റീ അപ്പോയിന്റ്‌മെന്റ് ഓർഡറിന് കൈക്കൂലി വാങ്ങിയ കേസ്; രണ്ടാംപ്രതിയായ സെക്രട്ടേറിയറ്റ് ജീവനക്കാരൻ പിടിയിൽ

റീ അപ്പോയിന്റ്‌മെന്റ് ഓര്‍ഡര്‍ നല്‍കുന്നതിന് ഒന്നരലക്ഷം രൂപയാണ് കൈക്കൂലി വാങ്ങിയത്

കോട്ടയം: റീ അപ്പോയിന്റ്‌മെന്റ് ഓർഡറിന് കൈക്കൂലി വാങ്ങിയ കേസിൽ രണ്ടാംപ്രതിയായ സെക്രട്ടേറിയറ്റ് ജീവനക്കാരൻ വിജിലൻസ് പിടിയിൽ. സെക്രട്ടേറിയറ്റിലെ വിദ്യാഭ്യാസ വകുപ്പിലെ ജീവനക്കാരനായ തിരുവനന്തപുരം മൂതല സ്വദേശി സുരേഷ് ബാബുവാണ് പിടിയിലായത്. ഇന്ന് ഉച്ചയോടെ മൂതലയിലെ വീട്ടിൽ നിന്ന് കോട്ടയം വിജിലൻസ് സംഘമാണ് സുരേഷ് ബാബുവിനെ കസ്റ്റഡിയിൽ എടുത്തത്.

ഈ മാസം ഏഴിനായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. കോട്ടയം പാലായിലെ സ്വകാര്യ സ്കൂളിലെ അധ്യാപകരിൽ നിന്ന് കൈക്കൂലി വാങ്ങുന്നതിനിടെ വിരമിച്ച അധ്യാപകനും വടകര സ്വദേശിയുമായ വിജയൻ പിടിയിലാകുകയായിരുന്നു. റീ അപ്പോയിന്റ്‌മെന്റ് ഓര്‍ഡര്‍ നല്‍കുന്നതിന് ഒന്നരലക്ഷം രൂപയാണ് ഇയാൾ കൈക്കൂലി വാങ്ങിയത്. കൈക്കൂലി വാങ്ങുന്നതിനിടെ എറണാകുളത്തുനിന്നുമാണ് ഇയാൾ പിടിയിലായത്. ഈ കേസിൽ രണ്ടാം പ്രതിയായാണ് സുരേഷ് ബാബുവിനെ പ്രതി ചേർത്തിരിക്കുന്നത്. ഇയാൾ സുരേഷ് ബാബുവിന് വേണ്ടി പ്രവർത്തിച്ചു എന്നാണ് വിജിലൻസ് കണ്ടെത്തൽ. അധ്യാപകരെ സമീപിക്കാൻ സെക്രട്ടേറിയറ്റിൽ നിന്ന് വിവരങ്ങൾ വിജയന് ചോർത്ത് നൽകിയത് സുരേഷ് ബാബു ആണെന്നും വിജിലൻസ് കണ്ടെത്തിയിരുന്നു.

Content Highlights- Secretariat employee, second accused in bribery case for reappointment order, arrested

To advertise here,contact us