തിരുവനന്തപുരം: സംസ്ഥാന പൊലീസ് മേധാവി റവാഡ ചന്ദ്രശേഖറിന്റെ വാര്‍ത്താ സമ്മേളനത്തില്‍ നാടകീയ രംഗങ്ങള്‍. പരാതിയുമായി മുന്‍ പൊലീസ് ഉദ്യോഗസ്ഥന്‍ വാര്‍ത്താ സമ്മേളനം നടക്കുന്ന ഹാളിലേക്ക് എത്തി. സര്‍വ്വീസില്‍ ദുരിതം അനുഭവിച്ചെന്നാണ് പരാതി. മുപ്പത് വര്‍ഷം സര്‍വ്വീസില്‍ അനുഭവിച്ച വേദനകള്‍ എന്നു പറഞ്ഞ് ചില രേഖകള്‍ ഉയര്‍ത്തികാണിച്ചാണ് പരാതി ഉന്നയിച്ചത്.
പരിഹരിക്കാമെന്ന് റവാഡ ചന്ദ്രശേഖര്‍ പറഞ്ഞു. പിന്നീട് അദ്ദേഹത്തെ പൊലീസുകാര്‍ അനുനയിപ്പിച്ച് പുറത്തേക്ക് കൊണ്ടുപോവുകയായിരുന്നു. മാധ്യമ പ്രവര്‍ത്തകന്‍ എന്ന് പരിചയപ്പെടുത്തിയാണ് വാര്‍ത്താസമ്മേളനം നടത്തുന്ന ഹാളിലേക്ക് എത്തിയത്. താന്‍ നേരിട്ട ദുരനുഭവത്തില്‍ പൊലീസുകാര്‍ മറുപടി പറയണമെന്ന് അദ്ദേഹം ആവര്‍ത്തിച്ചു. വിരമിച്ച ഉദ്യോഗസ്ഥനാണെന്ന് പറഞ്ഞാകാം പൊലീസ് ആസ്ഥാനത്തേക്ക് പ്രവേശനം നേടിയിട്ടുണ്ടാവുകയെന്നാണ് സൂചന.
പൊലീസ് മേധാവിയായി ചുമതലയേറ്റതിന് പിന്നാലെയാണ് റവാഡ ചന്ദ്രശേഖർ വാര്‍ത്താസമ്മേളനം നടത്തിയത്. മയക്കുമരുന്നാണ് നമ്മുടെ നാട്ടിലെ പ്രധാന പ്രശ്‌നം എന്നും സൈബര്‍ ക്രൈം നേരിടാനുള്ള ശക്തമായ നടപടി സ്വീകരിക്കണമെന്നും റവാഡ ചന്ദ്രശേഖര്‍ പ്രതികരിച്ചു. പൊതുജനങ്ങളോട് പൊലീസുകാര്‍ മാന്യമായി പെരുമാറണമെന്നും പറഞ്ഞു.
Content Highlights: Dramatic scene in ravada chandrasekhar ips press briefing