തിരുവനന്തപുരം: അങ്കണവാടിയില്‍ ഉപ്പുമാവിന് പകരം ബിരിയാണി വേണമെന്ന ശങ്കുവിന്റെ ആഗ്രഹം സാധിച്ചതിന് പിന്നാലെ മുട്ട ഫ്രൈഡ്റൈസും, ലെമൺ റൈസും റാഗിയുമൊക്കെ ഉൾപ്പെടുത്തി സ്കൂളിലെ ഉച്ചഭക്ഷണ മെനുവും പരിഷ്ക്കരിച്ചു. വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടിയുടെ നിർദേശ പ്രകാരം ആഴ്ചയിൽ ഒരു ദിവസം വെജിറ്റബിൾ ബിരിയാണിയും മൈക്രോ ഗ്രീൻസുമൊക്കെ നൽകാനാണ് പുതിയ നിർദേശം. വിദഗ്ധ സമിതി നൽകിയിരിക്കുന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് പുതിയ പരിഷ്കാരം.
റൈസ് വിഭവങ്ങൾക്ക് പുറമെ ചെറുധാന്യങ്ങൾ കൂടി ഉൾപ്പെടുത്തണമെന്നും നിർദേശം ഉണ്ട്. അതായത് റാഗി ബോൾസ്, റാഗി കൊഴുക്കട്ട, ഇലയട, അവിൽ നനച്ചത്, പാൽ ഉപയോഗിച്ചുള്ള വിഭവങ്ങൾ എല്ലാം ഇതിൽ ഉൾപ്പെടുത്തുന്നുണ്ട്. ഇലക്കറികൾ ഉപയോഗിച്ചുള്ള ഭക്ഷണം നൽകുമ്പോൾ പയറോ, പരിപ്പുവർഗമോ അതിൽ ചേർക്കണം.
ആഴ്ചയിൽ ഒരു ദിവസം വെജിറ്റബിൾ ഫ്രൈഡ്റൈസ്, ലെമൺ റൈസ്, വെജ് ബിരിയാണി വിഭവങ്ങൾ നൽകണം.ഇതിനൊപ്പം കൂട്ടിക്കഴിക്കാൻ കൂട്ടുകറിയോ കുറുമയോ ആയി എന്തെങ്കിലും വെജിറ്റബിൾ കറി വിളമ്പണം. പുതിന, ഇഞ്ചി, നെല്ലിക്ക, പച്ചമാങ്ങ എന്നിവ ചേർത്തുള്ള ചമ്മന്തി കൊടുക്കാമെന്നും റിപ്പോർട്ടിൽ പറയുന്നുണ്ട്.
content highlights: Reforms in the school lunch menu