നിലമ്പൂരിൽ അങ്കം മുറുകുന്നു; ജിഫ്രി മുത്തുക്കോയ തങ്ങളുമായി കൂടിക്കാഴ്ച നടത്തി പി വി അൻവർ

നേരത്തെ കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാരുമായും അൻവർ കൂടിക്കാഴ്ച്ച നടത്തിയിരുന്നു

നിലമ്പൂർ: പൊതുതിരഞ്ഞെടുപ്പ് പരസ്യപ്രചാരണത്തിന്റെ അവസാന ദിനമായ ഇന്ന് സമസ്ത അധ്യക്ഷൻ ജിഫ്രി മുത്തുക്കോയ തങ്ങളെ സന്ദർശിച്ച് മുൻ എംഎൽഎയും സ്വതന്ത്ര സ്ഥാനാർത്ഥിയുമായ പി വി അൻവർ. പരസ്യ പ്രചാരണം സമാപിക്കുന്ന ഇന്ന് വൈകുന്നേരത്തെ കൊട്ടിക്കലാശം ഒഴിവാക്കി ഭവന സന്ദർശനം മാത്രമാക്കി ചുരുക്കാൻ തീരുമാനിച്ചതിന് ശേഷം അൻവറിന്റെ ആദ്യ കൂടിക്കാഴ്ചയാണിത്. സമസ്ത ഇ കെ വിഭാഗത്തിന് മണ്ഡലത്തിലുള്ള ശക്തമായ സ്വാധീനവും സമസ്തയ്ക്കുള്ളിൽ വളർന്നുവരുന്ന ലീഗ് വിരുദ്ധ ചേരിയുടെ വോട്ടുമാണ് അൻവർ ഇതിലൂടെ ലക്ഷ്യം വെയ്ക്കുന്നത് എന്നാണ് വിലയിരുത്തൽ. നേരത്തെ കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാരുമായും അൻവർ കൂടിക്കാഴ്ച്ച നടത്തിയിരുന്നു. തുടർന്നാണ് ഇന്ന് ജിഫ്രി തങ്ങളെ കണ്ടത്.

സമയം അമൂല്യമെന്നും പൊതു ജനങ്ങളുടെ യാത്ര സൗകര്യം കൂടി കണക്കിലെടുക്കുന്നുവെന്നും പറഞ്ഞാണ് അൻവർ കൊട്ടിക്കലാശം ഒഴിവാക്കിയത്. ആ സമയം ഭവന സന്ദർശനങ്ങൾ നടത്താനാണ് അൻവറിന്റെ പദ്ധതി.

'നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പിന്റെ പ്രമേയം നമ്മള്‍ ഉയര്‍ത്തിയ വിഷയങ്ങളാണ്. ഈ വിഷയങ്ങള്‍ മുഴുവന്‍ വോട്ടര്‍മാരിലേക്കും എത്തിക്കേണ്ട ചുമതല നമ്മള്‍ ഓരോരുത്തരും ഏറ്റെടുക്കേണ്ടതുണ്ട്. സമയം അമൂല്യമായതിനാല്‍ നാളെ കലാശക്കൊട്ടിന്റെ സമയംകൂടി വീടുകള്‍ കയറി പ്രചരണം നടത്താന്‍ എല്ലാവരും ശ്രദ്ധിക്കണം. ഈ തിരഞ്ഞെടുപ്പിന്റെ ആവശ്യകതയും പ്രാധാന്യവും ഉള്‍കൊണ്ടു കൊണ്ടും പൊതു ജനങ്ങളുടെ യാത്രാ സൗകര്യം പരിഗണിച്ചും കലാശക്കൊട്ടിന്റെ സമയം നമ്മള്‍ വ്യക്തികളെ കാണാനും വീടുകള്‍ കയറാനും നമ്മുടെ വോട്ടുകള്‍ ഉറപ്പിക്കാനും വിനിയോഗിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു', എന്നാണ് പി വി അന്‍വര്‍ അറിയിച്ചത്.

കൊട്ടിക്കലാശം ഇന്ന് അവസാനിക്കുന്നതോടെ നാളെ നിശബ്ദ പ്രചാരണമാണ്. വ്യാഴാഴ്ചയാണ് വോട്ടെടുപ്പ് നടക്കുന്നത്. ഈ മാസം 23നാണ് തിരഞ്ഞെടുപ്പ് ഫലം പുറത്തുവരിക. യുഡിഎഫ്-ജമാഅത്തെ ഇസ്ലാമി ബന്ധം ഉയര്‍ത്തിയാണ് എല്‍ഡിഎഫ് പ്രചാരണം കടുപ്പിക്കുന്നതെങ്കില്‍ സര്‍ക്കാരിന്റേത് ജനവിരുദ്ധ നയങ്ങളെന്ന് പറഞ്ഞാണ് യുഡിഎഫിന്റെ പ്രചാരണം

Content Highlights: PV Anvar visited Jifri Muthukoya Thangal

To advertise here,contact us