തെരഞ്ഞെടുപ്പിൽ ഏറ്റവും കൂടുതൽ സഹായിച്ചത് വി എസ് ജോയ് എന്ന് ആര്യാടൻ ഷൗക്കത്ത്; അൻവറിനും മറുപടി

നിലമ്പൂരിൽ യുഡിഎഫിൽ ഒരു ഭിന്നത ഉണ്ടാക്കാൻ ആർക്കും കഴിയില്ല. ആദ്യമേ ഇതൊക്കെ വ്യക്തമാക്കിയതാണെന്നും അദ്ദേഹം പറഞ്ഞു

മലപ്പുറം: നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ തന്നെ ഏറ്റവും കൂടുതൽ സഹായിച്ചത് വി എസ് ജോയ് ആണെന്ന് യുഡിഎഫ് സ്ഥാനാർത്ഥിയായി മത്സരിച്ച ആര്യാടൻ ഷൗക്കത്ത്. 'ബാപ്പുട്ടി ജയിക്കട്ടെ, വി എസ് ജോയ്' നയിക്കട്ടെ എന്നതായിരുന്നു പ്രവർത്തകരുടെ മുദ്രാവാക്യമെന്നും അദ്ദേഹം പറഞ്ഞു. വ്യക്തിപരമായി ആരെയും അധിക്ഷേപിക്കരുതെന്ന് പിതാവ് പഠിപ്പിച്ചിട്ടുണ്ട്. രാഷ്ട്രീയത്തെ എത്ര കഠിനമായ ഭാഷയിലും വിമർശിക്കാം. തിരിച്ച് അധിക്ഷേപിക്കാൻ ആര്യാടൻ ഷൗക്കത്തില്ലെന്നും പിവി അൻവറിന് മറുപടിയായി അദ്ദേഹം കൂട്ടിച്ചേർത്തു.

വി വി പ്രകാശിന്റെ കുടുംബം തന്നെ എല്ലാ കാര്യങ്ങളും പറഞ്ഞു. നിലമ്പൂരിൽ യുഡിഎഫിൽ ഒരു ഭിന്നത ഉണ്ടാക്കാൻ ആർക്കും കഴിയില്ല. ആദ്യമേ ഇതൊക്കെ വ്യക്തമാക്കിയതാണെന്നും അദ്ദേഹം പറഞ്ഞു.

പോളിംഗ് ബൂത്തിലെത്തിയ ആര്യാടൻ ഷൗക്കത്തും എം സ്വരാജും മാധ്യമങ്ങൾക്ക് മുന്നിൽ ആലിംഗനം ചെയ്തിരുന്നു. ഇതിനെ രണ്ട് അഭിനേതാക്കൾ തമ്മിലുള്ള കെട്ടിപ്പിടുത്തമെന്നാണ് പി വി അൻവർ പരിഹസിച്ചത്. സൗഹൃദം ആവാം എന്നാൽ അതിൽ ആത്മാർത്ഥത വേണം. പിന്നിലൂടെ പാര വെക്കുന്നത് സൗഹൃദത്തിന്റെ ഭാഗമല്ലായെന്നും അൻവർ വിശദീകരിച്ചിരുന്നു. ആര്യാടൻ ഷൗക്കത്തിൻറേത് ധൃതരാഷ്ട്രാലിംഗനമാണ്. അതുകൊണ്ട് തന്നെ കെട്ടിപ്പിടിക്കരുതെന്ന് പറഞ്ഞു. ആര്യാടൻ്റെ സിനിമാ സ്‌റ്റൈൽ തനിക്ക് പരിചയമില്ല. പച്ച മനുഷ്യൻമാരുടെ കൂടെ നടക്കുന്ന ആളാണ് താനെന്നും പി വി അൻവർ പറഞ്ഞിരുന്നു.

അതേസമയം, ദിവസങ്ങൾ നീണ്ടുനിന്ന പ്രചാരണങ്ങൾക്കൊടുവിൽ നിലമ്പൂരുകാർ വിധിയെഴുതി. കനത്ത മഴയെ വകവെയ്ക്കാതെ ആളുകൾ തങ്ങളുടെ സമ്മതിദാന അവകാശം വിനിയോഗിക്കാൻ പോളിംഗ് ബൂത്തുകളിലേയ്ക്ക് ഒഴുകിയെത്തി. തെരഞ്ഞെടുപ്പ് കമ്മീഷൻ പുറത്തുവിട്ട വിവരം അനുസരിച്ച് അഞ്ചുമണിവരെ 70.76 ശതമാനം വോട്ടാണ് രേഖപ്പെടുത്തിയത്. 2021 ൽ ഇത് 75.23 ശതമാനമായിരുന്നു. പോളിംഗ് ശതമാനം ഇനിയും ഉയരാനാണ് സാധ്യത. നിലമ്പൂരിൽ ആര് വാഴും ആര് വീഴും എന്നറിയാൻ ഇനി മൂന്ന് നാൾ കാത്തിരിക്കണം. ജൂൺ 23നാണ് നിലമ്പൂരിൽ വോട്ടെണ്ണൽ നടക്കുക.

Content Highlights: aryadan shoukath's reaction after nilambur by elaction

To advertise here,contact us