കണ്ണൂർ: സംസ്ഥാന പൊലീസ് മേധാവിയായി റവാഡ ചന്ദ്രശേഖറിനെ സർക്കാർ നിയമിച്ചതിൽ പാർട്ടി സർക്കാരിനൊപ്പമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. പാർട്ടിക്ക് മറ്റൊരു അഭിപ്രായമില്ല. കൂത്തുപറമ്പ് വെടിവെപ്പ് കേസിൽ റവാഡയെ കോടതി ഒഴിവാക്കിയത് അന്വേഷണ കമ്മീഷൻ റിപ്പോർട്ടിനെ തുടർന്നാണെന്നും എം വി ഗോവിന്ദൻ മാധ്യമങ്ങളോട് പറഞ്ഞു.
'കൂത്തുപറമ്പ് സംഭവത്തിൽ റവാഡയ്ക്ക് പങ്കില്ല. കൂത്തുപറമ്പ് സംഭവത്തിന് രണ്ടുദിവസം മുൻപ് മാത്രമാണ് ഐപിഎസ് പരിശീലനം കഴിഞ്ഞ് തലശേരിയിൽ എഎസ്പിയായി ചുമതല എടുക്കുന്നത്. എം വി ജയരാജൻ ഉൾപ്പെടെയുള്ള നേതാക്കളോട് സ്ഥലത്തുനിന്നും മാറാൻ റവാഡ മുൻകൂട്ടി പറഞ്ഞു. റവാഡയെ കോടതി ശിക്ഷിച്ചിട്ടില്ലല്ലോ. പ്രതിചേർത്തത് പത്മനാഭൻ കമ്മീഷൻ റിപ്പോർട്ടിന്റെ ഭാഗമായാണ്. പക്ഷേ കോടതി പരിശോധിച്ച് കുറ്റക്കാരനല്ലെന്ന് കണ്ടെത്തി ഒഴിവാക്കി. പ്രവർത്തകർക്കിടയിൽ പ്രശ്നമുണ്ടാക്കാൻ ആണല്ലോ മാധ്യമങ്ങൾ ശ്രമിക്കുന്നത്. പി ജയരാജൻ ഉന്നയിച്ചത് എതിർപ്പല്ല. വിശദീകരിക്കേണ്ടത് സർക്കാർ തന്നെയാണ്', പാർട്ടിയും സർക്കാരും തമ്മിൽ വ്യത്യസ്ത അഭിപ്രായമില്ലെന്നും എം വി ഗോവിന്ദൻ കൂട്ടിച്ചേർത്തു.
എല്ലാ മാനദണ്ഡങ്ങളും പരിഗണിച്ചാണ് റവാഡ ചന്ദ്രശേഖറിനെ ഡിജിപിയായി നിയമിച്ചതെന്ന് മന്ത്രി വി എൻ വാസവനും പ്രതികരിച്ചു. ഒരു പൊലീസ് ഉദ്യോഗസ്ഥന്റെ യോഗ്യത അളക്കുന്നത് ക്രമസമാധാന ചുമതല, അന്വേഷണ മികവ്, ഭരണമികവ് തുടങ്ങിയവ പരിഗണിച്ചാണ്. യുപിഎസ്സി പട്ടികയിൽ മൂന്നുപേരിൽ ഇക്കാര്യങ്ങളിൽ ഏറ്റവും മുന്നിൽ റവാഡ ചന്ദ്രശേഖർ ആയിരുന്നുവെന്നും മന്ത്രി വ്യക്തമാക്കി.
സംസ്ഥാന പൊലീസ് മേധാവിയായി റവാഡ ചന്ദ്രശേഖറിനെ സർക്കാർ നിയമിച്ചത് മെറിറ്റിന്റെ അടിസ്ഥാനത്തിലെന്നായിരുന്നു മുതിർന്ന സിപിഐഎം നേതാവ് പി ജയരാജൻ പ്രതികരിച്ചത്. നിയമനം വിശദീകരിക്കേണ്ടത് സർക്കാരാണ്. പട്ടികയിലുള്ള ഒരാളെ യോഗ്യതയുടെ അടിസ്ഥാനത്തിൽ നിയമിച്ചു. നിയമം വിവാദമാക്കേണ്ടതില്ലെന്നും പി ജയരാജൻ മാധ്യമങ്ങളോട് പറഞ്ഞു. കൂത്തുപറമ്പ് വെടിവെയ്പ്പിന് നിർദേശം നൽകിയ പൊലീസ് സംഘത്തിലെ ഉദ്യോഗസ്ഥനായ റവാഡയെ പൊലീസ് തലപ്പത്തേക്ക് കൊണ്ടുവരുന്നത് രാഷ്ട്രീയമായി പ്രശ്‌നമാകുമോയെന്ന തരത്തിലുള്ള ചർച്ചകൾ നിലനിന്നിരുന്നു. ഈ സാഹചര്യത്തിലായിരുന്നു പി ജയരാജൻ്റെ പ്രതികരണം.
പ്രത്യേക മന്ത്രിസഭാ യോഗമാണ് ഇന്ന് പൊലീസ് മേധാവിയായി റവാഡ ചന്ദ്രശേഖറിനെ തിരഞ്ഞെടുത്തത്. ഷെയ്ഖ് ദർവേഷ് സാഹിബ് വിരമിച്ച ഒഴിവിലേക്കാണ് റവാഡ ചന്ദ്രശേഖർ ഐപിഎസ് എത്തുന്നത്. 1991 ഐപിഎസ് ബാച്ച് കേരള കേഡർ ഉദ്യോഗസ്ഥനാണ് റവാഡ ചന്ദ്രശേഖർ. ദീർഘകാലമായി അദ്ദേഹം കേന്ദ്ര ഡെപ്യൂട്ടേഷനിലാണ്. കേന്ദ്ര കാബിനറ്റ് സെക്രട്ടറിയേറ്റിൽ സുരക്ഷ ചുമതലയുള്ള കാബിനറ്റ് സെക്രട്ടറിയായി നിലവിൽ സേവനമനുഷ്ഠിക്കുകയാണ് റവാഡ ചന്ദ്രശേഖർ.
Content Highlights: mv govindan on the appoinment of ravada chandrasekhar