ജമാഅത്തെ ഇസ്‌ലാമിയുടെ മത വര്‍ഗീയതയുടെ അപ്പം യുഡിഎഫിന് ഇന്ന് മധുരിക്കും, നാളെ കയ്ക്കും: പി എ മുഹമ്മദ് റിയാസ്

'സഖാവ് സ്വരാജിൻ്റെ വ്യക്തിപരമായ പരാജയമല്ല ഇത് ഞങ്ങളുടെ പരാജയമാണ്. ഞങ്ങൾ സഖാക്കളെ സംബന്ധിച്ചിടത്തോളം തെരഞ്ഞെടുപ്പ് ജയപരാജയങ്ങൾ വ്യക്തിപരമല്ല'- മുഹമ്മദ് റിയാസ് പറഞ്ഞു

തിരുവനന്തപുരം: നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി ആര്യാടന്‍ ഷൗക്കത്ത് വിജയിച്ചതിനുപിന്നാലെ പ്രതികരണവുമായി പൊതുമരാമത്ത് വകുപ്പ് മന്ത്രി പിഎ മുഹമ്മദ് റിയാസ്. നിലമ്പൂരിലെ ജനവിധി മാനിക്കുന്നുവെന്നും തങ്ങള്‍ ഉയര്‍ത്തിയ ശരിയുടെ രാഷ്ട്രീയവും ജനക്ഷേമ പ്രവര്‍ത്തനവും വികസനവും വോട്ടര്‍മാരിലേക്ക് എത്തിക്കാന്‍ എത്രത്തോളം സാധിച്ചുവെന്നത് പരിശോധിക്കുമെന്നും തിരുത്തേണ്ടവ തിരുത്തുമെന്നും മുഹമ്മദ് റിയാസ് പറഞ്ഞു. ജമാഅത്തെ ഇസ്‌ലാമി എന്ന അപ്പം യുഡിഎഫിന് ഇന്ന് മധുരിക്കും, പക്ഷെ നാളെ തീര്‍ച്ചയായും കയ്ക്കുമെന്നും അദ്ദേഹം പറഞ്ഞു. ഫേസ്ബുക്കിലൂടെയായിരുന്നു മന്ത്രിയുടെ പ്രതികരണം.

എല്‍ഡിഎഫിന്റെ തുടര്‍ഭരണം സകല വലതുപക്ഷ ശക്തികളുടെയും ഉറക്കം കെടുത്തിയെന്നത് വസ്തുതയാണെന്നും ഇനി ഒരിക്കല്‍ക്കൂടി അധികാരത്തില്‍ വരാതിരിക്കുന്നത് സ്വപ്‌നത്തില്‍ പോലും ചിന്തിക്കാന്‍ ത്രാണിയില്ലാത്ത സ്ഥിതിയാണ് യുഡിഎഫിന്, അതുകൊണ്ട് എല്ലാ മതവര്‍ഗീയ ശക്തികളുമായും തുറന്ന കൂട്ടുകെട്ടിന് യുഡിഎഫ് മുന്‍കൈ എടുക്കുകയാണെന്നും മുഹമ്മദ് റിയാസ് ആരോപിച്ചു.

'മതരാഷ്ട്ര വാദികളായ ജമാഅത്തെ ഇസ്‌ലാമിയെ രണ്ടു കൈയ്യും നീട്ടി യുഡിഎഫ് സ്വീകരിച്ചു. വോട്ടെണ്ണലിന്റെ തലേന്ന് ബിജെപി സ്ഥാനാര്‍ത്ഥി പറഞ്ഞത് ഇടതുപക്ഷം വിജയിക്കാതിരിക്കാന്‍ ബിജെപി വോട്ടുകള്‍ യുഡിഎഫിന് നല്‍കിയെന്നാണ്. 2016-ല്‍ ലഭിച്ചതിനേക്കാള്‍ നാലായിരത്തോളം വോട്ടുകള്‍ ബിജെപിക്ക് കുറവാണ് ലഭിച്ചത്. ഒന്‍പത് മാസം മാത്രം കാലവധിയുളള ഒരു എംഎല്‍എയെ തെരഞ്ഞെടുക്കേണ്ട ഒരു മണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പ് ഫലം., സംസ്ഥാനത്ത് തുടര്‍ഭരണം നടത്തുന്ന സര്‍ക്കാരിനെതിരെയുളള വിധിയെഴുത്താണ് എന്ന് വരുത്തിത്തീര്‍ക്കാന്‍ ആരൊക്കെ ശ്രമിച്ചാലും അത് വസ്തുതയാവില്ല'- പിഎ മുഹമ്മദ് റിയാസ് ഫേസ്ബുക്കില്‍ കുറിച്ചു.

പി എ മുഹമ്മദ് റിയാസിന്റെ കുറിപ്പിന്റെ പൂര്‍ണരൂപം

ജമാഅത്തെ ഇസ്‌ലാമി എന്ന അപ്പം UDF-ന് ഇന്ന് മധുരിക്കും നാളെ കയ്ച്ചിരിക്കും തീർച്ച.

നിലമ്പൂർ ജനവിധി മാനിക്കുന്നു. ഞങ്ങൾ ഉയർത്തിയ ശരിയുടെ രാഷ്ടീയവും, LDF സർക്കാരിന്റെ ജനക്ഷേമ പ്രവർത്തനവും,വികസനവും വോട്ടർമാരിൽ എത്തിക്കാൻ എത്രത്തോളം സാധിച്ചു എന്നതും മറ്റും ഞങ്ങൾ പരിശോധിക്കും.തിരുത്തേണ്ടവ തിരുത്തും.

2021 ലെ കേരളത്തിലെ നിയമസഭാ തെരഞ്ഞെടുപ്പ് ഫലത്തിൻ്റെ പ്രത്യേകത ചരിത്രത്തിലാദ്യമായി ഇടതുപക്ഷ തുടർ ഭരണത്തിനു കാരണമായി എന്നതാണ്. 2016 ൽ LDF നെ അധികാരത്തിൽ എത്തിച്ചപ്പോൾ ലഭിച്ചതിനേക്കാൾ നിയമസഭ സീറ്റുകളും വോട്ടു വിഹിതവും കൂടുതൽ നൽകിയാണ് 2021ൽ ജനങ്ങൾ LDF തുടർഭരണത്തിന് സഹായിച്ചത്. 2016 ൽ 43.48 ശതമാനം വോട്ടു വിഹിതവും 91 സീറ്റുമാണ് LDF ന് ലഭിച്ചത് എങ്കിൽ 2021 ൽ ഇത് 46.9 ശതമാനവും 99 സീറ്റുമായും വർദ്ധിച്ചു. 2021ൽ സംസ്ഥാനമൊട്ടാകെ LDF വോട്ട് വിഹിതം 2016 നേക്കാൾ 3.50% ത്തോളം വർദ്ധിച്ചപ്പോൾ നിലമ്പൂരിൽ 2016 നേക്കാൾ LDFന് 1%ത്തിലധികം കുറയുകയാണ് ഉണ്ടായത് എന്നോർക്കണം. UDFനു 4%ത്തിലധികം വോട്ട് വിഹിതം 2016നേക്കാൾ നിലമ്പൂരിൽ വർദ്ധിക്കുകയും ചെയ്തു.

2016 വരെ പതിറ്റാണ്ടുകളായി വിജയിച്ചു വരുന്ന UDF പരമ്പരാഗത മണ്ഡലമാണ് നിലമ്പൂർ. LDF ൻ്റെ തുടർ ഭരണം സകല വലതുപക്ഷ ശക്തികളുടെയും ഉറക്കം കെടുത്തിയെന്നത് വസ്തുതയാണ്. ഇനി ഒരിക്കൽ കൂടി അധികാരത്തിൽ വരാതിരിക്കുന്നത് സ്വപ്നത്തിൽ പോലും ചിന്തിക്കാൻ ത്രാണിയില്ലാത്ത സ്ഥിതിയാണ് UDF ന്.അതു കൊണ്ട് തന്നെ എല്ലാ മതവർഗ്ഗീയ ശക്തികളുമായും തുറന്ന കൂട്ടുക്കെട്ടിന് UDF മുൻകൈ എടുക്കുകയാണ്.

മതരാഷ്ട്ര വാദികളായ ജമാത്തെ ഇസ്ലാമിയെ രണ്ടു കൈയ്യും നീട്ടി UDF സ്വീകരിച്ചു. വോട്ടെണ്ണലിൻ്റെ തലേ ദിവസം ബി.ജെ.പി സ്ഥാനാർത്ഥി പ്രസ്താവിച്ചത് , ഇടതുപക്ഷം ജയിക്കാതിരിക്കാൻ BJP വോട്ടുകൾ UDF നു നൽകിയെന്നാണ്. 2016 ൽ ലഭിച്ചതിനേക്കാൾ നാലായിരത്തോളം വോട്ടുകൾ BJP ക്ക് കുറവാണ് ലഭിച്ചത് എന്നത് ഇതോടൊപ്പം കൂട്ടി വായിക്കേണ്ടതാണ്.

9 മാസം മാത്രം കാലാവധിയുള്ള ഒരു MLAയെ തെരെഞ്ഞെടുക്കേണ്ട ഒരു മണ്ഡലത്തിലെ ഉപതിരഞ്ഞെടുപ്പ് ഫലം ,സംസ്ഥാനത്ത് ഭരണം നടത്തുന്ന സർക്കാരിനെതിരെയുള്ള വിധിയെഴുത്താണ് എന്ന് വരുത്തി തീർക്കാൻ ആരൊക്കെ ശ്രമിച്ചാലും അത് വസ്തുതയാവില്ല.2024 ലെ കേരളത്തിലെ ലോക്സഭ ഫലം സംസ്ഥാന സർക്കാരിനെതിരായ ഭരണ വിരുദ്ധ വികാരമാണെന്ന ചില മാധ്യങ്ങളുടെയും പ്രതിപക്ഷത്തിൻ്റെയും പ്രചരണ കോലാഹലങ്ങൾ കഴിഞ്ഞിട്ട് അധികം കാലമായില്ലല്ലോ ?ലോകസഭ തെരഞ്ഞെടുപ്പിൽ വോട്ടു ചെയ്യുമ്പോൾ ജനങ്ങൾ ചിന്തിക്കുന്നതു പോലെയാവില്ല നിയമസഭ തിരഞ്ഞെടുപ്പിൽ ചിന്തിക്കുക എന്ന് നമുക്കറിയാം.

ഒരോ തിരഞ്ഞെടുപ്പിലും വ്യത്യസ്ത രീതിയിലാണ് ജനങ്ങൾ ചിന്തിക്കുക എന്ന ഞങ്ങളുടെ കാഴ്ച്ചപ്പാട് നില നിർത്തിക്കൊണ്ടു തന്നെ പറയട്ടെ, ലോകസഭ തിരഞ്ഞെടുപ്പ് കഴിഞ്ഞപ്പോൾ ഇടതുപക്ഷ വിരുദ്ധർ നടത്തിയ പ്രചരണ പ്രകാരം ഭരണവിരുദ്ധ വികാരമായിരുന്നു തിരഞ്ഞെടുപ്പിൽ പ്രതിഫലിച്ചതെങ്കിൽ , അന്ന് നിലമ്പൂർ മണ്ഡലത്തിൽ LDF ന് ലഭിച്ച 29000 വോട്ടുകൾ ഇന്ന് ഏകദേശം 67000 വോട്ടുകൾ ആയി വർദ്ധിച്ചിരിക്കുന്നു. അതായത് കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ LDF നു വോട്ടു ചെയ്തതിനേക്കാൾ ഏകദേശം 37000 പേർ ഇപ്പോൾ LDFന് വോട്ട് നൽകി. വോട്ട് ശതമാനത്തിലും വർദ്ധനവ് കാണാം. 2024 ലെ ലോക്സഭ തെരഞ്ഞെടുപ്പ് ഫലം ഭരണവിരുദ്ധ വികാരമാണെന്ന് പ്രഖ്യാപിച്ചവർക്ക് ഒരു വർഷം കൊണ്ട് LDFന് അതേ ഇടത്ത് ഇത്രയധികം വോട്ട് വർദ്ധിച്ചതിനെ കുറിച്ച് എന്ത് പറയാനുണ്ട്?2024ലെ ലോകസഭ തെരെഞെടുപ്പിനേക്കാൾ കേരളത്തിലെ ഒരോ നിയമസഭ മണ്ഡലത്തിലും ഇതേ അളവിൽ ഇപ്പോൾ ഉപതെരെഞെടുപ്പ് നടക്കുകയാണെങ്കിൽ LDF ന് വോട്ട് വർദ്ധിച്ചാൽ UDF ൻ്റെ സ്ഥിതി എന്താകും എന്ന് ഭരണവിരുദ്ധ വികാരമാണ് എന്ന് പറയുന്നവർ ചിന്തിച്ചു നോക്കൂ !

LDF നിലമ്പൂരിൽ മികവുറ്റ സ്ഥാനാർത്ഥിയെയാണ് മത്സരിപ്പിച്ചത്. സഖാവ് സ്വരാജിൻ്റെ വ്യക്തിപരമായ പരാജയമല്ല ഇത് ഞങ്ങളുടെ പരാജയമാണ്.ഞങ്ങൾ സഖാക്കളെ സംബന്ധിച്ചിടത്തോളം തെരെഞെടുപ്പ് ജയപരാജയങ്ങൾ വ്യക്തിപരമല്ല.ചൂടേറിയ രാഷ്ട്രീയ പോരാട്ടമാണ് നിലമ്പൂരിൽ നടന്നത്.

ഒരിക്കൽ കൂടി പറയട്ടെ ഈ ജനവിധി ഞങ്ങൾ പൂർണ മനസോടെ മാനിക്കുന്നു.ഞങ്ങൾ ഉയർത്തിയ ശരിയായ മുദ്രാവാക്യം വോട്ടർമാരുടെ മനസ്സിൽ എത്തുന്നതിൽ എന്തെങ്കിലും പോരായ്മ സംഭവിച്ചിട്ടുണ്ടോ എന്നത് പരിശോധിക്കും.സർക്കാരിൻ്റെ നേട്ടങ്ങൾ ജനങ്ങൾക്കിടയിൽ പ്രചരിപ്പിച്ചും, യു ഡി എഫിൻ്റെ രാഷ്ട്രീയ പാപ്പരത്തവും മതവർഗ്ഗീയ കൂട്ടുകെട്ടുകളും തുറന്ന് കാണിച്ച് ഞങ്ങൾ മുന്നോട്ട് പോകും..മത വർഗീയതയുടെ അപ്പം UDF-ന് ഇന്ന് മധുരിക്കും നാളെ കയ്ച്ചിരിക്കും തീർച്ച.

Content Highlights: PA Muhammed riyas about jamaat e islami udf relation after nilambur byelection results

To advertise here,contact us