'ആരെയും വിളിച്ചതല്ല; പാർട്ടി പ്രവർത്തകനെന്ന നിലയിൽ ഒരു ഉത്തരവാദിത്തമുണ്ട്'; തരൂരിനെതിരെ തിരുവഞ്ചൂർ രാധാകൃഷ്ണൻ

വിളിച്ചിട്ടില്ലെങ്കില്‍ അത് ചെറിയ കാര്യമാണെന്നും സംസാരിച്ച് തീര്‍ക്കണമെന്നും തിരുവഞ്ചൂര്‍

തിരുവനന്തപുരം: നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ തന്നെ ആരും ക്ഷണിച്ചില്ലായെന്ന ശശി തരൂര്‍ എംപിയുടെ വെളിപ്പെടുത്തലില്‍ പ്രതികരണവുമായി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. ആരെയും വിളിച്ചതല്ലെന്നും പാര്‍ട്ടി പ്രവര്‍ത്തകനെന്ന നിലയില്‍ സ്വാഭാവികമായും ഒരു ഉത്തരവാദിത്തമുണ്ടെന്നും അദ്ദേഹം റിപ്പോര്‍ട്ടറിനോട് പറഞ്ഞു. ആ ഉത്തരവാദിത്തം തങ്ങളില്‍ അധിഷ്ഠിതമാണെന്നും തിരുവഞ്ചൂര്‍ പറഞ്ഞു.

'വിളിച്ചിട്ടില്ലെങ്കില്‍ അത് ചെറിയ കാര്യമാണ്. സംസാരിച്ച് തീര്‍ക്കണം. പോളിങ് ദിനത്തില്‍ വിഷയമാക്കിയത് ഗുണകരമല്ല. ഒന്നര മാസക്കാലം പ്രചരണത്തിന് ശേഷം പോളിങ് ബൂത്തില്‍ ആളുകള്‍ എത്തുമ്പോള്‍ വിവാദമുണ്ടാക്കണോയെന്നാണ് പ്രശ്‌നം. ഏകീകൃത രൂപത്തിലുള്ള ശക്തിയാണ് കാണിക്കേണ്ടത്. പോളിങ് കഴിഞ്ഞതിന് ശേഷം അതിന് അഭിപ്രായം പറയാം', തിരുവഞ്ചൂര്‍ കൂട്ടിച്ചേര്‍ത്തു.

ശശി തരൂര്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ പൊതു സ്വത്താണെന്നും അദ്ദേഹത്തിന് രാഷ്ട്രീയത്തില്‍ തലയുയര്‍ത്തി നില്‍ക്കുന്നതിന് വേണ്ടിയുള്ള എല്ലാ അന്തരീക്ഷവും ഒരുക്കിയത് കോണ്‍ഗ്രസാണെന്നും തിരുവഞ്ചൂര്‍ പറഞ്ഞു. ദേശീയ-അന്തര്‍ദേശീയ തലത്തില്‍ സുപ്രധാന കാര്യങ്ങള്‍ ഏല്‍പ്പിക്കാന്‍ പറ്റിയയാളാണെന്നും എല്ലാത്തിനും യോഗ്യനാണെന്നും തിരുവഞ്ചൂര്‍ വ്യക്തമാക്കി.

നിലമ്പൂരിലേക്ക് തന്നെ ആരും ക്ഷണിച്ചില്ലെന്നും ഒരു മിസ്‌കോള്‍ പോലും ലഭിച്ചില്ലെന്നുമായിരുന്നു ശശി തരൂര്‍ പറഞ്ഞത്. ക്ഷണിച്ചിരുന്നെങ്കില്‍ പോകുമായിരുന്നുവെന്നും ശശി തരൂര്‍ പറഞ്ഞു. ഷൗക്കത്ത് നല്ല സ്ഥാനാര്‍ത്ഥിയാണ്. അദ്ദേഹം ജയിക്കണം. നിലമ്പൂരില്‍ എന്റെ ആവശ്യം ഉണ്ടായിരുന്നില്ലായെന്നാണ് കരുതുന്നത്. അല്ലാതെ തന്നെ അദ്ദേഹം വിജയിക്കും. ചില കോണ്‍ഗ്രസ് നേതൃത്വത്തോട് അഭിപ്രായ വ്യത്യാസം ഉണ്ട്. എല്ലാം നിങ്ങള്‍ക്ക് അറിയാം, ഒളിക്കാനൊന്നുമില്ലായെന്നും ശശി തരൂര്‍ വ്യക്തമാക്കി.

Content Highlights: Thiruvanchoor Radhakrishnan about Sasi Tharoor statement on Nilambur By Election

To advertise here,contact us