തിരുവനന്തപുരം: സംസ്ഥാന പൊലീസ് മേധാവിയെ ഇന്ന് തിരഞ്ഞെടുക്കും. രാവിലെ ചേരുന്ന പ്രത്യേക മന്ത്രിസഭാ യോഗത്തിൽ മുഖ്യമന്ത്രിയാണ് പൊലീസ് മേധാവിയെ തിരഞ്ഞെടുക്കുന്നത്. യുപിഎസ് സി കൈമാറിയ മൂന്നംഗ പട്ടികയിൽ നിന്നാണ് നിയമനം. പട്ടികയിലെ രണ്ടാമനായ കേന്ദ്ര കാബിനറ്റ് സെക്രട്ടറി റവാഡ ചന്ദ്രശേഖറിനാണ് കൂടുതൽ സാധ്യത. നിധിൻ അഗർവാൾ, യോഗേഷ് ഗുപ്ത എന്നിവരും പട്ടികയിൽ ഉണ്ട്. നിലവിലെ പൊലീസ് മേധാവി ഷെയ്ഖ് ദർവേഷ് സാഹിബ് ഇന്ന് വിരമിക്കും. വൈകിട്ട് മൂന്ന് മണിക്കാവും പുതിയ പൊലീസ് മേധാവി ചുമതല ഏറ്റെടുക്കുക.
1991 ഐപിഎസ് ബാച്ച് കേരള കേഡർ ഉദ്യോഗസ്ഥനാണ് റവാഡ ചന്ദ്രശേഖർ. ദീർഘകാലമായി അദ്ദേഹം കേന്ദ്ര ഡെപ്യൂട്ടേഷനിലാണ്. കേന്ദ്ര കാബിനറ്റ് സെക്രട്ടറിയേറ്റിൽ സുരക്ഷ ചുമതലയുള്ള കാബിനറ്റ് സെക്രട്ടറിയായി സേവനമനുഷ്ഠിക്കുകയാണ് റവാഡ ചന്ദ്രശേഖർ. ഒരുവർഷം കൂടി സർവീസ് കാലാവധിയുള്ള റവാഡ ചന്ദ്രശേഖർ സംസ്ഥാന പൊലീസ് മേധാവി ആകാനുള്ള താൽപര്യം മുഖ്യമന്ത്രിയെ നേരിൽ കണ്ട് അറിയിച്ചിരുന്നു.
കൂത്തുപറമ്പ് വെടിവെപ്പ് സമയത്തെ റവാഡയുടെ ഇടപെടലിൽ സിപിഐഎമ്മിന് അമർഷമുണ്ടെങ്കിലും നിലവിലെ സാഹചര്യത്തിൽ റവാഡ ചന്ദ്രശേഖർ തന്നെ സംസ്ഥാന പൊലീസ് മേധാവിയായി എത്തുമെന്നാണ് വിലയിരുത്തപ്പെടുന്നത്. നേരത്തെ നിതിന്‍ അഗര്‍വാൾ, റവാഡ ചന്ദ്രശേഖർ, യോഗേഷ് ഗുപ്ത, മനോജ് എബ്രഹാം, സുരേഷ് രാജ് പുരോഹിത്, എം ആര്‍ അജിത് കുമാര്‍ എന്നിവർ അടങ്ങുന്ന പട്ടികയാണ് പൊലീസ് മേധാവിയെ തിരഞ്ഞെടുക്കുന്നതിനായി സംസ്ഥാന സർക്കാർ യുപിഎസ്‌സിക്ക് നൽകിയത്. ഇതിൽ നിന്ന് മൂന്ന് പേരെ ഉൾപ്പെടുത്തിയാണ് യുപിഎസ്‌സി ചുരുക്കപ്പട്ടിക സർക്കാരിന് കൈമാറിയത്.
സംസ്ഥാന പൊലീസ് മേധാവിക്കുള്ള ചുരുക്കപ്പട്ടികയിൽ നിന്ന് എം ആർ അജിത്കുമാറിനെ ഒഴിവാക്കിയിരുന്നു. അനധികൃത സ്വത്ത് സമ്പാദനം, ആർഎസ്എസ് നേതാക്കളുമായുള്ള കൂടിക്കാഴ്ച അടക്കം നിരവധി ആരോപണങ്ങളാണ് അജിത് കുമാറിനെതിരെ ഉണ്ടായിരുന്നത്. അതിൽത്തന്നെ ഏറ്റവും പ്രധാനപ്പെട്ടത് പൂരം കലക്കൽ ആരോപണമായിരുന്നു.
സംഭവത്തിൽ അജിത് കുമാറിന് സംഭവിച്ചത് ഗുരുതര വീഴ്ചയെന്ന് കണ്ടെത്തിയിട്ടുള്ള ഡിജിപിയുടെ അന്വേഷണ റിപ്പോർട്ട് ദിവസങ്ങൾക്ക് മുൻപാണ് പുറത്തുവന്നത്. അന്വേഷണ റിപ്പോർട്ട് തുടർനടപടികൾക്കായി സർക്കാരിന് കൈമാറിയിരുന്നു. ഔദ്യോഗിക കൃത്യനിർവഹണത്തിനായി എത്തിയ എഡിജിപി പൂരം അലങ്കോലപ്പെട്ടിട്ടും ഇടപെട്ടില്ലെന്ന് റിപ്പോർട്ടിൽ പറയുന്നുണ്ട്.
പൂരം അലങ്കോലപ്പെട്ട സംഭവം അജിത് കുമാറിനെ വിളിച്ചറിയിക്കാൻ മന്ത്രി കെ രാജനും മറ്റുള്ളവരും ശ്രമിച്ചിരുന്നു. എന്നാൽ അജിത് കുമാർ ഫോൺ എടുത്തില്ല. പ്രശ്‌നങ്ങൾക്ക് ശേഷം സ്ഥലത്തുണ്ടായിട്ടും അജിത് കുമാർ ഒന്നും ചെയ്തില്ല. എഡിജിപിയുടെ ഔദ്യോഗിക കൃത്യനിർവഹണത്തിൽ വീഴ്ച സംഭവിച്ചതായും ഡിജിപി ഷെയ്ഖ് ദർവേഷ് സാഹിബിന്റെ റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു. എം ആർ അജിത് കുമാറിൻ്റെ ഡിജിപി സ്ഥാനക്കയറ്റത്തിന് ഏഴ് ദിവസം മാത്രം ബാക്കി നിൽക്കെയായിരുന്നു റിപ്പോർട്ട് സർക്കാരിലേക്ക് എത്തിയത്.
Content Highlights: State police chief to be elected today