ആര്യാടൻ ഷൗക്കത്തുമായുള്ള അഭിപ്രായ വ്യത്യാസങ്ങൾ ബാധിക്കില്ല;നിലമ്പൂരിൽ നല്ല ഭൂരിപക്ഷം ലഭിക്കും:കുഞ്ഞാലിക്കുട്ടി

'ശക്തമായ ഭരണവിരുദ്ധ വികാരം ഉണ്ടായിട്ടുണ്ട്'

മലപ്പുറം: കണക്കുകൾ അനുസരിച്ച് നിലമ്പൂരിൽ യുഡിഎഫിന് നല്ല ഭൂരിപക്ഷം ഉണ്ടാകുമെന്ന് മുസ്‍ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി. നേരത്തെ പറഞ്ഞതിൽ നിന്ന് ഭൂരിപക്ഷം കുറയില്ലെന്നും നിലമ്പൂരിൽ യുഡിഎഫ് സംവിധാനം ഒറ്റക്കെട്ടായി പ്രവർത്തിച്ചുവെന്നും കുഞ്ഞാലിക്കുട്ടി റിപ്പോർട്ടറിനോട് പ്രതികരിച്ചു.

ശക്തമായ ഭരണവിരുദ്ധ വികാരം ഉണ്ടായിട്ടുണ്ട്. ആര്യാടൻ ഷൗക്കത്തുമായുള്ള അഭിപ്രായ വ്യത്യാസങ്ങൾ ബാധിക്കില്ല. അതിനെക്കാൾ വലിയ അഭിപ്രായ വ്യത്യാസം ആര്യാടൻ മുഹമ്മദുമായി ഉണ്ടായിരുന്നു. എന്നിട്ടും ലീഗും ആര്യാടൻ മുഹമ്മദും ഒന്നിച്ചു പ്രവർത്തിച്ചിട്ടുണ്ട്. ലീഗ് നേതൃത്വം ഒരു തീരുമാനമെടുത്താൽ അന്തിമമാണ്. ലീഗിന്റെ ഒരു വോട്ടെങ്കിലും ചോർന്നോ എന്നത് പരിശോധിക്കുമെന്നും അദ്ദേഹം പറഞ്ഞു.

അൻവർ വിഷയം തിരഞ്ഞെടുപ്പ് ഫലത്തിന്റെ തലേന്ന് ചർച്ച ചെയ്യേണ്ട വിഷയമല്ല. ലീഗ് വേദികളിൽ പി വി അൻവർ പങ്കെടുത്തത് തിരഞ്ഞെടുപ്പ് സഖ്യം ആയിരുന്നില്ല. 2026-ൽ കൃത്യമായ മാനിഫെസ്റ്റോ യുഡിഎഫിന് ഉണ്ടാകും. അതിവേഗം ബഹുദൂരം എന്ന രീതിയിൽ കാര്യങ്ങളിൽ തീരുമാനമെടുക്കുമെന്നും ജനകീയ വിഷയങ്ങളിൽ ശക്തമായ തീരുമാനമുണ്ടാകുമെന്നും കുഞ്ഞാലിക്കുട്ടി കൂട്ടിച്ചേർത്തു.

നിലമ്പൂരിലെ ഫലത്തിൽ 2026-ന്റെ സൂചനകളാകും. മുന്നണി വിപുലീകരണം സംബന്ധിച്ച് യുഡിഎഫ് തീരുമാനിക്കും. നിലവിൽ ഒരു പാർട്ടിയുമായും ചർച്ചയില്ല. ആ വിഷയം വരുമ്പോൾ മാത്രം ചർച്ചയുണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

നാളെയാണ് നിലമ്പൂർ ഉപതിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ. പൂർണ്ണ ആത്മവിശ്വാസത്തിലാണ് എൽഡിഎഫ്-യുഡിഎഫ് മുന്നണികൾ. 2,000 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ എം സ്വരാജ് വിജയിക്കും എന്നാണ് എൽഡിഎഫിന്റെ വിലയിരുത്തൽ. പാർട്ടി വോട്ടുകൾക്ക് പുറമെ നിഷ്പക്ഷ വോട്ടുകൾ കൂടി ഏകീകരിക്കാൻ എം സ്വരാജിലൂടെ സാധിക്കുമെന്നാണ് എൽഡിഎഫിന്റെ പ്രതീക്ഷ. യുഡിഎഫിലെ ഷൗക്കത്ത് വിരുദ്ധ വോട്ടുകൾ കൂടി എം സ്വരാജിന് ലഭിക്കുമെന്നും നേരിയ മാർജിനിൽ വിജയം ഉറപ്പിക്കും എന്നുമാണ് എൽഡിഎഫ് കണക്കുകൂട്ടൽ.

എന്നാൽ 10,000 മുതൽ 15,000 വരെ വോട്ടുകളുടെ ഭൂരിപക്ഷമാണ് ആര്യാടൻ ഷൗക്കത്തിലൂടെ യുഡിഎഫ് പ്രതീക്ഷിക്കുന്നത്. ഭരണവിരുദ്ധ വികാരം വോട്ടായി മാറുമെന്നാണ് പ്രധാന കണക്കുകൂട്ടൽ. വഴിക്കടവ് പഞ്ചായത്തിൽ നിന്ന് മാത്രം 4,000 വോട്ടിന്റെ ഭൂരിപക്ഷമാണ് യുഡിഎഫ് കണക്കുകൂട്ടുന്നത്. എൽഡിഎഫ് വോട്ടിൽ പി വി അൻവർ വിള്ളൽ ഉണ്ടാക്കുമെന്നതും അനുകൂല ഘടകമായി യുഡിഎഫ് കാണുന്നു.

അതേസമയം 25,000 വോട്ടുകൾ നേടി മണ്ഡലത്തിൽ ശക്തി തെളിയിക്കും എന്നാണ് അൻവർ ക്യാമ്പിന്റെ വിശ്വാസം. പിണറായി വിരുദ്ധ വികാരവും വന്യജീവി സംഘർഷം ഉൾപ്പെടെയുള്ള മണ്ഡലത്തിലെ അടിസ്ഥാന പ്രശ്‌നങ്ങളും കത്രിക ചിഹ്നത്തിൽ വോട്ടായി മാറും എന്നാണ് പിവി അൻവറിന്റെ പ്രതീക്ഷ.

മണ്ഡലത്തില്‍ വലിയ മുന്നോട്ടുപോക്ക് ഉണ്ടാക്കാന്‍ കഴിയുമെന്ന വിശ്വാസത്തിലാണ് എന്‍ഡിഎ ക്യാമ്പും. അഡ്വ. മോഹന്‍ ജോര്‍ജിലൂടെ ന്യൂനപക്ഷ വോട്ടുകള്‍ ഏകീകരിക്കാന്‍ കഴിയും എന്നതാണ് എൻഡിഎയുടെ പ്രതീക്ഷ. ചുങ്കത്തറ മാര്‍ത്തോമാ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലാണ് വോട്ടെണ്ണല്‍ നടക്കുക. 263 പോളിങ് സ്റ്റേഷനുകളിലെയും വോട്ടിങ് യന്ത്രങ്ങള്‍ മാര്‍ത്തോമാ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ എത്തിച്ചിരുന്നു. നാളെ രാവിലെ എട്ട് മണിയോടെ വോട്ടെണ്ണല്‍ ആരംഭിക്കും. പെട്ടി പൊട്ടുമ്പോള്‍ നിലമ്പൂരില്‍ ആരു വീഴും ആര് വാഴുമെന്ന് അറിയാന്‍ കാത്തിരിക്കുകയാണ് രാഷ്ട്രീയ കേരളം.

Content Highlights: PK Kunhalikutty about Nilambur by election results

To advertise here,contact us