കോട്ടയം: വനം വകുപ്പിനും വനം മന്ത്രിക്കുമെതിരെ വിമര്‍ശനവുമായി കേരള കോണ്‍ഗ്രസ് (എം). വന്യമൃഗശല്യം ഉള്‍പ്പടെയുള്ള മലയോരജനതയുടെ പ്രശ്നങ്ങള്‍ കാര്യക്ഷമമായി കൈകാര്യം ചെയ്യാന്‍ വനം വകുപ്പിനാകുന്നില്ലെന്ന വിമര്‍ശനാണ് കേരള കോണ്‍ഗ്രസ് (എം) സംസ്ഥാന സെക്രട്ടേറിയറ്റിൽ ഉയര്‍ന്നത്. മലയോരജനതയുടെ പ്രശ്നങ്ങള്‍ മുഖ്യമന്ത്രി തന്നെ നേരിട്ട് സമയബന്ധിതമായി പരിഗണിക്കണമെന്നും വനമന്ത്രിയുടെ പ്രസ്താവനകള്‍ പലപ്പോഴും തിരിച്ചടിയായെന്നും വിമര്‍ശനം ഉയര്‍ന്നു. ക്ഷേമപെന്‍ഷനുകള്‍ ഉടന്‍ വര്‍ദ്ധിപ്പിക്കണമെന്ന് എല്‍ഡിഎഫില്‍ ആവശ്യപ്പെടുമെന്ന് ജോസ് കെ മാണി എംപി സെക്രട്ടേറിയറ്റിൽ പറഞ്ഞു.
നേരത്തെയും വനം മന്ത്രിക്കും വകുപ്പിനുമെതിരെ കേരള കോണ്‍ഗ്രസ് എം രംഗത്തെത്തിയിരുന്നു. വന്യമൃഗങ്ങള്‍ നാട്ടിലിറങ്ങി ജനങ്ങളുടെ ജീവനെടുക്കുന്നത് നിത്യസംഭവമായി മാറിയിട്ടും വനംവകുപ്പ് നിഷ്‌ക്രിയരായി ഇരിക്കുകയാണെന്നും പല കാര്യങ്ങളും മന്ത്രി അറിയില്ലെന്നുമായിരുന്നു വിമര്‍ശനം.
അതിനിടെ മുന്നണിമാറ്റ അഭ്യൂഹങ്ങള്‍ തള്ളി കേരള കോണ്‍ഗ്രസ് എം ചെയര്‍മാന്‍ നേരത്തെ രംഗത്തെത്തിയിരുന്നു. ഇടതുമുന്നണിയില്‍ തങ്ങള്‍ ഹാപ്പിയാണെന്നും യുഡിഎഫ് നേതാക്കളുമായി ആശയവിനിമയം നടത്തിയിട്ടില്ല എന്നും ജോസ് കെ മാണി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. ഘടകകക്ഷികളെ തേടി യുഡിഎഫ് പോകുന്ന അവസ്ഥ നിലമ്പൂരിലെ വിജയം സംസ്ഥാനത്തെ ജനങ്ങളുടെ വിധിയല്ല എന്ന് തെളിയിക്കുന്നു. തങ്ങള്‍ക്ക് മുന്നണി മാറേണ്ട ഒരു സാഹചര്യവും നിലവിലില്ലെന്നും ജോസ് കെ മാണി പറഞ്ഞു. കേരള കോണ്‍ഗ്രസ് എം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിനെത്തിയപ്പോഴായിരുന്നു ജോസ് കെ മാണി മുന്നണി മാറ്റം തള്ളി രംഗത്തുവന്നത്. യുഡിഎഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശ് മുന്നണി വിപുലീകരണം ഉണ്ടാകുമെന്ന് സൂചിപ്പിച്ചതിന് പിന്നാലെയാണ് ജോസ് കെ മാണിയുടെ മടങ്ങിവരവിനെക്കുറിച്ച് അഭ്യൂഹങ്ങള്‍ പ്രചരിച്ചത്. അടൂര്‍ പ്രകാശ് തന്നെ ജോസ് കെ മാണിയെ അടക്കം തിരിച്ചുകൊണ്ടുവരുന്നത് ആലോചിക്കുമെന്ന് പറഞ്ഞിരുന്നു.
Content Highlights: Kerala congress M against forest minister and forest department