കൽപറ്റ: വയനാട് മേപ്പാടി മുണ്ടക്കൈയിൽ ശക്തമായ മലവെള്ളപ്പാച്ചിൽ. ബെയ്‌ലി പാലത്തിന് സമീപം നല്ല കുത്തൊഴുക്കുണ്ട്. പ്രദേശത്ത് നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. പ്രദേശത്ത് നല്ല മഴ തുടരുകയാണ്. ആദ്യം ഉരുൾപൊട്ടലാണെന്ന് കരുതിയിരുന്നെങ്കിലും അല്ലെന്ന് അധികൃതർ വ്യക്തമാക്കി. തോട്ടങ്ങളിൽ നിന്ന് നിരവധി തൊഴിലാളികൾ മടങ്ങി. ചൂരൽമല ഭാഗത്ത് വെള്ളം കയറി. മുമ്പ് ഉരുൾപൊട്ടലിൽ രൂപപ്പെട്ട അവശിഷ്ടങ്ങൾ ഒലിച്ചുപോയി.
കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി നല്ല മഴയാണെന്നും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും സിപിഐഎം വയനാട് ജില്ലാ സെക്രട്ടറി കെ റഫീഖ് റിപ്പോർട്ടറിനോട് പറഞ്ഞു. ബെയ്‌ലി പാലത്തിന് അപ്പുറത്ത് ആരും താമസമില്ല. കളക്ടറുമായി സംസാരിച്ചിരുന്നു. സർക്കാർ സംവിധാനങ്ങൾ സ്ഥലത്തുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഇന്നലെ രാത്രി മുതൽ കനത്ത മഴ തുടരുകയാണെന്ന് ചൂരൽമല പ്രദേശവാസി യൂനുസ് റിപ്പോർട്ടറിനോട് പറഞ്ഞു.ഇന്നും ശക്തമായ മഴയാണ്. ബെയ്‌ലി പാലം നിൽക്കുന്ന ഭാഗത്ത് കുത്തൊഴുക്കുണ്ട്. ഇപ്പോൾ പൊട്ടിയത് നേരത്തെ പൊട്ടിയ പുഞ്ചിരിമട്ടം ഭാഗത്താകാനാണ് സാധ്യത. അട്ടമലയിലേക്ക് പോകുന്ന വഴിയിൽ ആശുപത്രിയുടെ ഭാഗത്ത് വെള്ളം കയറി. മുണ്ടക്കൈയിലേക്ക് പോകുന്ന ചന്തക്കുന്നിൽ വഴിയെല്ലാം ബ്ലോക്കായി. നിലവിൽ ബെയ്ലി പാലം കടക്കാനാവില്ല. എല്ലാവരും സുരക്ഷിതരാണ്. ചൂരൽമലയിൽ ജാഗ്രത വേണ്ട സമയമാണെന്നും യൂനുസ് പറഞ്ഞു.
Content Highlights: landslide in mundakkai