വി എസ് അച്യുതാനന്ദന്റെ ആരോഗ്യനിലയിൽ മാറ്റമില്ല; സ്ഥിതി വിലയിരുത്തി പ്രത്യേക സംഘം

ഹൃദയാഘാതത്തെ തുടര്‍ന്ന് തിങ്കളാഴ്ച രാവിലെയായിരുന്നു വി എസിനെ പട്ടം എസ്‌യുടി ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചത്

തിരുവനന്തപുരം: മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന സിപിഐഎം നേതാവുമായ വി എസ് അച്യുതാനന്ദന്റെ ആരോഗ്യനില മാറ്റമില്ലാതെ തുടരുന്നു. വിവിധ സ്പെഷ്യലിസ്റ്റുകൾ അടങ്ങിയ പ്രത്യേക വിദഗ്ധസംഘം ആരോഗ്യനില വിലയിരുത്തി വരികയാണെന്ന് 11.30 ന് പുറത്തിറക്കിയ മെഡിക്കൽ ബുള്ളറ്റിനിൽ ആശുപത്രി അധികൃതർ വ്യക്തമാക്കി. ഹൃദയാഘാതത്തെ തുടര്‍ന്ന് തിങ്കളാഴ്ച രാവിലെയായിരുന്നു വി എസിനെ പട്ടം എസ്‌യുടി ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചത്.

കാര്‍ഡിയോളജിസ്റ്റ്, ന്യൂറോളജിസ്റ്റ്, ഇൻ്റന്‍സിവിസ്റ്റ്, നെഫ്രോളജിസ്റ്റ് തുടങ്ങിയ സ്‌പെഷ്യലിസ്റ്റുകളുടെ സംഘമാണ് അദ്ദേഹത്തിന്റെ ചികിത്സയ്ക്ക് നേതൃത്വം നല്‍കുന്നത്. കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പിണറായി വിജയന്‍ വി എസ് അച്യുതാനന്ദനെ കാണാന്‍ ആശുപത്രിയില്‍ എത്തിയിരുന്നു. നേരിട്ട് കാണാന്‍ സാധിക്കാത്തതിനാല്‍ ഡോക്ടര്‍മാരോടും ബന്ധുക്കളോടും ആരോഗ്യസ്ഥിതി തിരക്കിയ ശേഷം മടങ്ങി. ഞായറാഴ്ചത്തെ പതിവ് പരിശോധനയ്ക്ക് ശേഷം ആശുപത്രി വിട്ട വി എസിന് തിങ്കളാഴ്ച രാവിലെയാണ് ഹൃദയാഘാതം ഉണ്ടായത്.

സിപിഐഎം ജനറല്‍ സെക്രട്ടറി എം എ ബേബി, സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍, എല്‍ഡിഎഫ് കണ്‍വീനര്‍ ടി പി രാമകൃഷ്ണന്‍ അടക്കമുള്ള നേതാക്കള്‍ വി എസിനെ ആശുപത്രിയിലെത്തി സന്ദര്‍ശിച്ചിരുന്നു.

Content Highlights: vs achuthanandan health updates

To advertise here,contact us