തിരുവനന്തപുരം: വിതുരയില്‍ കാട്ടാന ആക്രമണത്തില്‍ നിന്ന് തലനാരിഴക്ക് രക്ഷപ്പെട്ട് വീട്ടമ്മ. ബുധനാഴ്ച പുലര്‍ച്ചെയായിരുന്നു സംഭവം. ആലുമ്മൂട് കളമുട്ടുപ്പാറയില്‍ രാധയാണ് മരണമുഖത്ത് നിന്ന് തലനാരിഴയ്ക്ക് രക്ഷപ്പെട്ടത്. തിരുവനന്തപുരം വിതുര മണലി ട്രൈബല്‍ സെറ്റില്‍മെന്റിലെത്തിയ കാട്ടാനക്കൂട്ടം രാധയുടെ വീട് തകര്‍ക്കുകയായിരുന്നു. ആനയെ കണ്ട് രാധ സ്ഥലത്ത് നിന്ന് ഓടി രക്ഷപ്പെട്ടു. എന്നാല്‍ ഓട്ടത്തിനിടയില്‍ വീണ രാധയ്ക്ക് പരിക്കേറ്റിട്ടുണ്ട്. ആക്രമണത്തിൽ രാധയുടെ വീട് പൂര്‍ണമായി തകര്‍ന്നു. ആക്രമണം നടന്ന സ്ഥലത്ത് വന്യമൃഗങ്ങളുടെ ആക്രമണം രൂക്ഷമാണെന്ന് നാട്ടുകാര്‍ പ്രതികരിച്ചു.
അതേ സമയം, പാലക്കാടും ഇന്ന് കാട്ടാന ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടിരുന്നു. പാലക്കാട് മുണ്ടൂരിലാണ് കാട്ടാന ആക്രമണമുണ്ടായത്. ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടു. ഞാറക്കോട് സ്വദേശി കുമാരൻ(61) ആണ് മരിച്ചത്. ഇന്ന് പുലർച്ചെ 3.30നായിരുന്നു സംഭവം. മൂത്രമൊഴിക്കാനായി വീട്ടുമുറ്റത്തെത്തിയ കുമാരനെ കാട്ടാന ആക്രമിക്കുകയായിരുന്നു. ആന ഇപ്പോഴും ജനവാസ മേഖലയിൽ തന്നെ തുടരുകയാണ്. ഒരു മാസത്തിനിടെ പാലക്കാട് ജില്ലയിൽ കാട്ടാന ആക്രമണത്തിൽ 3 പേരാണ് കൊല്ലപ്പെട്ടത്. ഇതുകൂടാതെ രണ്ടുമാസം മുമ്പ് കുമാരന്റെ വീടിനു സമീപമുള്ള കയറാങ്കോട് കാട്ടാൻ ആക്രമണത്തിൽ അലൻ എന്ന യുവാവും കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ടിരുന്നു.
Content Highlights- Wild elephant attack in Thiruvananthapuram too; Housewife barely escapes