തിരുവനന്തപുരം: ഗവർണറുടെ ഭരണഘടനാപരമായ അധികാരങ്ങൾ എന്തൊക്കെയെന്നത് പാഠപുസ്തകത്തിൽ ഉൾപ്പെടുത്താൻ സംസ്ഥാന സർക്കാർ. ഈ വർഷം പത്താം ക്ലാസ് സാമൂഹ്യ ശാസ്ത്രം പുസ്തകത്തിലെ രണ്ടാം വോള്യത്തിൽ ഉൾപ്പെടുത്താനാണ് നീക്കം. ജനാധിപത്യ മൂല്യങ്ങൾ പഠിക്കേണ്ട യഥാർത്ഥ ഇടങ്ങൾ വിദ്യാലയങ്ങളാണെന്നും കുട്ടികൾ ഒരു കാര്യവും തെറ്റായി മനസിലാക്കാൻ പാടില്ല എന്നും തീരുമാനം അറിയിച്ചുകൊണ്ട് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി പറഞ്ഞു. കുട്ടികളോട് ഭാരതാംബയെ പൂജിക്കണം സ്മരിക്കണം എന്നാണ് ഗവർണർ പറഞ്ഞത്. ഭരണഘടനാ വിരുദ്ധമായ കാര്യമായതിനാൽ ആ പ്രസംഗം ഗവർണർ പിൻവലിക്കണം. ഈ അവസരത്തിൽ കുട്ടികൾ ഗവർണറുടെ അധികാരങ്ങളെക്കുറിച്ച് പഠിക്കണമെന്നും ശിവൻകുട്ടി പറഞ്ഞു. അടുത്ത വർഷം 11,12 ക്ലാസുകളിലെ പാഠപുസ്തകത്തിലും ഗവർണറുടെ അധികാരങ്ങൾ ഉൾപ്പെടുത്തുമെന്നും മന്ത്രി അറിയിച്ചു.
ഭാരതാംബയുടെ ചിത്രത്തിൽ കുട്ടികൾക്ക് സംശയമുണ്ടെങ്കിൽ പാഠപുസ്തകത്തിൽ അവ ഉൾപ്പെടുത്തുമെന്ന് മന്ത്രി നേരത്തെ റിപ്പോർട്ടറിനോട് പറഞ്ഞിരുന്നു.ഭാരതാംബ ചിത്രം ഔദ്യോഗിക പരിപാടിയ്ക്ക് ഉപയോഗിച്ച ഗവർണർക്ക് നേരെ കനത്ത വിമർശനം ശിവൻകുട്ടി അഴിച്ചുവിട്ടിരുന്നു. ആർഎസ്എസ് ചിഹ്നം വെച്ച് പൂജിക്കേണ്ട സ്ഥലമല്ല രാജ്ഭവൻ. ഭാരതാംബയുടെ ചിത്രമുണ്ടെങ്കിൽ താൻ ഇനിയും പങ്കെടുക്കില്ല എന്നും ഗവർണർക്ക് സർക്കാരിനെ വെല്ലുവിളിക്കാനാകില്ല എന്നും മന്ത്രി വ്യക്തമാക്കിയിരുന്നു. തുടർന്ന് ആരിഫ് മുഹമ്മദ് ഖാനും ആർലേക്കർക്കും രണ്ട് അജണ്ടയാണെന്നും മന്ത്രി പറഞ്ഞു. ഭാരതാംബയുടെ ചിത്രം ഗവർണർ ആർഎസ്എസ് കാര്യാലയത്തിൽ കൊണ്ട് വെക്കട്ടെ. പ്രകോപനം ഉണ്ടാക്കാനും നിയമസഭ തെരഞ്ഞെടുപ്പിൽ ബിജെപിക്ക് അനുകൂലമായി പ്രവർത്തിക്കാനുമാണ് ഗവർണറുടെ ശ്രമമെന്നും മന്ത്രി കുറ്റപ്പെടുത്തി.
അതേസമയം, വിവാദത്തിന് പിന്നാലെ നിലപാട് രാജ്ഭവൻ നിലപാട് കടുപ്പിച്ചിരുന്നു. ഭാരതാംബയുടെ ചിത്രം മാറ്റാൻ സാധിക്കില്ലെന്നും എല്ലാ ഉദ്ഘാടനത്തിനും ആ ചിത്രം അവിടെത്തന്നെ ഉണ്ടാകുമെന്നുമാണ് രാജ്ഭവൻ നിലപാട്. ചിത്രത്തിന് മുന്നിൽ വിളക്കുവെക്കുമെന്നുമാണ് രാജ്ഭവൻ പറഞ്ഞു. ഇതോടെ ഇനി രാജ്‌ഭവനിൽ സർക്കാർ പരിപാടികൾ നടക്കാനുള്ള സാധ്യതകൾ മങ്ങിയെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്. സർക്കാരിൻ്റെ ഉദ്ഘാടന പരിപാടികളൊന്നും ഇനി രാജ്ഭവനിൽ നടന്നേക്കില്ല. സത്യപ്രതിജ്ഞ മാത്രമാകും നടക്കുക. ശിവൻകുട്ടിയുടെ പ്രോട്ടോകോൾ ലംഘനത്തിൽ രാജ്ഭവൻ കൂടുതൽ നടപടികളിലേക്ക് കടക്കില്ല. മന്ത്രിക്കെതിരായ പ്രസ്താവനയിൽ വിവാദം അവസാനിപ്പിക്കാനാണ് തീരുമാനം.
ഭാരതാംബ വിവാദത്തിൽ നിയമപരമായ നടപടികളിലേക്ക് കടക്കാൻ സർക്കാർ പദ്ധതിയിടുന്നുണ്ട്. ഇത് സംബന്ധിച്ച്നിയമ സെക്രട്ടറിയോട് നിയമോപദേശം തേടിയിരിക്കുകയാണ്. ചീഫ് സെക്രട്ടറിയാണ് വിവാദത്തിൽ സർക്കാരിന് എന്തൊക്കെ ചെയ്യാനാകുമെന്ന് ചോദിച്ചിരിക്കുന്നത്. രാജ്ഭവനിലെ പരിപാടിയിൽ എന്തൊക്കെ ചിഹ്നങ്ങൾ വെക്കണമെന്ന പ്രോട്ടോക്കോൾ ഉണ്ടോ, മന്ത്രിസഭക്ക് ഇക്കാര്യത്തിൽ ഉപദേശം നൽകാനാകുമോ എന്ന് വ്യക്തമാക്കണമെന്നാണ് നിർദേശം. മറുപടിക്ക് ശേഷം സർക്കാർ തുടർനടപടികൾ സ്വീകരിക്കും.
ഇന്നലെയാണ് രാജ്ഭവനിൽ സ്‌കൗട്ട് ആൻഡ് ഗൈഡ്‌സ് പരിപാടിയിൽ ഭാരതാംബയുടെ ചിത്രം വെച്ചതിൽ പ്രതിഷേധിച്ച് മന്ത്രി വി ശിവൻകുട്ടി ഇറങ്ങിപ്പോയത്. ചിത്രം വെക്കില്ലെന്ന് നേരത്തെ മന്ത്രിക്ക് ഉറപ്പ് ലഭിച്ചിരുന്നു. എന്നാൽ മന്ത്രി എത്തിയപ്പോൾ വേദിയിൽ ഭാരതാംബയുടെ ചിത്രം ഉണ്ടായിരുന്നു. ഇതോടെ മന്ത്രി പരിപാടിയിൽ നിന്ന് ഇറങ്ങിപ്പോകുകയായിരുന്നു. രാജ്ഭവൻ തനി രാഷ്ട്രീയ കേന്ദ്രമാകുകയാണെന്നും കുട്ടികളെ അഭിസംബോധന ചെയ്ത ശേഷം താൻ പരിപാടി ബഹിഷ്കരിക്കുകയായിരുന്നെന്നും ശിവന്‍കുട്ടി നേരത്തെ പ്രതികരിച്ചിരുന്നു.
Content Highlights: government to include governors rights and duties in textbooks