മലപ്പുറം: നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൽ എം സ്വരാജ് വിജയിക്കുമെന്ന് എൽഡിഎഫ് വിലയിരുത്തൽ. രണ്ടായിരത്തിൽ താഴെ വോട്ടിന് എം സ്വരാജ് വിജയിക്കുമെന്നാണ് ഇടതുമുന്നണിയുടെ തിരഞ്ഞെടുപ്പ് കമ്മിറ്റി കണക്കാക്കുന്നത്. തിരഞ്ഞെടുപ്പ് കമ്മിറ്റി തയ്യാറാക്കിയ കണക്ക് റിപ്പോർട്ടറിന് ലഭിച്ചു. പോത്തുകൽ, കരുളായി, അമരമ്പലം പഞ്ചായത്തുകളിലും നിലമ്പൂർ നഗരസഭയിലും ലീഡ് ലഭിക്കുമെന്നാണ് എൽഡിഎഫിൻ്റെ കണക്ക് കൂട്ടൽ. വഴിക്കടവ്, മൂത്തേടം, എടക്കര, ചുങ്കത്തറ പഞ്ചായത്തുകളിൽ യുഡിഎഫ് ലീഡ് നേടുമെന്നുമാണ് എൽഡിഎഫ് കണക്കാക്കുന്നത്.
എം സ്വരാജ് 80233 വോട്ടുകൾ നോടുമ്പോൾ യുഡിഎഫ് സ്ഥാനാർത്ഥി ആര്യാടൻ ഷൗക്കത്ത് 78,595, എൻഡിഎ സ്ഥാനാർത്ഥി അഡ്വ. മോഹൻ ജോർജ് 8335, പി വി അൻവർ 5120 വോട്ടുകൾ വീതം നേടുമെന്നാണ് ഇടതുമുന്നണിയുടെ കണക്കുകളിൽ നിന്ന് വ്യക്തമാക്കുന്നത്. പോത്തുങ്കൽ പഞ്ചായത്തിൽ എം സ്വരാജ് 1042 വോട്ടിൻ്റെ ലീഡ് നേടുമെന്നാണ് എൽഡിഎഫ് കണക്കാക്കുന്നത്. കരുളായി പഞ്ചായത്തിൽ 1367 വോട്ടും, അമരമ്പലത്ത് 1244 വോട്ടും നിലമ്പൂർ നഗരസഭയിൽ 1007 വോട്ടും സ്വരാജിന് മേൽക്കൈ ഉണ്ടാകുമെന്നാണ് എൽഡിഎഫ് തിരഞ്ഞെടുപ്പ് കമ്മിറ്റി കണക്കാക്കുന്നത്. വഴിക്കടവ് പഞ്ചായത്തിൽ 1167 വോട്ടും മൂത്തേടത്ത് 823 വോട്ടും, എടക്കര 338 വോട്ടും ചുങ്കത്തറ 694 വോട്ടും യുഡിഎഫിന് ലീഡ് ലഭിക്കുമെന്നും എൽഡിഎഫ് കണക്ക് കൂട്ടുന്നുണ്ട്.
നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് മികച്ച വിജയം നേടുമെന്ന് സ്ഥാനാര്‍ത്ഥി എം സ്വരാജ് നേരത്തെ പ്രതികരിച്ചിരുന്നു. നല്ല പ്രതീക്ഷയുണ്ടെന്നും അദ്ദേഹം നിലമ്പൂരില്‍ മാറ്റം പ്രകടമായിരുന്നുവെന്നും സ്വരാജ് അഭിപ്രായപ്പെട്ടിരുന്നു. ഭരണ വിരുദ്ധ പ്രതികരണമുണ്ടായിട്ടില്ലെന്നും സ്വരാജ് ചൂണ്ടിക്കാണിച്ചു, സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തില്‍ പങ്കെടുക്കാൻ തിരുവനന്തപുരത്തെത്തിയ സ്വരാജ് മാധ്യമങ്ങളോട് പ്രതികരിക്കുമ്പോഴായിരുന്നു വിജയ പ്രതീക്ഷ പങ്കുവെച്ചത്.
Content Highlights: LDF says Swaraj will win with a majority of less than 2000 votes