ന്യൂ ഡൽഹി: പാർട്ടി സെക്രട്ടറി എം വി ഗോവിന്ദന്റെ ആർഎസ്എസ് പിന്തുണ പരാമർശത്തിൽ സിപിഐഎമ്മിനെതിരെയും മുഖ്യമന്ത്രി പിണറായി വിജയനെതിരെയും രൂക്ഷവിമർശനവുമായി എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ. മുൻ ജനറൽ സെക്രട്ടറി സുന്ദരയ്യയുടെ രാജിക്കത്ത് ചൂണ്ടിക്കാട്ടി, എങ്ങനെയാണ് സിപിഐഎമ്മിന് അവസരവാദ നിലപാട് എടുക്കാൻ സാധിക്കുകയെന്ന് കെ സി വേണുഗോപാൽ ചോദിച്ചു. ആർഎസ്എസുമായി ബന്ധമേയില്ല എന്ന മുഖ്യമന്ത്രിയുടെ പരാമർശത്തിന് മറുപടിയായി അവയ്ക്ക് താൻ തെളിവുകൾ ഹാജരാക്കാമെന്നും അല്പസ്വല്പം ഉപകാരസ്മരണയെങ്കിലും മുഖ്യമന്ത്രിക്ക് വേണമെന്നും കെ സി വേണുഗോപാൽ കുറ്റപ്പെടുത്തി. യാഥാർത്ഥ്യത്തെ മറച്ചുപിടിച്ചുകൊണ്ടുള്ള മുഖ്യമന്ത്രിയുടെ പ്രസ്താവന അവസരവാദപരമെന്നും 1977ൽ പിണറായി വിജയൻ നിയമസഭയിലേക്ക് വിജയിച്ചത് ആർഎസ്എസിന്റെ പിന്തുണയോടെയാണെന്നും വേണുഗോപാൽ പറഞ്ഞു.
ഗവർണറുമായുള്ള ഭാരതാംബ വിവാദത്തിൽ മുഖ്യമന്ത്രി വൈകി പ്രതികരിച്ചതിനെയും കെ സി വേണുഗോപാൽ വിമർശിച്ചു. സിപിഐഎം സംസ്ഥാന സെക്രട്ടറിയുടെ വാക്കുകൾക്ക് നൽകുന്ന മറുപടി പ്രസ്താവന എന്തുകൊണ്ട് പത്ത് ദിവസം മുന്നേ മുഖ്യമന്ത്രി നടത്തിയില്ല എന്ന് കെ സി വേണുഗോപാൽ ചോദിച്ചു. തുടർന്ന് തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിനെ പിണറായി വിജയൻ കണ്ടുപഠിക്കണമെന്നും അദ്ദേഹം പറഞ്ഞു. സ്റ്റാലിന് പിൻവാതിൽ ഇടപാടുകൾ ഇല്ല. എല്ലാം നേരിട്ട് പറയും. പാർട്ടി സെക്രട്ടറിയുടെ പ്രതികരണത്തെ മറികടക്കാനുള്ള മലക്കംമറിച്ചിലാണ് മുഖ്യമന്ത്രി നടത്തിയത്. അത് അദ്ദേഹത്തെ കൂടുതൽ കുഴപ്പത്തിലാക്കിയെന്നും കെ സി വേണുഗോപാൽ പറഞ്ഞു.
എം വി ഗോവിന്ദനെയും കെ സി വേണുഗോപാൽ രൂക്ഷമായി വിമർശിച്ചു. ആർജ്ജവത്തോടെയും ശക്തമായുമാണ് പാർട്ടി സെക്രട്ടറി എം വി ഗോവിന്ദൻ ആർഎസ്എസ് ബന്ധം വെളിപ്പെടുത്തിയത്. അത് വെറും നാക്കുപിഴ അല്ല. പാർട്ടി സെക്രട്ടറിയുടെ വായിൽ കോൺഗ്രസ് നേതാക്കൾ കയറി ഇരുന്ന് പ്രതികരണം നടത്തിയതുമല്ല. ഈ ഗുരുതരമായ വെളിപ്പെടുത്തൽ അന്വേഷിക്കണമെന്നും കെ സി ആവശ്യപ്പെട്ടു.
കഴിഞ്ഞ ദിവസം നടത്തിയ വാർത്താസമ്മേളനത്തിലാണ് എം വി ഗോവിന്ദന്റെ ആർഎസ്എസ് പരാമർശത്തിന് പ്രതികരണവുമായി മുഖ്യമന്ത്രി രംഗത്തെത്തിയത്. 'ഞങ്ങളെ കൊലപ്പെടുത്താന്‍ ആയുധമൊരുക്കി കാത്തിരുന്ന ഒരു വര്‍ഗീയ കൂട്ടമാണ് ആര്‍എസ്എസ്. ഒരു സന്ധിയും ഒരു ഘട്ടത്തിലുമില്ല. ഒരു വര്‍ഗീയ ശക്തിയോടും ഐക്യപ്പെടില്ല. സിപിഐഎമ്മും ആര്‍എസ്എസും തമ്മില്‍ അടിയന്തരാവസ്ഥാ കാലത്ത് ഒരു ബന്ധവുമുണ്ടായില്ല. അടിയന്തരാവസ്ഥാ കാലത്ത് ആരുടെയെങ്കിലും തണലില്‍ നിന്ന് കൊണ്ടല്ല ജനകീയ പ്രക്ഷോഭത്തില്‍ ഞങ്ങള്‍ ഭാഗമായത്. അടിയന്തരാവസ്ഥ അറബിക്കടലില്‍ എന്ന പ്രക്ഷോഭത്തിലും ഞങ്ങളായാണ് നിന്നത്. ജനസംഘവുമായി ബന്ധമുണ്ടായിട്ടില്ല, ജനതാ പാര്‍ട്ടിയില്‍ സിപിഐഎം ലയിച്ചിട്ടുമില്ല. സ്വന്തം നിലയിലാണ് സമരം ചെയ്തത്', എന്നാണ് മുഖ്യമന്ത്രി പറഞ്ഞത്.
സിപിഐഎമ്മിന്റെ രാഷ്ട്രീയം ഏത് ശത്രുവിന്റെ മുന്നിലും തുറന്ന് പറയുമെന്ന് മുഖ്യമന്ത്രി പറഞ്ഞിരുന്നു. ആര്‍എസ്എസിനെ പ്രീണിപ്പിക്കുന്ന നിലപാട് ഒരു ഘട്ടത്തിലും സ്വീകരിച്ചിട്ടില്ല. ചില ഫോട്ടോയ്ക്ക് മുന്നില്‍ ചിലര്‍ താണ് വണങ്ങിയത് കേരളം കണ്ടതാണല്ലോയെന്നും പ്രതിപക്ഷ നേതാവ് വി ഡി സതീശനെ ഉദ്ദേശിച്ച് അദ്ദേഹം പറഞ്ഞിരുന്നു.
നിലമ്പൂരില്‍ ജമാഅത്തെ ഇസ്ലാമിയുമായി യുഡിഎഫ് സഖ്യം ചേരുന്നതില്‍ വിമർശിച്ചായിരുന്നു എം വി ഗോവിന്ദന്റെ ആർഎസ്എസ് പരാമര്‍ശം. അടിയന്തരാവസ്ഥ സമയത്ത് ഫാസിസത്തിനെതിരായ പോരാട്ടത്തില്‍ ആര്‍എസ്എസുമായി യോജിച്ചിരുന്നുവെന്നായിരുന്നു പരാമര്‍ശം. ജമാഅത്തെ ഇസ്ലാമി ഇടതുപക്ഷവുമായി ഒരിക്കലും ചേര്‍ന്നിട്ടില്ലായെന്നും പിഡിപിയും ജമാഅത്തെ ഇസ്ലാമിയെയും സമത്വവത്കരിക്കുന്ന ഇക്ക്വേഷനുമായി ഒരിക്കലും യോജിക്കാനാകില്ലായെന്നും എം വി ഗോവിന്ദന്‍ വ്യക്തമാക്കിയിരുന്നു.
Content Highlights: KC Venugopal criticisez pinarayi vijayan on rss support row