'ടി കെ അഷ്‌റഫ് ഉൾപ്പെടെയുള്ള അധ്യാപകരുടെ അഭിപ്രായം സർക്കാർ കേൾക്കണമായിരുന്നു'; സൂംബാ വിവാദത്തിൽ പി കെ നവാസ്

കേരളത്തിന്റെ മുഖ്യമന്ത്രിക്ക് പോലും പദ്ധതിയെക്കുറിച്ച് ബോധമില്ലെന്ന് പി കെ നവാസ്

മലപ്പുറം: സൂംബാ വിവാദത്തില്‍ പ്രതികരിച്ച് എംഎസ്എഫ് സംസ്ഥാന പ്രസിഡന്റ് പി കെ നവാസ്. എന്ത് പഠനത്തിന്റെ അടിസ്ഥാനത്തിലാണ് സര്‍ക്കാര്‍ സൂംബ നടപ്പിലാക്കിയതെന്ന് നവാസ് ചോദിച്ചു. ഏത് യോഗത്തിലെ തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണിതെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ ചോദിച്ചു. ഏകപക്ഷീയമായ സര്‍ക്കാരിന്റെ തീരുമാനമാണിതെന്നും നവാസ് വിമര്‍ശിച്ചു.

'കേരളത്തിന്റെ മുഖ്യമന്ത്രിക്ക് പോലും പദ്ധതിയെക്കുറിച്ച് ബോധമില്ല. കേരളത്തിലെ വിദ്യാര്‍ത്ഥി സമൂഹത്തിനിടയില്‍ ഒരു പദ്ധതി കൊണ്ട് വരുമ്പോള്‍ ചര്‍ച്ച ചെയ്യണം. ടി കെ അഷ്റഫ് ഉള്‍പ്പെടെയുള്ള അധ്യാപകരുടെ അഭിപ്രായം സര്‍ക്കാര്‍ കേള്‍ക്കണമായിരുന്നു. ലഹരി വിഷയങ്ങളില്‍ വലിയ ആശങ്കയുണ്ട്. ലഹരിയുമായി ബന്ധപ്പെട്ട അന്വേഷണങ്ങള്‍ എവിടെയാണ് നിലച്ചു പോയത്? സര്‍ക്കാര്‍ ആത്മാര്‍ത്ഥമായി ഇടപെടുന്നില്ല', നവാസ് പറഞ്ഞു.

കായിക അധ്യാപകരുടെ നിയമനം നടത്തുന്നില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ഹയര്‍സെക്കണ്ടറി വിഭാഗത്തില്‍ എന്‍എസ്എസ് സ്‌കൂളുകളില്‍ അധ്യാപക നിയമനത്തില്‍ സര്‍ക്കാര്‍ കൂടുതല്‍ പരിഗണന നല്‍കിയെന്നും നവാസ് പറഞ്ഞു. സംസ്ഥാനത്ത് പാഠപുസ്തക വിതരണം, യൂണിഫോം വിതരണം എന്നിവ പൂര്‍ത്തിയായിട്ടില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഉച്ചഭക്ഷണ വിതരണത്തില്‍ പ്രിന്‍സിപ്പള്‍മാര്‍ക്ക് കടബാധ്യതയാണെന്നും അദ്ദേഹം പറഞ്ഞു.

'എംഎസ്എഫ് കളക്ട്രേറ്റിലേക്ക് അവകാശ പത്രികാ മാര്‍ച്ച് സംഘടിപ്പിക്കും. ഇടതുസര്‍ക്കാര്‍ മലബാറിലെ ജനങ്ങളെ കബളിപ്പിക്കുന്നു. പ്ലസ്ടു സീറ്റില്‍ ശാശ്വത പരിഹാരം ഇപ്പോഴും ഉണ്ടായിട്ടില്ല. സര്‍ക്കാരിന്റെ കപടമുഖം തുറന്നുകാട്ടണം. മലബാറില്‍ എണ്ണത്തില്‍ കൂടുതല്‍ കുട്ടികള്‍ ക്ലാസില്‍ ഇരിക്കേണ്ട അവസ്ഥ. അതുവഴി വിദ്യാര്‍ത്ഥികളുടെ പഠന നിലവാരം കുറയുന്ന സാഹചര്യം വരും', നവാസ് പറഞ്ഞു. നാലു വര്‍ഷ ഡിഗ്രിയുടെ ഗുണങ്ങള്‍ കേരളത്തില്‍ ലഭ്യമാകുന്നുണ്ടോ പരിശോധിക്കണമെന്നും അതിനുള്ള സൗകര്യങ്ങള്‍ കലാലയങ്ങളില്‍ ഉണ്ടോയെന്ന് പരിശോധിക്കണമെന്നും നവാസ് പറഞ്ഞു.

അതേസമയം ലഹരിക്കെതിരെ സ്‌കൂളില്‍ സൂബാ ഡാന്‍സ് കളിക്കണമെന്ന നിര്‍ദേശത്തിനെതിരെ വിസ്ഡം ഇസ്‌ലാമിക് ഓര്‍ഗനൈസേഷന്റെ ജനറല്‍ സെക്രട്ടറി ടി കെ അഷറഫ് രംഗത്തെത്തിയതോടെയാണ് സ്‌കൂളുകളിലെ സൂബാ ഡാന്‍സ് വിവാദമാകുന്നത്. ആണ്‍-പെണ്‍ കൂടിക്കലര്‍ന്ന് അല്‍പവസ്ത്രം ധരിച്ച് മ്യൂസിക്കിന്റെ താളത്തില്‍ തുള്ളുന്ന സംസ്‌കാരം പഠിക്കാന്‍ വേണ്ടിയല്ല മകനെ സ്‌കൂളില്‍ അയക്കുന്നതെന്ന് അഷറഫ് ഫേസ്ബുക്കില്‍ കുറിച്ചിരുന്നു. വിദ്യാഭ്യാസ രംഗത്തുള്ള ഈ ഭയപ്പെടുത്തല്‍ ബ്രേക്ക് ചെയ്തില്ലെങ്കില്‍ ഇതിലും വലിയ പ്രതിസന്ധികള്‍ക്ക് നാം തല വെച്ച് കൊടുക്കേണ്ടി വരുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.

Content Highlights: MSF leader P K Navas about Zumba controversy

To advertise here,contact us