പാലക്കാട്: പാലക്കാട് പാരസെറ്റമോളിൽ കമ്പി കഷ്ണം കണ്ടെത്തിയ സംഭവത്തിൽ മണ്ണാർക്കാട് ജനകീയ ആരോഗ്യ കേന്ദ്രത്തിലെ ജീവനക്കാരുടെ മൊഴിയെടുത്തു. ആശുപത്രിയിലെ ഡോക്ടർമാരുടെയും നേഴ്സുമാരുടെയും ഫാർമസിസ്റ്റിൻ്റെയും മൊഴിയാണ് രേഖപ്പെടുത്തിയത്. ഡിഎംഒയുടെ നിർദേശ പ്രകാരം ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരാണ് മൊഴി രേഖപ്പെടുത്താനെത്തിയത്.
കഴിഞ്ഞ ദിവസം മണ്ണാര്‍ക്കാട് സ്വദേശി ആസിഫിന്റെ മകനായി വാങ്ങിച്ച പാരസെറ്റമോളിലാണ് കമ്പി കഷ്ണം കണ്ടെത്തിയത്. കുട്ടിക്ക് പനിയുണ്ടായിരുന്നുവെന്നും ഡോക്ടർ പറഞ്ഞതനുസരിച്ച് പകുതി ഗുളിക കഴിക്കാൻ മരുന്ന് രണ്ടായി ഒടിച്ചപ്പോഴാണ് കമ്പി കണ്ടതെന്നുമായിരുന്നു കുടുംബം പറഞ്ഞത്.
മരുന്ന് കമ്പനിക്കെതിരെ പരാതി നൽകാനിരിക്കുകയാണ് കുടുംബം. അതേസമയം നടന്നത് വലിയ അനാസ്ഥയാണെന്നും സര്‍ക്കാരിൻ്റെ കീഴിലുള്ള കെഎംസിഎല്‍ എന്ന കമ്പനിയാണ് മരുന്ന് നിർമ്മിക്കുന്നതെന്നും നഗരസഭ ചെയർമാൻ ഇന്നലെ പറഞ്ഞിരുന്നു.
Content Highlights: Incident of finding a piece of wire in paracetamol. Statements taken from employees