തിരുവനന്തപുരം: വന്ദേ ഭാരതിലെ ഭക്ഷണത്തിന്റെ നിലവാരത്തെക്കുറിച്ചുള്ള പരാതികൾ തങ്ങൾക്ക് ലഭിച്ചിട്ടില്ലെന്ന റെയിൽവെയുടെ വാദം പൊളിയുന്നു. 9 മാസത്തിനിടെ 319 പരാതികൾ ലഭിച്ചതും നാല് മാസത്തിനിടെ 14.87 ലക്ഷം രൂപ പിഴ ചുമത്തിയതും സംബന്ധിച്ചുള്ള വിവരാകാശ രേഖകൾ റിപ്പോർട്ടറിന് ലഭിച്ചു. കേരളത്തിലോടുന്ന വന്ദേഭാരതിൽ നിന്ന് മാത്രമാണ് ഇത്രയും പരാതികളുണ്ടായിരിക്കുന്നത്. പിഴ അടച്ച ശേഷവും തെറ്റാവർത്തിച്ചാൽ കരാർ റദ്ദ് ചെയ്യണമെന്നും കമ്പനിയെ വിലക്കണമെന്നുമാണ് ചട്ടം. എന്നാൽ കരാറുകൾ റദ്ദാക്കാൻ റെയിൽവേ കൂട്ടാക്കിയിരുന്നില്ലെന്നും ആക്ഷേപമുണ്ട്.
എറണാകുളത്തുനിന്ന് നേരത്തെ വന്ദേ ഭാരതിലടക്കം വിതരണം ചെയ്യാൻ വെച്ചിരുന്ന പഴകിയ ഭക്ഷണം പിടികൂടിയിരുന്നു. 'ബൃദ്ധാവന്‍ ഫുഡ് പ്രൊഡക്ഷന്‍' എന്ന പേരില്‍ കടവന്ത്രയില്‍ സ്വകാര്യവ്യക്തി നടത്തുന്ന സ്ഥാപനത്തില്‍ നിന്നായിരുന്നു ഭക്ഷണം പിടികൂടിയത്. തുടർന്ന് പിഴ ഈടാക്കിയിരുന്നു. കോര്‍പ്പറേഷന്റെ ആരോഗ്യവിഭാഗം നടത്തിയ പരിശോധനയിലാണ് പഴകിയ നിലയില്‍ ഭക്ഷണം പിടികൂടിയത്. അടച്ചുവെക്കാതെ ഈച്ചയരിക്കുന്ന നിലയിലായിരുന്നു ഭക്ഷണം. വന്ദേഭാരതിന്റെ സ്റ്റിക്കര്‍ പതിച്ച ഭക്ഷണ പൊതികളും ഇവിടെ നിന്നും കണ്ടെത്തിയിരുന്നു. യാതൊരു മാനദണ്ഡങ്ങളും പാലിക്കാതെയാണ് സ്ഥാപനം പ്രവര്‍ത്തിക്കുന്നതെന്ന് ആരോഗ്യ വിഭാഗം കണ്ടെത്തിയിരുന്നു. മലിന ജലം ഒഴുക്കാന്‍ സംവിധാനം ഇല്ലാത്ത കേന്ദ്രത്തിലെ വെള്ളം തൊട്ടടുത്ത തോട്ടിലേക്കാണ് ഒഴുക്കിവിട്ടിരുന്നത്.
വന്ദേ ഭാരതിന് പുറമെ യാത്രക്കാർ കൂടുതലായും ആശ്രയിക്കുന്ന ദീർഘദൂര തീവണ്ടികളിലും ഈ സ്ഥാപനം ഭക്ഷണം വിതരണം ചെയ്തിരുന്നു. കേരളത്തിലൂടെ സർവ്വീസ് നടത്തുന്ന ഏറ്റവും തിരക്കേറിയ ട്രെയിനുകളായ മംഗള ലക്ഷദ്വീപ്, കേരള എക്സ്പ്രസ്സ്, ജയന്തി ജനത എക്സ്പ്രസ്, കൊച്ചുവേളി – ഗോരഖ്പൂർ രപ്തിസാഗർ, ജാംനഗർ – തിരുനെൽവേലി എക്സ്പ്രസ് തുടങ്ങിയ ട്രെയിനുകളിലേക്കാണ് സ്ഥാപനം ഭക്ഷണം വിതരണം ചെയ്യാറുള്ളത്.
Content Highlights: Railway claim that no complaint recieved regarding vande bharat food false