പരാജയത്തിന്റെ ഉത്തരവാദിത്വം പാർട്ടി സെക്രട്ടറിയുടെ തലയില്‍ വെക്കാനുള്ള മുഖ്യമന്ത്രിയുടെ അടവ്; പി വി അൻവർ

പരാജയത്തിന്റെ ഉത്തരവാദിത്വം പാവം പാര്‍ട്ടി സെക്രട്ടറിയുടെയും സഖാക്കളുടെയും തലയില്‍ വെക്കാനുള്ള അടവല്ലാതെ മറ്റൊന്നുമല്ല ഇതെന്ന് പി വി അന്‍വര്‍ കുറ്റപ്പെടുത്തി

മലപ്പുറം: നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പിന്റെ ഫലങ്ങള്‍ വരുന്നതിന് മണിക്കൂറുകള്‍ മാത്രം ബാക്കി നില്‍ക്കെ മുഖ്യമന്ത്രി പിണറായി വിജയനെതിരെ വീണ്ടും സ്ഥാനാര്‍ത്ഥിയും മുന്‍ എംഎല്‍എയുമായ പി വി അന്‍വര്‍. മുഖ്യമന്ത്രി സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനെ ശാസിച്ചെന്ന വാര്‍ത്തയില്‍ അതിശയം തോന്നുന്നില്ലെന്ന് പി വി അന്‍വര്‍ പറഞ്ഞു.

'ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പ് ഒരുക്കവുമായി ബന്ധപ്പെട്ട് സിപിഐഎം വിളിച്ചു ചേര്‍ത്ത സംസ്ഥാന കമ്മിറ്റി അംഗങ്ങളുടെയും ജില്ലാ സെക്രട്ടേറിയേറ്റ് അംഗങ്ങളുടെയും യോഗത്തില്‍ മുഖ്യമന്ത്രി പാര്‍ട്ടി സെക്രട്ടറിയെ ശാസിച്ചു എന്ന വാര്‍ത്ത കേട്ടു. മൈക്ക് കിട്ടുമ്പോള്‍ എന്തും വിളിച്ചു പറയരുതെന്ന് ''സംസ്ഥാന സെക്രട്ടറിയായ'' ഗോവിന്ദന്‍ മാഷെ മുഖ്യമന്ത്രി താക്കീത് ചെയ്തത്രേ!', അദ്ദേഹം പറഞ്ഞു.

പരാജയത്തിന്റെ ഉത്തരവാദിത്വം പാവം പാര്‍ട്ടി സെക്രട്ടറിയുടെയും സഖാക്കളുടെയും തലയില്‍ വെക്കാനുള്ള അടവല്ലാതെ മറ്റൊന്നുമല്ല ഇതെന്ന് പി വി അന്‍വര്‍ കുറ്റപ്പെടുത്തി. 'പിണറായിസത്തിന്റെ കൈപ്പുരസം പാര്‍ട്ടി സെക്രട്ടറിക്കും ഇപ്പോള്‍ മനസിലായിക്കാണും. സംസ്ഥാനത്തെ ജനങ്ങള്‍ക്കും പാവപ്പെട്ട സഖാക്കള്‍ക്കും വേണ്ടി പിണറായിസം നിര്‍വ്വചിക്കാന്‍ സാധിച്ചതില്‍ അഭിമാനം മാത്രം', പി വി അന്‍വര്‍ പറഞ്ഞു.

അതേസമയം 75000 വോട്ടുകള്‍ വരെ നേടുമെന്നാണ് പി വി അന്‍വര്‍ അവകാശപ്പെട്ടത്. രണ്ടായിരത്തില്‍ താഴെ വോട്ടിന് എം സ്വരാജ് വിജയിക്കുമെന്ന് ഇടതുമുന്നണി കണക്ക് കൂട്ടുന്നു. 10,000 മുതല്‍ 15,000 വരെ വോട്ടുകള്‍ ആര്യാടന്‍ ഷൗക്കത്ത് വിജയിക്കുമെന്നാണ് യുഡിഎഫ് കണക്കാക്കുന്നത്. വിജയം ഉറപ്പാണെന്നാണ് ബിജെപി സ്ഥാനാര്‍ത്ഥിയുടെ നിലപാട്.

ഇടതുമുന്നണിയുടെ ഭാഗമായിരുന്ന പി വി അന്‍വര്‍ 2016ലും 2021ലും നിലമ്പൂരില്‍ വിജയിച്ചിരുന്നു. ഇടതുപക്ഷവുമായി ഉണ്ടായ അഭിപ്രായ ഭിന്നതയെ തുടര്‍ന്ന് പി വി അന്‍വര്‍ രാജിവെച്ചതോടെയാണ് നിലമ്പൂരില്‍ ഉപതിരഞ്ഞെടുപ്പ് ആവശ്യമായി വന്നത്. ജൂണ്‍ 19ന് നടന്ന നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പില്‍ 75.27 ശതമാനം പോളിംഗാണ് രേഖപ്പെടുത്തിയത്. നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പില്‍ 2021ലെ നിയമസഭാ തിരഞ്ഞെടുപ്പിനെക്കാള്‍ 1224 വോട്ടുകള്‍ കൂടുതല്‍ പോള്‍ ചെയ്തിരുന്നു.

Content Highlights: Nilambur By Election P V anvar against Pinarayi Vijayan

To advertise here,contact us