തിരുവനന്തപുരം: കേരള ഗവർണർ രാജേന്ദ്ര ആർലേക്കർക്കെതിരെ തലസ്ഥാനത്ത് വീണ്ടും എസ്എഫ്ഐ ബാനർ. ആയുർവേദ കോളേജിലാണ് എസ്എഫ്ഐ ബാനർ കെട്ടിയത്. 'ഹിറ്റ്ലർ തോറ്റു, മുസോളിനി തോറ്റു, സാർ സി പിയും തോറ്റുമടങ്ങി. എന്നിട്ടാണോ രാജേന്ദ്രാ' എന്നാണ് ബാനർ. നേരത്തെ തിരുവനന്തപുരം സംസ്‌കൃത കോളേജിലും എസ്എഫ്ഐ ബാനർ കെട്ടിയിരുന്നു. ആർഎസ്എസിന്റെ തറവാട്ട് സ്വത്തല്ല രാജ്ഭവൻ എന്നാണ് ബാനറിൽ ഉണ്ടായിരുന്നത്.
അതേസമയം, ഭാരതാംബ വിവാദത്തിൽ മന്ത്രി വി ശിവൻകുട്ടിക്ക് നേരെയുള്ള ബിജെപി പ്രതിഷേധവും രൂക്ഷമാകുകയാണ്. കോഴിക്കോട് മന്ത്രിക്ക് നേരെ യുവമോർച്ച പ്രവർത്തകർ കരിങ്കൊടി കാണിച്ചു. തളിയിലെ ജൂബിലി ഹോളിലെ ഒരു പരിപാടിയിൽ പങ്കെടുക്കാനെത്തിയപ്പോഴാണ് യുവമോർച്ച പ്രവർത്തകർ കരിങ്കൊടി കാണിച്ചത്. എന്നാൽ ഇതിനിടെ അവിടെയുണ്ടായിരുന്ന എസ്എഫ്ഐ പ്രവർത്തകർ യുവമോർച്ച പ്രവർത്തരുമായി സംഘർഷമുണ്ടായി. ഇതേ തുടർന്ന് പൊലീസ് ഇടപെടുകയായിരുന്നു. തുടർന്ന് പൊലീസെത്തി ഇരു വിഭാഗത്തെയും പിടിച്ചുമാറ്റി.
യുവമോർച്ച പ്രവർത്തകരെ എസ്എഫ്ഐക്കാർക്ക് മർദിക്കാനായി പൊലീസുകാർ ഇട്ടുകൊടുക്കുകയായിരുന്നുവെന്ന് ബിജെപി നേതാക്കൾ ആരോപിച്ചു. ചായ കുടിക്കാൻ പോയ പ്രവർത്തകരെയാണ് മർദിച്ചത് എന്ന് കോഴിക്കോട് ജില്ലാ അധ്യക്ഷൻ കെ പി പ്രകാശ് ബാബു പറഞ്ഞു. തങ്ങളുടെ പ്രവർത്തകരെ സിപിഐഎം പ്രവർത്തകരും പൊലീസും തല്ലി. കൊള്ളാൻ മാത്രം പഠിച്ചവരല്ല തങ്ങൾ. പൊലീസുകാർ ക്രിമിനലുകളെ അറസ്റ്റ് ചെയ്തില്ലെങ്കിൽ അടിക്ക് തിരിച്ചടി നൽകും. അടിച്ചുതീർക്കാനാണെങ്കിൽ അടിച്ചുതീർക്കാം. പൊലീസ് വേണ്ട നടപടി എടുത്തില്ലെങ്കിൽ എന്ത് ചെയ്യണമെന്ന് ബിജെപിക്ക് അറിയാമെന്നും പ്രകാശ് ബാബു പറഞ്ഞിരുന്നു.
രാജ്ഭവനില്‍ കാവിക്കൊടിയേന്തിയ ഭാരതാംബയുടെ ചിത്രത്തിന് മുന്നില്‍ പുഷ്പാര്‍ച്ചന നടത്തിയതുമായി ബന്ധപ്പെട്ട തുടര്‍ച്ചയായി വിവാദങ്ങള്‍ ഉടലെടുക്കുകയാണ്. ഒടുവില്‍ രാജ്ഭവനും സംസ്ഥാന സര്‍ക്കാരും സംയുക്തമായി സംഘടിപ്പിച്ച സ്‌കൗട്ട് ആന്‍ഡ് ഗൈഡ്‌സ് രാജ്യപുരസ്‌കാര വിതരണ പരിപാടിയില്‍ കാവിക്കൊടി പിടിച്ചുനില്‍ക്കുന്ന ഭാരതാംബയുടെ ചിത്രത്തില്‍ പുഷ്പവൃഷ്ടി നടത്തുകയും മന്ത്രി വി ശിവന്‍കുട്ടി രൂക്ഷമായി വിമര്‍ശിച്ച് പരിപാടിയില്‍ നിന്നും ഇറങ്ങിപ്പോരുകയും ചെയ്തതാണ് ഒടുവിൽ വിവാദമായത്. പരിസ്ഥിതി ദിനാചരണത്തില്‍ ഇതേചിത്രം വെച്ചതില്‍ പ്രതിഷേധിച്ച് കൃഷിമന്ത്രി പി പ്രസാദ് രാജ്ഭവനിലെ പരിപാടി ബഹിഷ്‌കരിച്ചിരുന്നു. ഇതിനിടെ ഗവര്‍ണറുടെ ഭരണഘടനാപരമായ അധികാരങ്ങള്‍ എന്തൊക്കെയെന്നത് പാഠപുസ്തകത്തില്‍ ഉള്‍പ്പെടുത്താനും സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചു.
Content Highlights: SFI banner against Kerala governor at ayurveda college