വിവരങ്ങൾ പാകിസ്താന് നല്‍കിയവരുടെ പട്ടികയില്‍ പേരുണ്ടെന്ന് ഭീഷണി; കളമശേരി സ്വദേശിയില്‍ നിന്ന് ഒരു കോടി തട്ടി

ഇന്ത്യൻ ആർമിയുടെ ഔദ്യോഗിക വിവരങ്ങൾ പാകിസ്താന് ചോർത്തിക്കൊടുക്കാൻ സഹായിച്ച 151 പേരുടെ ലിസ്റ്റിൽ പേരുണ്ടെന്നായിരുന്നു ഭീഷണി

കൊച്ചി: കളമശേരിയിൽ വെർച്വൽ അറസ്റ്റ് ചെയ്തെന്ന് 60കാരനെ ഭീഷണിപ്പെടുത്തി പണം തട്ടിയെടുത്തു. ഇന്ത്യൻ ആർമിയുടെ ഔദ്യോഗിക വിവരങ്ങൾ പാകിസ്താന് ചോർത്തി നൽകിയവരുടെ പേരിൽ എറണാകുളം സ്വദേശിയായ 60കാരന്റെ പേരുണ്ടെന്ന് പറഞ്ഞാണ് ഇയാളിൽ നിന്ന് 1.05 കോടി രൂപ തട്ടിയെടുത്തത്. കഴിഞ്ഞ 13ന് ലഖ്നൌവിലെ പൊലീസ് ഇൻസ്പെക്ടറാണെന്ന് പറഞ്ഞായിരുന്നു ഇയാൾ വാട്സ്അപിൽ 60കാരനെ വീഡിയോ കോൾ ചെയ്ത് തട്ടിപ്പ് നടത്തിയത്. ഇന്ത്യൻ ആർമിയുടെ ഔദ്യോഗിക വിവരങ്ങൾ പാകിസ്താന് ചോർത്തിക്കൊടുക്കാൻ സഹായിച്ച 151 പേരുടെ ലിസ്റ്റിൽ പേരുണ്ടെന്നായിരുന്നു ഭീഷണി.

ഇത്തരത്തിൽ രഹസ്യങ്ങൾ ചോർത്തി നൽകിയതിന് ആസിഫ് ഫൗഇം എന്നയാളുടെ പക്കൽനിന്നും 55 ലക്ഷം രൂപ കൈക്കൂലിയായി വാങ്ങിയിട്ടുണ്ടെന്നും ഈ തുക ബാങ്ക് അക്കൗണ്ടിൽ ഉണ്ടെന്നും തട്ടിപ്പ് നടത്തിയയാൾ 60കാരനോട് പറയുകയായിരുന്നു. ഇത് പരിശോധിക്കുന്നതിന് തങ്ങൾ പറയുന്ന ബാങ്ക് അക്കൌണ്ടിലേക്ക് ബാങ്കിലുള്ള മുഴുവൻ തുകയും ട്രാൻസ്ഫർ ചെയ്യണമെന്നും ഇയാൾ ആവശ്യപ്പെടുകയായിരുന്നു.

തന്നില്ലെങ്കിൽ ജീവന് ഭീഷണി ആകുമെന്നും ഇയാൾ ഫോണിലൂടെ ഭീഷണിപ്പെടുത്തുകയായിരുന്നു. ഭീഷണിയിൽ ഭയന്ന എറണാകുളം സ്വദേശി ബാങ്ക് അക്കൗണ്ടിലെ മുഴുവൻ പണവും പറഞ്ഞ അക്കൗണ്ടിലേക്ക് ട്രാൻസ്ഫർ ചെയ്തുകൊടുത്തു. തുടർന്ന് തനിക്ക് വന്ന ഫോണ്‍ കോളുമായി ബന്ധപ്പെട്ട വിവരങ്ങൾ ഇദ്ദേഹം ബന്ധുക്കളോടും, സുഹൃത്തുക്കളോടും പറഞ്ഞപ്പോഴാണ് നടന്നത് വെർച്വൽ അറസ്റ്റ് ഭീഷണിയാണെന്ന് അദ്ദേഹത്തിന് മനസിലായത്. തുടർന്ന് കളമശ്ശേരി പോലീസിൽ പരാതി നൽകുകയായിരുന്നു.

Content Highlights: 60-year-old threatened in virtual arrest in Kalamassery

To advertise here,contact us