ആദ്യം സ്റ്റീൽഗ്ലാസ് വാങ്ങി;പിന്നെ കാസറോൾ വേണമെന്ന്ആവശ്യം,വ്യാപാരിയുടെ കണ്ണ് വെട്ടിച്ച് മോഷണംനടത്തിയ ആൾ പിടിയിൽ

ഇരുപത്തിഅയ്യായിരം രൂപയും മൊബൈൽഫോണുമാണ് മധ്യവയസ്കൻ കടയിൽ നിന്ന് മോഷ്ടിച്ചത്

പാറശ്ശാല: പാറശ്ശാലയിൽ വ്യാപാരികളെ കബളിപ്പിച്ച് പണം തട്ടുന്ന മോഷ്ടാവ് പിടിയിൽ. വ്യാപാരസ്ഥാപനങ്ങളിൽ സാധനം വാങ്ങാനെന്ന വ്യാജേനയെത്തി പണം തട്ടുന്ന മധ്യവയസ്കൻ മുട്ടത്തറ വലിയതുറ പുതുവൽ പുരയിടത്തിൽ സുനിൽകുമാറിനെയാണ് പൊലീസ് പിടികൂടിയത്.

കഴിഞ്ഞ മെയ് 25ന് ഇയാൾ ഒരു ഫാൻസിസ്റ്റോറിൽ കയറുകയും അവിടെ നിന്ന് അഞ്ച് സ്റ്റീൽ ഗ്ലാസ് ആവശ്യപ്പെടുകയും ചെയ്തു. തുടർന്ന് ഗ്ലാസിന് പുറമേ ഇയാൾ കാസറോൾ വേണമെന്ന് ആവശ്യപ്പെട്ടതോടെ കടയുടമ അത് എടുക്കാൻ പോയസമയത്ത് ഇയാൾ മേശവലിപ്പിൽ സൂക്ഷിച്ചിരുന്ന ബാഗുമായി ഇയാൾ കടന്നുകളഞ്ഞു. കാസറോളുമായി തിരികെയെത്തിയ കടയുടമ കാണുന്നത് മേശ തുറന്ന് കിടക്കുന്നതാണ്.ഇരുപത്തിഅയ്യായിരം രൂപയും മൊബൈൽഫോണുമാണ് മധ്യവയസ്കൻ കടയിൽ നിന്ന് മോഷ്ടിച്ചത്. ഉടൻ തന്നെ കടയുടമ പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു.

എന്നാൽ സിസിടിവി ദൃശ്യങ്ങളിൽ ഇയാളുടെ മുഖം വ്യക്തമായി ലഭിച്ചിരുന്നില്ല. ഈ സമയത്ത് തന്നെയാണ് പാലോട് പച്ചയിൽ സമാനരീതിയിൽ മോഷണം നടന്ന സംഭവം വ്യാപാരികളുടെ വാട്സ്അപ് ഗ്രൂപ്പിൽ വരുന്നത്. ഇതിൽ പ്രതിയുടെ ദൃശ്യം ഉണ്ടായിരുന്നത് പൊലീസിന് കാര്യങ്ങൾ കൂടുതൽ എളുപ്പമാക്കി.

തുടർന്ന് ഈ സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിലാണ് ഇയാൾ പിടിയിലായത്. മറ്റുള്ളവരുടെ പേരിലുള്ള ഇരുചക്രവാഹനവും മൊബൈൽഫോണുമാണ് ഇയാൾ ഉപയോഗിച്ചുവരുന്നതെന്നതിനാൽ വാഹന നമ്പർ ഉപയോഗിച്ചു കണ്ടെത്താൻ സാധിച്ചിരുന്നില്ല. ഇത്തരത്തിൽ കാലങ്ങളായി മോഷണം നടത്തിവരുകയാണെങ്കിലും ആദ്യമായാണ് ഇയാൾ പൊലീസ് പിടിയിലായത്. പൊഴിയൂർ എസ്എച്ച്ഒ ആസാദ് അബ്ദുൾകലാമിന്റെ നേതൃത്വത്തിൽ സിപിഒ അജിത്ത്, എസ്‌സിപിഒ ജിത്തു, ഷിബു എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്.

Content Highlights:Thief arrested for defrauding merchants

To advertise here,contact us