മതവിശ്വാസത്തെ ഉപയോഗിച്ച് താലിബാനിസം നടപ്പിലാക്കാന്‍ ശ്രമം; എസ്ഡിപിഐയുടെ വികൃതമുഖം വ്യക്തമായി: കെ കെ രാഗേഷ്

നടന്നത് എസ്ഡിപിഐയുടെ സദാചാര ഗുണ്ടാവിളയാട്ടമാണെന്നും കെ കെ രാഗേഷ്

കണ്ണൂര്‍: കണ്ണൂര്‍ കായലോട് എസ്ഡിപിഐയുടെ വിചാരണയില്‍ മനംനൊന്ത് ജീവനൊടുക്കിയ റസീനയുടെ ആണ്‍സുഹൃത്തിനെ സിപിഐഎം പ്രവര്‍ത്തകനാക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്ന് സിപിഐഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി കെ കെ രാഗേഷ്. കൊടുംപാതകം മറച്ചുവെയ്ക്കാനുള്ള എസ്ഡിപിഐയുടെ തന്ത്രമാണിത്. ആണ്‍സുഹൃത്തിന് സിപിഐഎമ്മുമായി ബന്ധമില്ല. അദ്ദേഹത്തിന്റെ രാഷ്ട്രീയം പ്രശ്‌നമല്ലെന്നും കെ കെ രാഗേഷ് പറഞ്ഞു.

കായലോട് നടന്നത് ആള്‍ക്കൂട്ട വിചാരണയാണെന്നും കെ കെ രാഗേഷ് പറഞ്ഞു. ഏഴ് മണിക്കൂര്‍ സമയമാണ് യുവതിയുടെ ആണ്‍സുഹൃത്തിനെ വിചാരണ ചെയ്തത്. നടന്നത് എസ്ഡിപിഐയുടെ സദാചാര ഗുണ്ടാവിളയാട്ടമാണ്. സംഭവത്തോടെ എസ്ഡിപിഐയുടെ വികൃതമുഖം വ്യക്തമായെന്നും കെ കെ രാഗേഷ് പറഞ്ഞു. പൊലീസിന്റെ ചുമതല ഏറ്റെടുത്ത് സദാചാര ഗുണ്ടാപണി എസ്ഡിപിഐ നടത്തുന്നത് ചോദ്യം ചെയ്യപ്പെടണമെന്നും അദ്ദേഹം പറഞ്ഞു.

സ്ത്രീകളോട് ഫത്വവ ഇറക്കി എങ്ങനെ ജീവിക്കണമെന്ന് കല്‍പിക്കുകയാണ് എസ്ഡിപിഐ. താലിബാന്റെ അതേ പതിപ്പാണ് ഇവിടെ നടപ്പിലാക്കാന്‍ ശ്രമിക്കുന്നത്. കായലോട് നടന്നത് കൊലപാതകമാണ്. കേരളം ജനാധിപത്യ ഇന്ത്യയുടെ ഭാഗമാണെന്ന് എസ്ഡിപിഐ മനസിലാക്കണം. മതവിശ്വാസത്തെ ഉപയോഗിച്ച് താലിബാനിസം നടപ്പിലാക്കാനാണ് ശ്രമം നടക്കുന്നതെന്നും കെ കെ രാഗേഷ് ആഞ്ഞടിച്ചു.

ആള്‍ക്കൂട്ട വിചാരണയ്ക്ക് പിന്നാലെ ചൊവ്വാഴ്ചയായിരുന്നു യുവതിയെ വീടിനുള്ളില്‍ തൂങ്ങി മരിച്ചനിലയില്‍ കണ്ടെത്തിയത്. സംഭവത്തില്‍ പറമ്പായി സ്വദേശികളായ എംസി മന്‍സിലില്‍ വി സി മുബഷീര്‍, കണിയാന്റെ വളപ്പില്‍ കെ എ ഫൈസല്‍, കൂടത്താന്‍കണ്ടി ഹൗസില്‍ വി കെ റഫ്നാസ് എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇവരെ കോടതിയില്‍ ഹാജരാക്കിയ ശേഷം റിമാന്‍ഡ് ചെയ്തു. കഴിഞ്ഞ ഞായറാഴ്ച വൈകുന്നേരം യുവതി കായലോട് അച്ചങ്കര പള്ളിക്ക് സമീപം കാറിനരികില്‍ ആണ്‍സുഹൃത്തിനോട് സംസാരിച്ചു നില്‍ക്കുന്നത് ഇവര്‍ ചോദ്യം ചെയ്തിരുന്നു. ആത്മഹത്യാക്കുറില്‍ നിന്ന് ലഭിച്ച സൂചനയുടെ അടിസ്ഥാനത്തിലായിരുന്നു അറസ്റ്റ് നടപടികളിലേക്ക് പൊലീസ് കടന്നത്.

Content Highlights- k k ragesh against sdpi on kayalode woman death case

To advertise here,contact us