എങ്കിൽ ഒന്നായാൽ പോരെയെന്ന് ഷാജി, നിലപാടിൽ മായം ചേര്‍ത്തിട്ടില്ലെന്ന് മുനീർ: ജമാഅത്തെ പിന്തുണയിൽ സതീശന് വിമർശനം

ജമാഅത്തെ ഇസ്ലാമി വര്‍ഗീയ ശക്തിയാണെന്ന് കോണ്‍ഗ്രസ് പറഞ്ഞിട്ടില്ലെന്ന പ്രസ്താവനയുമായി വി ഡി സതീശന്‍ നേരത്തെ രംഗത്തെത്തിയിരുന്നു

നിലമ്പൂര്‍: ജമാഅത്തെ ഇസ്ലാമി മതരാഷ്ട്രവാദം ഉപേക്ഷിച്ചെന്ന പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ പരാമര്‍ശത്തെ തള്ളി കൂടുതല്‍ മുസ്ലീം ലീഗ് നേതാക്കള്‍. ജമാഅത്തെ ഇസ്ലാമിയുമായി ഏത് തരത്തിലുള്ള പ്രത്യയശാസ്ത്രപരമായ വ്യത്യാസമാണോ മുസ്ലീം ലീഗ് പറഞ്ഞിട്ടുള്ളത് അത് ഇപ്പോഴും നിലനില്‍ക്കുന്നുണ്ടെന്ന് കെ എം ഷാജി റിപ്പോര്‍ട്ടറിനോട് പറഞ്ഞു. ജമാഅത്തെ ഇസ്ലാമിയും മുസ്ലീം ലീഗും ഒന്നാണെങ്കില്‍ പിന്നെയെന്തിനാണ് രണ്ടായി നില്‍ക്കുന്നതെന്നും കെ എം ഷാജി ചോദിക്കുന്നു.

'നിലപാടില്‍ ഉറച്ച് നില്‍ക്കുന്നു. ജമാഅത്തെ ഇസ്ലാമിയും ഞങ്ങളും ഒന്നാണെങ്കില്‍ പിന്നെയെന്തിനാണ് വേറെ നില്‍ക്കുന്നത്. ഒന്നായാല്‍ പോരെ. ജമാഅത്തെ ഇസ്ലാമിയുമായി ബന്ധപ്പെട്ട് ഏത് തരത്തിലുള്ള പ്രത്യയശാസ്ത്രപരമായ വ്യത്യാസമാണോ പറഞ്ഞിട്ടുള്ളത് അത് ഇപ്പോഴും നിലനില്‍ക്കുന്നുണ്ട്. അത് ഈ ലോകത്തിലെ എല്ലാവര്‍ക്കും അറിയാം', കെ എം ഷാജി പറഞ്ഞു.

ജമാഅത്തെ ഇസ്ലാമിക്കെതിരെ മുസ്ലീം ലീഗ് നേതാക്കള്‍ ഉന്നയിച്ച വിമര്‍ശനങ്ങളിലൊന്നും ഇപ്പോഴും മായം ചേര്‍ത്തിട്ടില്ലെന്ന് എം കെ മുനീറും പ്രതികരിച്ചു. 'രാഷ്ട്രീയ പാര്‍ട്ടി രൂപീകരിക്കുന്നതിന് മുന്‍പ് മതരാഷ്ട്രവാദം ജമാ അത്തെയില്‍ കത്തി നില്‍ക്കുന്ന കാലമുണ്ട്. ആ കാലഘട്ടത്തില്‍ ലീഗ് എഴുതിയ ലേഖനങ്ങളും പ്രസംഗിച്ച പ്രസംഗങ്ങളുമുണ്ട്. അതിലൊന്നും മായം ചേര്‍ത്തിട്ടില്ലല്ലോ', എന്നായിരുന്നു എം കെ മുനീര്‍ പറഞ്ഞത്. നിലമ്പൂരില്‍ യുഡിഎഫ് ജമാഅത്തെ ഇസ്ലാമിയുടെ യുഡിഎഫ് പിന്തുണയെ വിമര്‍ശിക്കുന്ന മുഖ്യമന്ത്രി അന്ന് ചെയ്തതിലെല്ലാം മാപ്പ് പറഞ്ഞിട്ടുവേണം ഇന്ന് വിയോജിക്കാന്‍ എന്നും എം കെ മുനീര്‍ കൂട്ടിച്ചേര്‍ത്തു.

ജമാഅത്തെ ഇസ്ലാമി വര്‍ഗീയ ശക്തിയാണെന്ന് കോണ്‍ഗ്രസ് പറഞ്ഞിട്ടില്ലെന്ന പ്രസ്താവനയുമായി വി ഡി സതീശന്‍ രംഗത്തെത്തിയിരുന്നു. നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പില്‍ ജമാഅത്തെ ഇസ്ലാമിയുടെ രാഷ്ട്രീയ കക്ഷിയായ വെല്‍ഫെയര്‍ പാര്‍ട്ടി യുഡിഎഫിന് പിന്തുണയറിച്ചതിന് പിന്നാലെയായിരുന്നു പരാമര്‍ശം. ജമാഅത്തെ ഇസ്ലാമി ഒരുപാട് മാറി. അവര്‍ക്ക് മതരാഷ്ട്ര വാദം ഇപ്പോള്‍ ഇല്ല. എല്‍ഡിഎഫിന് പിന്തുണ കൊടുത്തപ്പോള്‍ ആര്‍ക്കും പ്രശ്നമില്ലായിരുന്നുവെന്നും വി ഡി സതീശന്‍ പറഞ്ഞിരുന്നു. പിന്നാലെ വി ഡി സതീശന്റെ നിലപാട് തള്ളി മുസ്ലിം ലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടിയും രംഗത്തെത്തിയിരുന്നു. സുന്നി കാന്തപുരം വിഭാഗവും ജമാഅത്തെ ഇസ്ലാമിയെ ന്യായീകരിച്ച കോണ്‍ഗ്രസ് നിലപാടിനെതിരെ വിമര്‍ശനം ഉന്നയിച്ചിരുന്നു. വെല്‍ഫെയര്‍ പാര്‍ട്ടിയുടെ പിന്തുണ സ്വീകരിച്ച കോണ്‍ഗ്രസിന്റെ നിലപാടിനെതിരെ കത്തോലിക്ക കോണ്‍ഗ്രസും രംഗത്തെത്തിയിരുന്നു.

Content Highlights: Jamaat-e-Islami support K M Shaji and MK Muneer Against V D Satheesan

To advertise here,contact us