'സമരം പതിയിരുന്നല്ല നടത്തേണ്ടത്, നേമത്തുണ്ടായ പ്രതിഷേധം അക്കൗണ്ട് പൂട്ടിച്ചതിലെ വൈരാഗ്യം'; വി ശിവൻകുട്ടി

ഭാരതാംബ വിവാദത്തിൽ ഇന്നലെ രാത്രി മന്ത്രിയുടെ പാപ്പനംകോട് ഓഫീസിന് നേരെ ബിജെപി നടത്തിയ മാർച്ചിൽ സംഘർഷമുണ്ടായിരുന്നു

തിരുവനന്തപുരം: ഭാരതാംബ വിവാദത്തിൽ തനിക്കെതിരെ പ്രതിഷേധിക്കുന്ന പ്രതിപക്ഷ സംഘടനകൾക്കെതിരെ വിമർശനവുമായി വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. എന്തിന് വേണ്ടിയാണ് തന്റെ കാർ എബിവിപി, യുവമോർച്ച, കെഎസ്‌യു എന്നിവർ തടയുന്നതെന്ന് മനസിലായിട്ടില്ല എന്നും ആത്മഹത്യാ സ്‌ക്വാഡ് പോലെ കാറിന് മുന്നിൽ എടുത്തുചാടുന്നത് എന്തിനാണെന്നും മന്ത്രി ചോദിച്ചു. അവരെ പ്രകോപിപ്പിക്കുന്ന ഒരു നടപടിയും താൻ ചെയ്തിട്ടില്ല. പ്രഖ്യാപിച്ച ശേഷം സമരം നടത്തണം. അല്ലാതെ പതിയിരുന്നല്ല നടത്തേണ്ടത്. എന്തിനാണ് സമരം നടത്തുന്നത് എന്ന് അവർക്ക് തന്നെ അറിയില്ല എന്നും മന്ത്രി പറഞ്ഞു.

പ്ലസ് വൺ സീറ്റ് വിഷയത്തിൽ കെഎസ്‌യു നടത്തിയ സമരത്തെയും മന്ത്രി പരിഹസിച്ചു. തിരഞ്ഞെടുപ്പ് കാലത്ത് പോലും അവരുടെ നേതാക്കൾ ഈ വിഷയം പറഞ്ഞിട്ടില്ല എന്നായിരുന്നു പരിഹാസം. ഇടയ്ക്കുണ്ടായ യുവമോർച്ച - എസ്എഫ്ഐ കയ്യാങ്കളിയിൽ, ഒരു സമരം നടക്കുമ്പോൾ സ്വാഭാവികമായും എസ്എഫ്ഐ, ഡിവൈഎഫ്ഐ നേതാക്കൾ വരും എന്നായിരുന്നു മറുപടി. തുടർന്ന് സമരം ചെയ്യുന്നവരെ കൈകാര്യം ചെയ്യാൻ പൊലീസ് ഉണ്ടെന്നും അത് മറ്റാരും ചെയ്യേണ്ട കാര്യമില്ല എന്നും മന്ത്രി വ്യക്തമാക്കി. തമ്പാനൂരിൽ ഇന്നലെയുണ്ടായ പ്രതിഷേധത്തിൽ കലാപം ഉണ്ടാകാനുള്ള മുദ്രാവാക്യങ്ങൾ സമരക്കാർ വിളിച്ചു. സമരത്തിന് താൻ എതിരല്ല, പക്ഷെ അതിന് ഒരു ന്യായവും നീതിയും വേണമെന്നും ശിവൻകുട്ടി വ്യക്തമാക്കി. എന്താണ് ആവശ്യം എന്നത് എബിവിപി നിവേദനം നൽകിയാൽ പരിശോധിക്കുമെന്നും ഭാരതംബ വിഷയമൊഴികെ ബാക്കി എല്ലാം ചർച്ച ചെയ്യുമെന്നും മന്ത്രി വ്യക്തമാക്കി.

നേമത്തുണ്ടായ ബിജെപി പ്രതിഷേധം ഒ രാജഗോപാലിന്റെ അക്കൗണ്ട് പൂട്ടിച്ചതിലെ വൈരാഗ്യമാണെന്നും മന്ത്രി പറഞ്ഞു. തെരുവിൽ മനഃപൂർവം കലാപം ഉണ്ടാക്കാനാണ് അവർ ശ്രമിച്ചത്. ഇതിൽ രാജ്ഭവനിലെ രണ്ട് ആർഎസ്എസുകാർക്കും പങ്കുണ്ട്. അവരാണ് ഗവർണർക്ക് ഉപദേശം കൊടുക്കുന്നത് എന്നും മന്ത്രി വ്യക്തമാക്കി.

ഭാരതാംബ വിവാദത്തിൽ ഇന്നലെ രാത്രി മന്ത്രിയുടെ പാപ്പനംകോട് ഓഫീസിന് നേരെ ബിജെപി നടത്തിയ മാർച്ചിൽ സംഘർഷമുണ്ടായിരുന്നു.ബിജെപി പാപ്പനംകോട് ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിലായിരുന്നു മാർച്ച്. ഭാരതാംബയെ അവഹേളിച്ച മന്ത്രി രാജിവെയ്ക്കണമെന്നായിരുന്നു ബിജെപിയുടെ ആവശ്യം. മന്ത്രിയുടെ ഓഫീസിന് മുന്നിൽ ഭാരതാംബയുടെ ചിത്രം വെച്ച് ബിജെപി പുഷ്പാർച്ചന നടത്തി. പൊലീസുമായി ഉന്തും തള്ളും ഉണ്ടായതിനെത്തുർന്ന് സ്ഥലത്ത് പിന്നീട് സംഘർഷാവസ്ഥയുണ്ടായിരുന്നു.

മറുപടിയായി മന്ത്രിയുടെ ഓഫിസിൽ നിന്ന് സിപിഐഎം പ്രവർത്തകർ മുദ്രാവാക്യവും വിളിച്ചിരുന്നു. ശിവൻകുട്ടിക്ക് അഭിവാദ്യങ്ങൾ എന്ന കൂറ്റൻ ഫ്ലക്സ് സിപിഐഎം പ്രവർത്തകർ ഉയർത്തിയിരുന്നു. ഒരു വർഗീയവാദികൾക്ക് മുന്നിലും കീഴടങ്ങില്ലെന്ന് പ്രഖ്യാപിച്ച ശിവൻകുട്ടി കേരളത്തിന്റെ അഭിമാനമെന്നായിരുന്നു ഫ്ലക്സിൽ ഉണ്ടായിരുന്നത്.

രാജ്ഭവനിലെ കാവിക്കൊടിയേന്തിയ ഭാരതാംബയുടെ ചിത്രത്തിവുമായി ബന്ധപ്പെട്ട് തുടര്‍ച്ചയായി വിവാദങ്ങള്‍ ഉടലെടുക്കുകയാണ്. ഒടുവില്‍ രാജ്ഭവനും സംസ്ഥാന സര്‍ക്കാരും സംയുക്തമായി സംഘടിപ്പിച്ച സ്‌കൗട്ട് ആന്‍ഡ് ഗൈഡ്സ് രാജ്യപുരസ്‌കാര വിതരണ പരിപാടിയില്‍ കാവിക്കൊടി പിടിച്ചുനില്‍ക്കുന്ന ഭാരതാംബയുടെ ചിത്രത്തില്‍ പുഷ്പവൃഷ്ടി നടത്തുകയും മന്ത്രി വി ശിവന്‍കുട്ടി രൂക്ഷമായി വിമര്‍ശിച്ച് പരിപാടിയില്‍ നിന്ന് ഇറങ്ങിപ്പോവുകയും ചെയ്തതാണ് വിവാദമായത്. ഇതിന് പിന്നാലെ ഗവര്‍ണറുടെ ഭരണഘടനാപരമായ അധികാരങ്ങള്‍ എന്തൊക്കെയെന്നത് പാഠപുസ്തകത്തില്‍ ഉള്‍പ്പെടുത്താൻ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. നേരത്തേ പരിസ്ഥിതി ദിനാചരണത്തില്‍ കാവിക്കൊടിയേന്തിയ ഭാരതാംബയുടെ ചിത്രം വെച്ചതില്‍ പ്രതിഷേധിച്ച് കൃഷിമന്ത്രി പി പ്രസാദ് രാജ്ഭവനിലെ പരിപാടി ബഹിഷ്‌കരിച്ചിരുന്നു.

Content Highlights: v sivankutty on protests against him by bjp

To advertise here,contact us