ഭാരതാംബയുടെ ചിത്രം ഒഴിവാക്കുമെന്ന് ആർക്കും ഉറപ്പ് കൊടുത്തിട്ടില്ല; മന്ത്രി പ്രോട്ടോക്കോൾ ലംഘിച്ചു: രാജ്ഭവൻ

ഉദ്ഘാടനവും പുഷ്പാര്‍ച്ചനയും കഴിഞ്ഞതിനുശേഷമാണ് മന്ത്രി എത്തിയതെന്ന് രാജ്ഭവന്‍

തിരുവനന്തപുരം: ഭാരതാംബ ചിത്രവുമായി ബന്ധപ്പെട്ട വിവാദത്തില്‍ വിശദീകരണവുമായി രാജ്ഭവന്‍. ഭാരതാംബയുടെ ചിത്രം ഒഴിവാക്കുമെന്ന് ആര്‍ക്കും ഉറപ്പ് കൊടുത്തിട്ടില്ലെന്ന് രാജ്ഭവന്‍ വിശദീകരിച്ചു. രാജ്ഭവന്‍ പരിപാടി ബഹിഷ്‌കരിച്ച മന്ത്രി വി ശിവന്‍കുട്ടി പ്രോട്ടോക്കോള്‍ ലംഘിച്ചെന്നും ഉദ്ഘാടനവും പുഷ്പാര്‍ച്ചനയും കഴിഞ്ഞതിനുശേഷമാണ് മന്ത്രി എത്തിയതെന്നും രാജ്ഭവന്‍ അറിയിച്ചു.

അതിനുശേഷം പരിപാടി ബഹിഷ്‌കരിക്കുന്നു എന്ന് മൈക്കില്‍ പറയുകയായിരുന്നു. സംസ്ഥാന സര്‍ക്കാരിന്റെ പരിപാടിയല്ല, അതുകൊണ്ടാണ് വിളക്ക് തെളിയിച്ച് ഉദ്ഘാടനം നടത്തിയതെന്നും രാജ്ഭവന്‍ വിശദീകരിച്ചു. ഭാരതാംബയുടെ ചിത്രം ഒഴിവാക്കുമെന്ന് ആര്‍ക്കും ഉറപ്പ് കൊടുത്തിട്ടില്ലെന്ന് പ്രസ് സെക്രട്ടറി ശ്രീകുമാര്‍ അറിയിച്ചു. മന്ത്രി ഇറങ്ങി പോയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

സ്‌കൗട്ട് ആന്‍ഡ് ഗൈഡ്സ് പരിപാടിയില്‍ ഭാരതാംബ ചിത്രം വെച്ചതില്‍ പ്രതിഷേധിച്ച് ഇറങ്ങിപ്പോരുകയായിരുന്നുവെന്നാണ് മന്ത്രി വി ശിവന്‍കുട്ടി പറഞ്ഞത്. ചിത്രം വെക്കില്ലെന്ന് നേരത്തെ ഉറപ്പ് ലഭിച്ചിരുന്നുവെന്നും മന്ത്രി പറയുന്നു. എന്നാല്‍ മന്ത്രി എത്തിയപ്പോള്‍ വേദിയില്‍ ഭാരതാംബയുടെ ചിത്രം ഉണ്ടായിരുന്നു. ഇതോടെ മന്ത്രി പരിപാടിയില്‍ നിന്ന് ഇറങ്ങിപ്പോയെന്നാണ് വിവരം.

Content Highlights: Rajbhavan explanation about V Sivankutty walkover Bharathamba image

To advertise here,contact us