തിരുവനന്തപുരം: ശസ്ത്രക്രിയ ഉപകരണങ്ങളുടെ അഭാവം അടക്കം തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ പ്രതിസന്ധികള്‍ തുറന്നെഴുതിയ യൂറോളജി വിഭാഗം തലവന്‍ ഡോ. ഹാരിസ് ചിറയ്ക്കലിൻ്റെ പ്രതികരണം ഒറ്റപ്പെട്ടതെന്നും അത് തെറ്റിദ്ധാരണ പരത്തിയെന്നും ദേശാഭിമാനി. വിഷയത്തിൽ പ്രതിപക്ഷത്തിനെതിരെയും സിപിഐഎം മുഖപത്രമായ ദേശാഭിമാനി എഡിറ്റോറിയലിൽ വിമർശനമുണ്ട്. തിരുത്തലല്ല, തകര്‍ക്കലാണ് എന്ന തലക്കെട്ടിലാണ് എഡിറ്റോറിയല്‍. ഡോ. ഹാരിസിന്റെ പ്രസ്താവന തെറ്റിദ്ധാരണയുണ്ടാക്കിയെന്നും വിഷയത്തില്‍ ആരോഗ്യവകുപ്പ് ഗൗരവമായി ഇടപെട്ടെന്നും എഡിറ്റോറിയല്‍ ചൂണ്ടികാട്ടി.
ഹാരിസ് ഉന്നയിച്ചത് ഒറ്റപ്പെട്ട പ്രശ്‌നമാണ്. അത് പരിഹരിച്ചു. ആവര്‍ത്തിക്കാതിരിക്കാനുള്ള നടപടികളിലേക്കും കടന്നു. എന്നാല്‍ ഇതിന്റെ പേരില്‍ കേരളത്തിലെ പൊതുജനാരോഗ്യമേഖലയാകെ തകര്‍ന്നെന്ന പ്രചരിപ്പിച്ച് രാഷ്ട്രീയ നേട്ടമുണ്ടാക്കാനാണ് പ്രതിപക്ഷം ശ്രമിക്കുന്നതെന്ന് ദേശാഭിമാനി വിമര്‍ശിച്ചു. കഴിഞ്ഞ ഒമ്പത് വര്‍ഷം സര്‍ക്കാര്‍ നടപ്പിലാക്കിയ കാര്യങ്ങള്‍ പരാമര്‍ശിച്ചാണ് വിമര്‍ശനം.
പിഴവ് ചൂണ്ടികാണിക്കുന്നതും തിരുത്താന്‍ ശ്രമിക്കുന്നതും മനസ്സിലാക്കാം. അതും ഒരു പോരായ്മയുടെ പേരില്‍ മുച്ചൂടും തകര്‍ക്കാനുള്ള ശ്രമവും പക്ഷേ ഒരുപോലെ കാണാനാകില്ല. പൊതു വിദ്യാഭ്യാസ മേഖലയെ കലുഷിതമാക്കാന്‍ സൂംബ നൃത്തത്തിന്റെ പേരില്‍ തീവ്രവര്‍ഗീയ വാദികളെ ഇളക്കിവിടാന്‍ ശ്രമിച്ച് പരാജയപ്പെട്ടതിന്റെ ജാള്യം മനസ്സിലാക്കാം. അതിന്റെ പേരില്‍ പാവപ്പെട്ട രോഗികളുടെ നെഞ്ചത്തേക്ക് കയറാനാണോ ഭാവമെന്നും എഡിറ്റോറിയല്‍ ചോദിക്കുന്നു.
ആരോഗ്യമേഖലയെ തെറ്റായി ചിത്രീകരിക്കാന്‍ ശ്രമം നടക്കുന്നുവെന്ന് മുഖ്യമന്ത്രി അഭിപ്രായപ്പെട്ടതിന് തൊട്ടടുത്ത ദിവസമാണ് എഡിറ്റോറിയല്‍. എന്നാല്‍ ഹാരിസിന്റെ പ്രസ്താവനകളെ ഗൗരവമായി കാണുന്നുവെന്നായിരുന്നു ആരോഗ്യമന്ത്രി വീണ ജോര്‍ജ് അഭിപ്രായപ്പെട്ടത്.
Content Highlights: Deshabhimani Editorial Criticize dr haris and opposition