മലപ്പുറം: നിലമ്പൂർ ആർക്കൊപ്പം എന്ന ചോദ്യത്തിന് ഉത്തരമറിയാൻ ഇനി മണിക്കൂറുകൾ മാത്രം. നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൻ്റെ വോട്ടെണ്ണൽ എട്ട് മണിക്ക് ആരംഭിക്കും. 8.15-ഓടെ ആദ്യഘട്ട ഫലസൂചനകൾ ലഭ്യമാകും. നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൻ്റെ ഫലസൂചനകളും വിശകലനങ്ങളും റിപ്പോർട്ടറിൽ തത്സമയം അറിയാം. ഇടതുമുന്നണി സ്ഥാനാർത്ഥി എം സ്വരാജ്, യുഡിഎഫ് സ്ഥാനാർത്ഥി ആര്യാടൻ ഷൗക്കത്ത്, സ്വതന്ത്ര സ്ഥാനാർത്ഥി പി വി അൻവർ, എൻഡിഎ സ്ഥാനാർത്ഥി അഡ്വ. മോഹൻ ജോർജ് എന്നിവരാണ് പ്രധാനമായും മത്സര രംഗത്തുള്ളത്. ആകെ പത്ത് സ്ഥാനാർത്ഥികളാണ് നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൽ മത്സരിച്ചത്.
യുഡിഎഫും എൽഡിഎഫും പി വി അൻവറും തിരഞ്ഞെടുപ്പ് കഴിഞ്ഞതിന് പിന്നാലെ വിജയം അവകാശപ്പെട്ട് രംഗത്ത് വന്നിരുന്നു. രണ്ടായിരത്തിൽ താഴെ വോട്ടിന് എം സ്വരാജ് വിജയിക്കുമെന്നാണ് ഇടതുമുന്നണിയുടെ തിരഞ്ഞെടുപ്പ് കമ്മിറ്റി കണക്കാക്കിയിരിക്കുന്നത്. തിരഞ്ഞെടുപ്പ് കമ്മിറ്റി തയ്യാറാക്കിയ കണക്ക് റിപ്പോർട്ടറിന് ലഭിച്ചു. പോത്തുകൽ, കരുളായി, അമരമ്പലം പഞ്ചായത്തുകളിലും നിലമ്പൂർ നഗരസഭയിലും ലീഡ് ലഭിക്കുമെന്നാണ് എൽഡിഎഫിൻ്റെ കണക്കുകൂട്ടൽ. വഴിക്കടവ്, മൂത്തേടം, എടക്കര, ചുങ്കത്തറ പഞ്ചായത്തുകളിൽ യുഡിഎഫ് ലീഡ് നേടുമെന്നുമാണ് എൽഡിഎഫ് കണക്കാക്കുന്നത്. എം സ്വരാജ് 80233 വോട്ടുകൾ നേടുമ്പോൾ യുഡിഎഫ് സ്ഥാനാർത്ഥി ആര്യാടൻ ഷൗക്കത്ത് 78,595, എൻഡിഎ സ്ഥാനാർത്ഥി അഡ്വ. മോഹൻ ജോർജ് 8335, പി വി അൻവർ 5120 വോട്ടുകൾ വീതം നേടുമെന്നാണ് ഇടതുമുന്നണിയുടെ കണക്കുകളിൽ നിന്ന് വ്യക്തമാക്കുന്നത്. പോത്തുങ്കൽ പഞ്ചായത്തിൽ എം സ്വരാജ് 1042 വോട്ടിൻ്റെ ലീഡ് നേടുമെന്നാണ് എൽഡിഎഫ് കണക്കാക്കുന്നത്. കരുളായി പഞ്ചായത്തിൽ 1367 വോട്ടും, അമരമ്പലത്ത് 1244 വോട്ടും നിലമ്പൂർ നഗരസഭയിൽ 1007 വോട്ടും സ്വരാജിന് മേൽക്കൈ ഉണ്ടാകുമെന്നാണ് എൽഡിഎഫ് തിരഞ്ഞെടുപ്പ് കമ്മിറ്റി കണക്കാക്കുന്നത്. വഴിക്കടവ് പഞ്ചായത്തിൽ 1167 വോട്ടും മൂത്തേടത്ത് 823 വോട്ടും, എടക്കര 338 വോട്ടും ചുങ്കത്തറ 694 വോട്ടും യുഡിഎഫിന് ലീഡ് ലഭിക്കുമെന്നും എൽഡിഎഫ് കണക്ക് കൂട്ടുന്നുണ്ട്.
എന്നാൽ നിലമ്പൂരിൽ 10000 മുതൽ 15000 വരെ ഭൂരിപക്ഷത്തിൽ വിജയിക്കുമെന്നാണ് യുഡിഎഫിന്റെ പ്രാഥമിക വിലയിരുത്തൽ. വഴിക്കടവ് പഞ്ചായത്തിൽ നിന്ന് ഏറ്റവും അധികം ലീഡ് ലഭിക്കുമെന്നാണ് യുഡിഎഫ് പ്രതീക്ഷിക്കുന്നത്. 3500 മുതൽ 4000 വരെ ഭൂരിപക്ഷം വഴിക്കടവിൽ നിന്നും ലഭിക്കുമെന്നും യുഡിഎഫ് കണക്കാക്കുന്നു. മൂവായിരം വോട്ടിന്റെ ലീഡ് മൂത്തേടം പഞ്ചായത്തിൽ നിന്നും ലഭിക്കുമെന്നാണ് യുഡിഎഫ് കണക്ക് കൂട്ടൽ. മുൻ ഡിസിസി പ്രസിഡന്റ് വി വി പ്രകാശിന്റെ നാടായ എടക്കരയിൽ നിന്നും 1500 വോട്ടിന്റെ ലീഡാണ് മുന്നണി പ്രതീക്ഷിക്കുന്നത്. എൽഡിഎഫ് ഭരിക്കുന്ന പോത്തുകല്ല് പഞ്ചായത്തിൽ നിന്നും 1000 വോട്ടിന്റെ ലീഡും തിരഞ്ഞെടുപ്പിന് മുൻപ് അട്ടിമറി നടന്ന ചുങ്കത്തറ പഞ്ചായത്തിൽ 1000 മുതൽ 1500 വോട്ട് വരെ ലീഡ് വരുമെന്നുമാണ് യുഡിഎഫ് കണക്കാക്കിയിരിക്കുന്നത്. എൽഡിഎഫ് ഭരിക്കുന്ന നിലമ്പൂർ മുനിസിപ്പാലിറ്റിയിൽ നിന്നും 1500 വോട്ടിന്റെ ലീഡ് ലഭിക്കുമെന്നാണ് യുഡിഎഫ് കണക്കാക്കുന്നത്. എന്നാൽ അമരമ്പലം, കരുളായി പഞ്ചായത്തുകളിൽ വോട്ട് നില എൽഡിഎഫിന് ഒപ്പമാകുമെന്നാണ് യുഡിഎഫിന്റെ വിലയിരുത്തൽ. മുൻ എംഎൽഎ പി വി അൻവർ നേടുന്ന വോട്ടുകൾ യുഡിഎഫിന് അനുകൂലമാകുമെന്നും എൽഡിഎഫ് കണക്ക് കൂട്ടുന്നു. കഴിഞ്ഞ രണ്ട് തിരഞ്ഞെടുപ്പുകളിലായി അൻവറിലൂടെ എൽഡിഎഫിലെത്തിയ വോട്ടുകളാകും പി വി അൻവർ പിടിക്കുകയെന്നും യുഡിഎഫ് വിലയിരുത്തുന്നുണ്ട്.
ഇരുമുന്നണികളെയും പരാജയപ്പെടുത്തി വിജയിക്കുമെന്ന് പി വി അൻവർ അവകാശപ്പെടുന്നുണ്ട്. നിലമ്പൂരിൽ 75000 വോട്ടുകൾ നേടുമെന്ന് പി വി അൻവർ അവകാശപ്പെടുന്നു. എന്നാൽ യുഡിഎഫ് വോട്ടുകൾ എം സ്വരാജിന് അനുകൂലമായി മറിച്ചുവെന്നും പി വി അൻവർ ആരോപിച്ചിരുന്നു. തൻ്റെ വിജയം തടയാൻ യുഡിഎഫ് 10000ത്തോളം വോട്ടുകൾ എം സ്വരാജിന് മറിച്ച് നൽകിയെന്നാണ് പി വി അൻവർ ആരോപിച്ചത്. എം സ്വരാജ് രണ്ടാം സ്ഥാനത്ത് എത്തുമെന്നും യുഡിഎഫ് സ്ഥാനാർത്ഥി ആര്യാടൻ ഷൗക്കത്ത് മൂന്നാം സ്ഥാനത്തേയ്ക്ക് പോകുമെന്നും തിരഞ്ഞെടുപ്പിൽ താൻ വിജയിക്കുമെന്നും പി വി അൻവർ കഴിഞ്ഞ ദിവസവും അവകാശപ്പെട്ടിരുന്നു. ഇതിനിടെ ഇടതുപക്ഷത്തെ പരാജയപ്പെടുത്താൻ ബിജെപി വോട്ടുകൾ യുഡിഎഫിന് മറിച്ച് നൽകിയെന്ന ആരോപണം എൻഡിഎ സ്ഥാനാർത്ഥി അഡ്വ.മോഹൻ ജോർജ് റിപ്പോർട്ടറിനോട് വെളിപ്പെടുത്തിയിരുന്നു.
ഇടതുമുന്നണിയുടെ ഭാഗമായിരുന്ന പി വി അൻവർ 2016ലും 2021ലും നിലമ്പൂരിൽ വിജയിച്ചിരുന്നു. ഇടതുപക്ഷവുമായി ഉണ്ടായ അഭിപ്രായ ഭിന്നതയെ തുടർന്ന് പി വി അൻവർ രാജിവെച്ചതോടെയാണ് നിലമ്പൂരിൽ ഉപതിരഞ്ഞെടുപ്പ് ആവശ്യമായി വന്നത്. ജൂൺ 19ന് നടന്ന നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൽ 75.27 ശതമാനം പോളിംഗാണ് രേഖപ്പെടുത്തിയത്. നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൽ 2021ലെ നിയമസഭാ തിരഞ്ഞെടുപ്പിനെക്കാൾ 1224 വോട്ടുകൾ കൂടുതൽ പോൾ ചെയ്തിരുന്നു. 2021ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ 173443 വോട്ടാണ് ആകെ പോൾ ചെയ്തതെങ്കിൽ 2025ലെ ഉപതിരഞ്ഞെടുപ്പിൽ 174667 വോട്ടാണ് പോൾ ചെയ്യപ്പെട്ടത്. 2021ലെ നിയമസഭാ തിരഞ്ഞെടുപ്പിലെ പോളിംഗ് ശതമാനം 76.71 ആയിരുന്നു. എന്നാൽ 2024ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ നിലമ്പൂർ നിയമസഭാ മണ്ഡലത്തിലെ പോളിംഗ് 70.99 ശതമാനം ആയിരുന്നു. എന്നാൽ 2025ൽ വയനാട് ലോക്സഭാ മണ്ഡലത്തിൽ നടന്ന ഉപതിരഞ്ഞെടുപ്പിൽ നിലമ്പൂർ നിയമസഭാ മണ്ഡലത്തിലെ പോളിംഗ് 61.91 ശതമാനം മാത്രമായിരുന്നു. ഈ നിലയിൽ സമീപകാലത്ത് കേരളത്തിൽ നടന്ന ഉപതിരഞ്ഞെടുപ്പുകളിൽ ഏറ്റവും കൂടുതൽ പോളിംഗ് നടന്ന നിലമ്പൂരിലെ ഉപതിരഞ്ഞെടുപ്പ് ഫലം 2026ലെ നിയമസഭാ തിരഞ്ഞെടുപ്പിൻ്റെ ട്രെൻഡ് സെറ്ററാകും എന്നാണ് വിലയിരുത്തപ്പെടുന്നത്.
Content Highlights: Nilambur By Election Counting of votes begins at 8 am