കോഴിക്കോട്: സൂംബ ഡാൻസ് വിവാദത്തിൽ ഇസ്ലാമിക് ഓര്ഗനൈസേഷന് ജനറല്‍ സെക്രട്ടറി ടി കെ അഷ്റഫിന്റെ നിലപാടുകൾക്കെതിരെ എഴുത്തുകാരിയും സാമൂഹ്യപ്രവർത്തകയുമായ വി പി സുഹറ രംഗത്ത്. താലിബാനിസത്തിലേക്ക് കൊണ്ടുപോകാനുള്ള ശ്രമമാണ് ടി കെ അഷ്റഫിന്റെതെന്നും ആൺകുട്ടികളും പെൺകുട്ടികളും ഒരുമിച്ചിരിക്കരുതെന്ന് ഒരു അധ്യാപകന് എങ്ങനെ പറയാൻ കഴിയുമെന്നും വി പി സുഹറ ചോദിച്ചു. യൗവനങ്ങളെ പിറകോട്ട് വലിക്കുകയാണ് ലക്ഷ്യമെന്നും യുവാക്കൾ ഇതിനെതിരെ പ്രതികരിക്കണമെന്നും സുഹറ പറഞ്ഞു.
ആൺകുട്ടികളും പെൺകുട്ടികളും ഇടകലർന്ന ജീവിതത്തെ എതിർക്കുകയും സൗഹൃദം പോലും പാടില്ലെന്നുമാണ് അഷ്റഫിന്റെ അഭിപ്രായം. എല്ലാ സമുദായങ്ങളിലേക്കും ഇത് കടന്നുവന്നുകൊണ്ടിരിക്കുകയാണ് കണ്ണൂരിലെ സദാചാര ആത്മഹത്യയും 'ജാനകി VS സ്റ്റേറ്റ് ഓഫ് കേരള' സിനിമയുടെ പേര് മാറ്റ വിവാദങ്ങളുമെല്ലാം ഒരേ തൂവൽപക്ഷികളാണ്. ഇതൊന്നും മതത്തിന്റെ ഭാഗമല്ല, അന്ധവിശ്വാസമാണ് എന്നും സുഹറ കൂട്ടിച്ചേർത്തു. ചെറുപ്പകാലത്ത് ആൺകുട്ടികളും പെൺകുട്ടികളും ഒരുമിച്ച് കളിച്ച് വളർന്നതല്ലേ. അന്നൊക്കെ എന്ത് സംഭവിച്ചു? സ്ത്രീകൾക്ക് നേരെ അതിക്രമങ്ങൾ വർധിക്കുന്നത് പുരുഷന്മാരും സ്ത്രീകളും ഒരുമിച്ച് ജീവിക്കുന്നത് കൊണ്ടാണോ എന്നും സുഹറ ചോദിച്ചു.
ആൺകുട്ടികളും പെൺകുട്ടികളും എവിടെയും ഒരുമിച്ച് ജീവിക്കേണ്ട എന്നതാണോ സദാചാരമെന്നും ഏത് കാലത്താണ് ഇവർ ജീവിക്കുന്നത് എന്നും സുഹറ കടുത്ത ഭാഷയിൽ വിമർശിച്ചു. സ്ത്രീകൾ ബഹിരാകാശത്ത് വരെ പോകുന്ന കാലത്താണ് ഇവർ ആണും പെണ്ണും ഒരുമിച്ചിരിക്കാൻ പാടില്ല, ഡാൻസ് പാടില്ല എന്നൊക്കെ പറയുന്നത്. സൗദി പോലുളള രാജ്യങ്ങളിൽ പോലും പുരോഗതിയുണ്ടായി. ഇതൊക്കെ ഇവർ കാണുന്നില്ലേ എന്നും സുഹറ ചോദിച്ചു.
താലിബാനിസത്തിലേക്ക് തിരിച്ചുപോകാം എന്നതാണ് ഇവരുടെയെല്ലാം തോന്നലെന്നും സുഹറ കൂട്ടിച്ചേർത്തു. യുവജനത ഈ പ്രവണതകൾക്കെതിരെ ഒരു ശ്രദ്ധ വെയ്ക്കണം. ഞങ്ങളാണ് അപമാനിക്കപ്പെടുന്നത് എന്ന തോന്നൽ യുവജനതയ്ക്ക് വേണം. വരുന്ന തലമുറയെ പിന്നോട്ട് വലിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് ഇതെല്ലാം നടക്കുന്നത് എന്നും സുഹറ അഭിപ്രായപ്പെട്ടു.
ആണും പെണ്ണും അൽപ്പവസ്ത്രം ധരിച്ച് മ്യൂസിക്കിനൊപ്പം തുള്ളുന്നതാണ് സൂംബ എന്നും അതിനോട് യോജിക്കാനാകില്ല എന്നുമാണ് ടി കെ അഷ്റഫ് അഭിപ്രായപ്പെട്ടത്. 'അങ്ങനെ മക്കളെ വളര്‍ത്തണമെന്ന് ചിന്തിക്കുന്ന രക്ഷിതാക്കളുണ്ടാവാം. കുട്ടികള്‍ ഈ രീതിയിലേക്കും ആഘോഷത്വരയിലേക്കും പോയാല്‍ ഡിജെ പാര്‍ട്ടിയിലേക്കും ലഹരിപ്പാര്‍ട്ടിയിലേക്കും പോകും. കാതടപ്പിക്കുന്ന മ്യൂസിക്കിനോടും അത്തരം കള്‍ച്ചറിനോടും താല്പര്യമില്ല' എന്നും അഷ്റഫ് പറഞ്ഞിരുന്നു.വലിയ വിമർശനമാണ് അഷ്റഫിന്റെ അഭിപ്രായപ്രകടനത്തിനെതിരെ ഉണ്ടായത്. സൂംബയെ എതിർക്കുന്നവർ തീവ്ര ചിന്താഗതിക്കാരെന്നും ജല്പ്പനങ്ങളെയെല്ലാം അതിജീവിച്ച് കേരളത്തിലെ പൊതുവിദ്യാഭ്യാസ സ്ഥാപനങ്ങള്‍ മുന്നോട്ട് പോകുമെന്നുമായിരുന്നു ഡിവൈഎഫ്ഐയുടെ പ്രതികരണം. ഏത് വസ്ത്രം ധരിച്ചും സൂംബ ചെയ്യാമെന്നും മറ്റൊരു തരത്തിൽ വ്യഖ്യാനിക്കരുത് എന്നായിരുന്നു സർക്കാർ നിലപാട്.
Content Highlights: VP Suhra hits out at muslim radicals on zumba issue