൊലീസ് നിഗമനം.

1989ൽ കോഴിക്കോട് വെള്ളയിൽ ബീച്ചിൽവെച്ചാണ് രണ്ടാമത്തെ കൊലപാതകം നടത്തിയതെന്നാണ് മുഹമ്മദാലി പൊലീസിനോട് വെളിപ്പെടുത്തിയത്. ഈ വെളിപ്പെടുത്തൽ ശരിവെക്കുന്നത് സംബന്ധിച്ച പഴയകാല വാർത്തകൾ പൊലീസ് കണ്ടെത്തിയിട്ടുണ്ട്. മാത്രമല്ല, അതേ വർഷം നടക്കാവ് പൊലീസ് സ്റ്റേഷനിൽ ബീച്ചിലെ കൊലപാതകത്തിൽ ഒരു കേസ് രജിസ്റ്റർ ചെയ്തിരുന്നതായും പൊലീസ് കണ്ടെത്തി. കൃത്യത്തിൽ ഒരാൾ കൂടി ഉണ്ടായിരുന്നുവെന്നും എന്നാൽ അയാളെ പിന്നീട് അയാളെ കണ്ടില്ലെന്നും മുഹമ്മദാലി പൊലീസിനോട് പറഞ്ഞു.

ജൂൺ അഞ്ചിനാണ് മുഹമ്മദാലി വേങ്ങര പൊലീസിന് മുൻപാകെ കീഴടങ്ങിയത്. തന്നെ ആക്രമിക്കാൻ ശ്രമിച്ചയാളെ ചവിട്ടിയെന്നും അയാൾ സമീപത്തെ തോട്ടിൽ വീണ് മരിച്ചുവെന്നുമാണ് മുഹമ്മദലി വെളിപ്പെടുത്തിയത്. പൊലീസ് പരിശോധനകൾ നടത്തിയെങ്കിലും ഒരു തെളിവും കിട്ടിയില്ല. പിന്നീട് പത്രവാർത്തകളിലൂടെ ലഭിച്ച സൂചനകൾ വെച്ചുകൊണ്ടാണ് അന്വേഷണം മുന്നോട്ടപോയത്. വർഷം ഇത്രയുമായതിനാൽ ഇതുവരെയ്ക്കും ആരാണ് മരിച്ചതെന്ന് പൊലീസിന് കണ്ടെത്താനായിട്ടില്ല.

ഇതിനിടയിലാണ് 1989ലെ കൊലപാതകത്തെക്കുറിച്ചും മുഹമ്മദലി വെളിപ്പെടുത്തുന്നത്. കോഴിക്കോട് നഗരത്തിൽ നിന്ന് തന്റെ പണം ഒരാൾ മോഷ്ടിച്ചുവെന്നും അയാളെ ബീച്ചിൽ വെച്ച് കണ്ടപ്പോൾ 'കഞ്ചാവ് ബാബു' എന്നയാളുമൊത്ത് കൊലപ്പെടുത്തി എന്നുമാണ് മൊഴി. 'കഞ്ചാവ് ബാബു'വിനെ പിന്നീട് കണ്ടില്ലെന്നും മുഹമ്മദാലി പറയുന്നു.

കുറ്റകൃത്യം കഴിഞ്ഞ് വർഷം ഏറെ കഴിഞ്ഞതും മരിച്ചയാളുകളെ തിരിച്ചറിയാൻ സാധിക്കാത്തതുമാണ് പൊലീസിനെ കുഴയ്ക്കുന്നത്. സാഹചര്യങ്ങളും മൊഴികളും ഏറെക്കുറെ ശരിയായി വരുന്നതായും പൊലീസ് കണ്ടെത്തി. വെളിപ്പെടുത്തൽ നടത്തിയ മുഹമ്മദാലിക്ക് മാനസിക പ്രശ്നമുണ്ടോ എന്നതടക്കമുള്ള കാര്യങ്ങളും പൊലീസ് പരിശോധിക്കുന്നുണ്ട്.

Content Highlights: muhammadali tells police that he had committed another crime at past

To advertise here,contact us