'രാജ്ഭവന്‍ ആര്‍എസ്എസിന്റെ തറവാട് സ്വത്തല്ല'; തിരുവനന്തപുരം സംസ്‌കൃത കോളേജില്‍ ബാനര്‍ കെട്ടി എസ്എഫ്‌ഐ

ഗവർണർ രാജേന്ദ്ര ആർലേക്കർക്കെതിരെ നിലപാട് കടുപ്പിച്ച് എസ്എഫ്ഐ

തിരുവനന്തപുരം: ഭാരതാംബ വിവാദത്തില്‍ ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കര്‍ക്കെതിരെ പ്രതിഷേധം കടുപ്പിക്കാന്‍ എസ്എഫ്‌ഐ. തിരുവനന്തപുരം സംസ്‌കൃത കോളേജില്‍ ഗവര്‍ണര്‍ക്കെതിരെ എസ്എഫ്‌ഐ ബാനര്‍ കെട്ടി. രാജ്ഭവന്‍ ആര്‍എസ്എസിന്റെ തടവാട് സ്വത്തല്ല എന്ന് വ്യക്തമാക്കിക്കൊണ്ടുള്ള ബാനറാണ് കോളേജിന്റെ കവാടത്തിന് മുന്നില്‍ കെട്ടിയിരിക്കുന്നത്.

രാജ്ഭവനിലെ ഭാരതാംബ വിവാദത്തില്‍ ഗവര്‍ണര്‍ക്കെതിരെ എസ്എഫ്‌ഐ രാജ്ഭവനിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തിയിരുന്നു. ഗവര്‍ണറെ ഭരണഘടന പഠിപ്പിക്കും എന്ന ബാനര്‍ ഉയര്‍ത്തിയായിരുന്നു എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ മാര്‍ച്ച് നടത്തിയത്. പ്രതിഷേധ മാര്‍ച്ച് പൊലീസ് ബാരിക്കേഡ് കെട്ടി തടഞ്ഞു. പ്രവര്‍ത്തകര്‍ ബാരിക്കേഡ് മറികടക്കാന്‍ ശ്രമിച്ചത് സംഘര്‍ഷമുണ്ടാക്കി. പിന്നാലെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചാണ് പ്രവര്‍ത്തകരെ അവിടെ നിന്ന് മാറ്റിയത്. ഭരണഘടനയുടെ താളുകള്‍ ഗവര്‍ണറെ പഠിപ്പിക്കുമെന്ന് എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ പറഞ്ഞു. ആര്‍എസ്എസിന്റെ തറവാട് സ്വത്തല്ല കേരളമെന്നും അതിന്റെ പേരില്‍ പണിതതല്ല രാജ്ഭവനെന്നും എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറി പി എസ് സഞ്ജീവും പറഞ്ഞിരുന്നു.

രാജ്ഭവനില്‍ സ്‌കൗട്ട് ആന്‍ഡ് ഗൈഡ്സുമായി ബന്ധപ്പെട്ട് സംഘടിപ്പിച്ച പരിപാടിയില്‍ 'ഭാരതാംബ'യുടെ ചിത്രം പ്രദര്‍ശിപ്പിച്ചതാണ് പുതിയ വിവാദത്തിന് വഴിവെച്ചത്. രാജ്ഭവന്റെ നടപടിയിൽ പ്രതിഷേധിച്ച് മന്ത്രി വി ശിവന്‍കുട്ടി ഇറങ്ങിപ്പോയിരുന്നു. പരിപാടിയില്‍ ചിത്രം വെയ്ക്കില്ലെന്ന് മന്ത്രിക്ക് ഉറപ്പു ലഭിച്ചിരുന്നു. എന്നാല്‍ പരിപാടിയില്‍ പങ്കെടുക്കാന്‍ മന്ത്രി എത്തിയപ്പോള്‍ വേദിയില്‍ ഭാരതാംബയുടെ ചിത്രത്തില്‍ പൂവിട്ട് പൂജിക്കുന്നതാണ് കണ്ടത്. അധ്യക്ഷ പ്രസംഗത്തില്‍ ഭാരതാംബയുടെ ചിത്രം വെച്ചതിനെ ഗവര്‍ണര്‍ ഇരിക്കെത്തന്നെ രൂക്ഷഭാഷയില്‍ വിമര്‍ശിച്ച മന്ത്രി ശേഷം വേദി വിടുകയായിരുന്നു.കാവിക്കൊടി പിടിച്ചുനില്‍ക്കുന്ന വനിതയുടെ ചിത്രം തിരുവനന്തപുരത്തെ ആര്‍എസ്എസ് ശാഖയിലാണ് കൊണ്ടുവെയ്ക്കേണ്ടതെന്നായിരുന്നു മാധ്യമങ്ങളെ കണ്ടപ്പോള്‍ മന്ത്രി ശിവന്‍കുട്ടി പ്രതികരിച്ചത്. ഇതിന് പിന്നാലെ ഗവർണറെ ഭരണഘടന പഠിപ്പിക്കുമെന്ന് വ്യക്തമാക്കി എസ്എഫ്ഐ രംഗത്തെത്തിയിരുന്നു.

Content Highlights- Sfi placed banner against governor rajendra arlekar in TVM Sanskrit College

To advertise here,contact us