ദാസ്യവേലയ്ക്കുള്ള കൂലി കിട്ടി തുടങ്ങി:സ്വരാജിനെ പിന്തുണച്ചതിന് പിന്നാലെ പരിപാടികൾ റദ്ദായെന്ന് മുഹമ്മദ് അബ്ബാസ്

പരിപാടികള്‍ക്ക് വിളിക്കുന്നവര്‍ താന്‍ ഇടതുപക്ഷത്ത് നില്‍ക്കുന്ന ആളാണെന്ന് ഇനിയെങ്കിലും ശ്രദ്ധിക്കണമെന്നും മുഹമ്മദ് അബ്ബാസ്

icon
dot image

തിരുവനന്തപുരം: നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പ് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി എം സ്വരാജിനെ പിന്തുണച്ചതിന്റെ പേരില്‍ പരിപാടികള്‍ റദ്ദായതായി എഴുത്തുകാരന്‍ മുഹമ്മദ് അബ്ബാസ്. രണ്ട് പരിപാടികളാണ് ഒഴിവായതെന്നും അതില്‍ ഒരു കൂട്ടര്‍ രാഷ്ട്രീയം മറ്റൊന്നാണെന്ന് പറഞ്ഞാണ് ഒഴിവാക്കിയതെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു. മറ്റൊരു കൂട്ടര്‍ മെസേജ് അയച്ച് സാങ്കേതികത പറഞ്ഞ് തടിയൂരാന്‍ നോക്കിയെന്നും സാങ്കേതികത എന്താണെന്ന് ചോദിച്ചപ്പോള്‍ കിട്ടേണ്ടത് കിട്ടിയെന്നും അദ്ദേഹം പറഞ്ഞു. മെസേജിന്റെ സ്‌ക്രീന്‍ ഷോട്ടും അബ്ബാസ് പങ്കുവെച്ചിട്ടുണ്ട്.

സ്വരാജിനെ പിന്തുണക്കുന്നത് അധികാരത്തോടുള്ള ദാസ്യമാണെന്ന എഴുത്തുകാരന്‍ പി എഫ് മാത്യൂസിന്റെ പ്രതികരണം പങ്കുവെച്ചായിരുന്നു ഫേസ്ബുക്ക് പോസ്റ്റ്. ഭരണവര്‍ഗത്തിന് ദാസ്യ വേല ചെയ്യുന്നത് കൊണ്ട് പരിപാടിയില്‍ നിന്ന് ഒഴിവായി കിട്ടിയിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. സ്വരാജിനെ പിന്തുണച്ചും അതിനെതിരെ വിമര്‍ശിച്ചും നിരവധി എഴുത്തുകാര്‍ രംഗത്തെത്തിയിരുന്നു. ഇതിനിടയിലാണ് തനിക്ക് പരിപാടി നഷ്ടമായതിനെ കുറിച്ചുള്ള വിവരം അബ്ബാസ് പങ്കുവെച്ചിരിക്കുന്നത്.

പരിപാടികള്‍ക്ക് വിളിക്കുന്നവര്‍ താന്‍ ഇടതുപക്ഷത്ത് നില്‍ക്കുന്ന ആളാണെന്ന് ഇനിയെങ്കിലും ശ്രദ്ധിക്കണമെന്നും അദ്ദേഹം സൂചിപ്പിച്ചു. 'പരിപാടികള്‍ക്ക് വിളിക്കുന്നവര്‍ ഇനിയെങ്കിലും ശ്രദ്ധിക്കുക. ഞാന്‍ ഇടതുപക്ഷത്ത് നില്‍ക്കുന്ന ആളാണ്. അഥവാ അന്തം കമ്മിയാണ്. ഡിവൈഎഫ്‌ഐ യൂണിറ്റ് സെക്രട്ടറിയായിരുന്നു. ധാരാളം മതിലും ബോര്‍ഡും ബാനറുകളും അരിവാള്‍ ചുറ്റിക നക്ഷത്രത്തിന് വേണ്ടി പ്രതിഫലം വാങ്ങാതെ എഴുതിയിട്ടുമുണ്ട്. ഇടതുപക്ഷ ആശയങ്ങള്‍ സ്വീകരിച്ച ശേഷമാണ് ഞാന്‍ എഴുത്തുകാരനായത്', അദ്ദേഹം പറഞ്ഞു.

തന്റെ രാഷ്ട്രീയം പൊതിഞ്ഞു കെട്ടി ആരും കാണാതെ ഒളിപ്പിച്ചു വെക്കാനുള്ളതല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പറയാനും എഴുതാനും പ്രവര്‍ത്തിക്കാനുമുള്ളതാണ് തന്റെ രാഷ്ട്രീയമെന്നും അത്രയൊന്നും അറിയപ്പെടാത്ത തന്റെ ദാസ്യ വേലയ്ക്ക് ഇത്രയും പ്രതിഫലം കിട്ടിയെങ്കില്‍ അറിയപ്പെടുന്ന മറ്റുള്ളവരുടെ വേലയ്ക്ക് എന്തൊക്കെ കിട്ടിക്കാണുമെന്നും അബ്ബാസ് ചോദിച്ചു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

ദാസ്യ വേലയ്ക്കുള്ള കൂലി കിട്ടിത്തുടങ്ങിയ വിവരം സന്തോഷ പൂര്‍വ്വം അറിയിക്കുന്നു. മത സംഘടനകളും, വര്‍ഗ്ഗീയ കക്ഷികളും, സ്ത്രീകള്‍ക്ക് പ്രവേശനം നല്‍കാത്തവരും സംഘടിപ്പിക്കുന്ന പരിപാടികളില്‍ പങ്കെടുക്കില്ലെന്ന നിലപാടുളളതിനാല്‍ എനിക്ക് ലഭിക്കുന്ന ക്ഷണങ്ങള്‍ കുറവാണ്.എന്റെ പെയിന്റ് പണി മുടങ്ങുന്ന പരിപാടികളും ഞാന്‍ ഏല്‍ക്കാറില്ല.

ഇത്തവണത്തെ വായനാ വാരത്തിന് ഏറ്റ പരിപാടികളില്‍ രണ്ടെണ്ണം ഞാന്‍ ഭരണവര്‍ഗത്തിന് ദാസ്യ വേല ചെയ്യുന്നത് കൊണ്ട് ഒഴിവായി കിട്ടിയിട്ടുണ്ട്. ഒരു കൂട്ടര്‍ ഫോണില്‍ വിളിച്ച് അന്തസായി അവരുടെ രാഷ്ട്രീയം ഇന്നതാണെന്ന് പറഞ്ഞ്, എന്നെ പരിപാടിയില്‍ നിന്ന് ഒഴിവാക്കി (അവര്‍ക്കെന്റെ സല്യൂട്ട് ).

മറ്റൊരു കൂട്ടര്‍ നേരിട്ട് വിളിക്കാതെ മെസേജ് അയച്ച് സാങ്കേതികത പറഞ്ഞ് തടിയൂരാന്‍ നോക്കി. പക്ഷെ എന്താണ് ഈ സാങ്കേതികത എന്ന് ചോദിച്ചപ്പൊ കിട്ടേണ്ടത് കിട്ടി.

പരിപാടികള്‍ക്ക് വിളിക്കുന്നവര്‍ ഇനിയെങ്കിലും ശ്രദ്ധിക്കുക. ഞാന്‍ ഇടതുപക്ഷത്ത് നില്‍ക്കുന്ന ആളാണ്. അഥവാ അന്തം കമ്മിയാണ്. ഡിവൈഎഫ്‌ഐ യൂണിറ്റ് സെക്രട്ടറിയായിരുന്നു. ധാരാളം മതിലും ബോര്‍ഡും ബാനറുകളും അരിവാള്‍ ചുറ്റിക നക്ഷത്രത്തിന് വേണ്ടി പ്രതിഫലം വാങ്ങാതെ എഴുതിയിട്ടുമുണ്ട്. ഇടതുപക്ഷ ആശയങ്ങള്‍ സ്വീകരിച്ച ശേഷമാണ് ഞാന്‍ എഴുത്തുകാരനായത്. അതായത് പത്തൊമ്പതാം വയസ്സി.

എഴുത്തുകാരന്‍ എന്ന ലേബല്‍ കിട്ടിയത് നാല്‍പ്പത്തി അഞ്ചാം വയസ്സിലാണ്. എന്റെ രാഷ്ട്രീയം എനിക്ക് പൊതിഞ്ഞു കെട്ടി ആരും കാണാതെ ഒളിപ്പിച്ചു വെക്കാനുള്ളതല്ല. പറയാനും എഴുതാനും പ്രവര്‍ത്തിക്കാനുമുള്ളതാണ്. അത്രയൊന്നും അറിയപ്പെടാത്ത എന്റെ ദാസ്യ വേലയ്ക്ക് ഇത്രയും പ്രതിഫലം കിട്ടിയെങ്കില്‍ അറിയപ്പെടുന്ന മറ്റുള്ളവരുടെ വേലയ്ക്ക് എന്തൊക്കെ കിട്ടിക്കാണും?

സസ്‌നേഹംഅബ്ബാസെന്നഅന്തം കമ്മി .

Content Highlights: Writer Muhammad Abbas says events were cancelled after he support Swaraj Nilambur election

To advertise here,contact us
To advertise here,contact us
To advertise here,contact us